ഭർത്താവിന്റെ മർദനമേറ്റ യുവതി ആശുപത്രിയിൽ മരിച്ചു; പ്രതി അറസ്റ്റിൽ
text_fieldsസുനിൽ കുമാർ
മംഗളൂരു: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിന്റെ മർദനമേറ്റ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. കഴിഞ്ഞ ജനുവരി 27ന് രാവിലെ 9.50ഓടെ കാർക്കള താലൂക്കിലെ നൂറാലു ബെട്ടു ഗ്രാമത്തിലെ ഗുമ്മെട്ടു നിവാസി ഗീതയാണ് (39) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഗുമ്മേറ്റിലെ ശ്വേത ഹൗസിൽ സുനിൽ കുമാറിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബകാര്യങ്ങളെച്ചൊല്ലി ഗീതയും ഭർത്താവ് സുനിൽ കുമാറും തമ്മിൽ തർക്കമുണ്ടായതായും ഇതിനിടെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സുനിൽ ആയുധം ഉപയോഗിച്ച് അവരെ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. നെറ്റിയിലും കഴുത്തിലും ഗുരുതര രക്തസ്രാവമുണ്ടായി. ഗീതയെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഗീതയുടെ നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞതായും ആന്തരികഭാഗങ്ങളിൽ ഗുരുതര പരിക്കുകൾ സംഭവിച്ചതായും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ചികിത്സ നൽകിയിട്ടും ഫലമുണ്ടായില്ല.


