‘ഭൂമി പോക്കുവരവിനായി 2,000 കൈക്കൂലി’; പണം വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ വില്ലേജ് ഓഫിസർ വിഷ്ണു
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ. ഇളംകുളം വില്ലേജ് ഓഫിസർ വിഷ്ണുവിനെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക സംഘം പിടികൂടിയത്.
ഭൂമി പോക്കുവരവിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഭൂമി പോക്കുവരവിന് പണം ആവശ്യപ്പെട്ട വിവരം അറിയിച്ചതിന് പിന്നാലെ പൗഡർ പുരട്ടിയ 500 രൂപയുടെ നാല് നോട്ടുകൾ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പരാതിക്കാരന് കൈമാറുകയായിരുന്നു.
വില്ലേജ് ഓഫിസിലെത്തിയ പരാതിക്കാരൻ കൈക്കൂലി പണം ഓഫിസർക്ക് കൈമാറുകയും അദ്ദേഹം അത് വാങ്ങി പാന്‍റ്സിന്‍റെ പോക്കറ്റിൽ ഇടുകയും ചെയ്തു. ഇതിന് പിന്നാലെ ഓഫിസിലെത്തിയ പ്രത്യേക സംഘം രാസലായനിയിൽ ഓഫിസറിന്‍റെ കൈ മുക്കിയതോടെ നോട്ടിലെ പൗഡർ കലർന്ന് ലായനിയുടെ നിറം മാറി.
ഇതോടെ കൈക്കൂലി പണം വാങ്ങിയെന്ന് ആന്റി കറപ്ഷൻ ബ്യൂറോ സ്ക്വാഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പാന്‍റ്സിന്‍റെ പോക്കറ്റിൽ നിന്ന് 500 രൂപയുടെ നാല് നോട്ടുകൾ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.


