യുവതിയുടെ മാല പൊട്ടിച്ച കേസ്: പ്രതി അറസ്റ്റിൽ
text_fieldsപ്രവീൺ
പന്തളം: യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതിയെ തിരുവനന്തപുരം പെരുമാതുറയിൽനിന്നും അറസ്റ്റ് ചെയ്തു. തിരുവല്ല വെണ്ണിക്കുളം സ്വദേശി ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ (29) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഹോം മെയ്ഡ് സാധനങ്ങൾ വിൽക്കുന്ന യുവതിയെ സാധനങ്ങൾ മുഴുവൻ വാങ്ങാമെന്ന് പ്രലോഭിപ്പിച്ച് അടൂരിൽനിന്നും പ്രതിയുടെ സ്കൂട്ടറിൽ കയറ്റി പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും എതിർത്ത യുവതിയെ അടിച്ചു വീഴ്ത്തി കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. കവർന്നെടുത്ത സ്വർണം ഇരവിപേരൂരുള്ള സ്വകാര്യ ബാങ്കിൽ പണയം വെച്ച ശേഷം ഇയാൾ ഒളിവിൽ പോയി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദേശപ്രകാരം പന്തളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പന്തളം പൊലീസ് പിടികൂടിയത്. പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, നിസാർ മൊയ്തീൻ, വിഷ്ണു, ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


