ലൈംഗികാതിക്രമം; സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിലായി. ഇളമാട് ചെറുവക്കൽ രഹ്നാവിലാസത്തിൽനിന്ന് ആദിച്ചനല്ലൂർ തെക്കേ മൈലക്കാട് കാടിയാതിത്തറവീട്ടിൽ വാടകക്ക് താമസിക്കുന്ന രഞ്ജിത്ത് എന്ന രഹിൻ കുമാർ (36) ആണ് കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായത്.
പെൺകുട്ടി സ്‌കൂളിലേക്കും മറ്റും പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു പ്രതി. പല സന്ദർഭങ്ങളിലും ഇയാൾ ബസിൽവെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തി. ഇയാളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി മറ്റൊരു ബസിൽ യാത്രാസമയം ക്രമീകരിച്ചപ്പോൾ ഇയാൾ ആ ബസിലും പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം ആവർത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കണ്ണനല്ലൂർ പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണനല്ലൂർ ഇൻസ്‌പെക്ടർ ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കൃഷ്ണലാൽ, അജയൻ, എസ്.സി.പി.ഒ ഹുസൈൻ, സി.പി.ഒമാരായ നജുമുദ്ദീൻ, ജിഷ്ണു, സെലൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


