തലയോലപ്പറമ്പ് പള്ളിയിൽ നിന്ന് രണ്ടു ലക്ഷം രൂപ മോഷ്ടിച്ചു
text_fieldsമോഷണം നടന്ന തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ കൈക്കാരന്മാരുടെ മുറി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തിങ്കളാഴ്ച പുലർച്ചെ മോഷണം. ട്രസ്റ്റിമാരുടെ മുറിയിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയതായി ഇടവക വികാരി ഫാ. ബെന്നി മാരാംപറമ്പിൽ അറിയിച്ചു. കൈക്കാരൻമാരുടെ മുറിയുടെ പൂട്ട് പൊളിച്ച് അലമാരയിൽനിന്നാണ് പണം മോഷ്ടിച്ചത്. പാരിഷ് ഹാളിന്റെയും, പള്ളി വക മുറികളുടെയും വാടകയാണ് ട്രസ്റ്റിമാരുടെ മുറിയിലുണ്ടായിരുന്നത്. 12.30നും രണ്ടിനും ഇടയിലാണ് മോഷണം നടന്നത്.
പള്ളി കുത്തിതുറന്ന മോഷ്ടാവ് നേർച്ചപ്പെട്ടികളിൽനിന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് തുറക്കാനായില്ല. മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയതെന്നു സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് സൂചന ലഭിച്ചു. സെന്റ് ജോർജ് പള്ളിയിലെ കപ്പേളയും കുത്തിതുറക്കാൻ ശ്രമിച്ചു.
വൈക്കം ഡിവൈ.എസ്.പി. സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും, ഡോഗ് സ്ക്വഡ്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.