മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
text_fieldsജോസ്
ബേപ്പൂർ: ഫിഷിങ് ഹാർബർ ജങ്ഷനിലെ ത്രീസ്റ്റാർ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ലോഡ്ജിൽ അനീഷ് എന്നയാൾ വാടകക്കെടുത്ത മുറിയിൽ മൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) ആണ് പിടിയിലായത്.
ബുധനാഴ്ച പുന്നപ്രയിൽനിന്ന് തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി, ഫറോക്ക് എ.സി.പി എ.എം. സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ബുധനാഴ്ച വൈകീട്ട് ഏഴോടെ ഡി.സി.പി അരുൺ കെ. പവിത്രന്റെ ഓഫിസിലെത്തിച്ചു. സ്പെഷൽ സ്കോഡ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുന്നതിനിടയിലാണ് പിടിയിലാകുന്നത്.
ത്രീ സ്റ്റാർ ലോഡ്ജിൽ, പ്രതിയുടെ സുഹൃത്ത് അനീഷ് വാടകക്കെടുത്ത മുറിയിൽ അനീഷും മറ്റു മൂന്നുപേരുമാണ് താമസിച്ചുവന്നിരുന്നത്. ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രം റൂമിൽതന്നെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽവെച്ച് യാദൃശ്ചികമായി സോളമനെ പരിചയപ്പെട്ടു. കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുറ്റകൃത്യത്തിന് ശേഷം ജോസ് മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചതും കോഴിക്കോട്, കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽനിന്ന് നിരീക്ഷണ കാമറകളുടെ ലഭ്യതക്കുറവും പൊലീസിനെ തുടക്കത്തിൽ കുഴക്കി. ഇതിനിടയിൽ കായംകുളത്തുവെച്ച് ഇയാൾ ഒരു അപരിചിതനിൽനിന്ന് ഫോൺ വാങ്ങി അമ്മയെ വിളിച്ചിരുന്നു. ആ സ്ഥലത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി പോയ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് പിടികൂടിയത്. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ച എത്തി വസ്ത്രം മാറി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയിലാണ് പൊലീസിന്റെ കൈയിൽ അകപ്പെടുന്നത്.