വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്നുപേർ അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികള്‍
ഇരിങ്ങാലക്കുട: വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നു പ്രതികള്‍ അറസ്റ്റില്‍. സംഭവത്തിൽ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചു പറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞെന്നാണ് കേസ്. വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി സുജിത്തും, ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സജിത്തിന്റെ സുഹൃത്തുക്കളായ നിശാന്ത്, ഉണ്ണികൃഷ്ണൻ എന്നിവർ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീൻ കെട്ടിൽ വളർത്തു മീനിനെ പിടിക്കാൻ അരുൺ പോൾ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അരുൺ പോൾ എട്ട് ക്രിമിനൽക്കേസുകളിലും ജയേഷ് രണ്ട് ക്രിമിനൽക്കേസുകളിലും പ്രതികളാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി. എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സി. ബൈജു, എസ്.ഐമാരായ സബീഷ്, ഫ്രാൻസിസ്, എ.എസ്.ഐമാരായ ധനേഷ്, മിനി, ജി.എസ്.സി.പി.ഒമാരായ വിപിൻ, ശ്യാം, സി.പി.ഒമാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


