കുട്ടികളെ മർദിച്ച് പണം കവർന്ന രണ്ടു പേർ പിടിയിൽ
text_fieldsപ്രതികളായ അജിത്ത് കുമാർ, വിഷ്ണു
മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് ലഹരി പദാർഥങ്ങൾ ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പൊലീസ് പിടികൂടി. മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ ഡിങ്കൻ എന്ന അജിത്ത് കുമാർ (22), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജെ.ജെ ആക്ടും ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി രണ്ടിന് രാവിലെയാണ് സംഭവം. എരുമത്തെരുവിലെ തേയിലത്തോട്ടത്തിൽ വെച്ചാണ് നാലംഗ സംഘം കുട്ടികളെ ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദിച്ചത്. കുട്ടികളുടെ കൈയിലുണ്ടായിരുന്ന 13,500 രൂപ ബലമായി പിടിച്ചു വാങ്ങുകയും കൂടുതൽ പണം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു.
കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായി കുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


