15 വയസ്സുകാരിക്ക് പീഡനം: ബന്ധു ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
text_fieldsഅറസ്റ്റിലായ പ്രതികൾ
ഹരിപ്പാട്: വീയപുരത്ത് 15 കാരിയായ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ ബന്ധു ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികളെ വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഹരിപ്പാട്ടെ പ്രമുഖ സ്ഥാപനത്തിലെ സെയിൽസ്മാനും രണ്ട് കുട്ടികളുടെ പിതാവുമായ അഭിജിത്ത്, പെൺകുട്ടിയുടെ ബന്ധു മാന്നാർ സ്വദേശിയുമായ അമ്പാടി എന്നിവരാണ് അറസ്റ്റിലായവർ. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്കൂളിൽ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വീയപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തൃശ്ശൂരിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ വെച്ച് അഭിജിത്തിനൊപ്പം കണ്ടെത്തിയത്. തുടർന്ന് പൊലീസ് പെൺകുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്.
താൻ എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ ചേച്ചിയുടെ ഭർത്താവായ അമ്പാടി നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇവർക്ക് പുറമെ മറ്റ് രണ്ടുപേർ കൂടി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പാടിയെയും അഭിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


