ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പണംകവര്‍ന്ന മൂന്നുപേർ അറസ്റ്റിൽ
text_fieldsഅജ്മൽ ലത്തീഫ്, രാഹുൽ കൃഷ്ണൻ,
സൂരജ് വി. നായർ
കറുകച്ചാല്‍: ടിപ്പർ ഡ്രൈവറായ യുവാവ് തന്റെ പറമ്പില്‍ മണ്ണിറക്കിയതിന് പണം ആവശ്യപ്പെട്ട് ആക്രമിച്ച് പണം കവര്‍ന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയപ്പാറ വിലങ്ങുപാറ വീട്ടിൽ അജ്മൽ ലത്തീഫ് (29), പത്തനാട് കരോട്ട്താഴെ വീട്ടിൽ രാഹുൽ കൃഷ്ണൻ (26), പത്തനാട് കിഴക്കേമുറിയിൽ വീട്ടിൽ സൂരജ് വി. നായർ (37) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടയപ്പാറ ഭാഗത്ത് ടിപ്പറിൽ മണ്ണിറക്കാനെത്തിയ കങ്ങഴ ചൂരക്കുന്ന് സ്വദേശിയായ യുവാവിനെ മൂവരും ചേർന്ന് റബർ കമ്പുകൊണ്ട് അടിക്കുകയും കരിങ്കൽ കഷ്ണംകൊണ്ട് ഇടിക്കുകയും പോക്കറ്റിൽനിന്ന് 18,000 രൂപയും ലൈസൻസും പാൻകാർഡും അടങ്ങിയ പഴ്സ് പിടിച്ചുപറിക്കുകയായിരുന്നു.
യുവാവ് വാങ്ങുന്നതിനായി അഡ്വാൻസ് കൊടുത്ത സ്ഥലത്ത് മണ്ണ് ഇറക്കണമെങ്കില്‍ ഇവർക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും യുവാവ് ഇത് നിരസിക്കുകയുമായിരുന്നു. ഇതിലുള്ള വിരോധമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്തു.
കറുകച്ചാൽ എസ്.എച്ച്.ഒ എസ്. ജയകുമാർ, എസ്.ഐമാരായ ജി.സുനിൽ, ജോൺസൺ ആന്റണി, സാജുലാൽ, സി.പി.ഒമാരായ സുരേഷ്, പ്രദീപ്, വിജീഷ്, അൻവർ, സുനോജ്, അർജുൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.