വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം; യുവാവിന് 10 വർഷം കഠിന തടവ്
text_fieldsകാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കാഞ്ഞങ്ങാട്ടും കുമ്പളയിലും ബലാത്സംഗം ചെയ്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിന് 10 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. കുമ്പള കോയിപ്പാടി ഭട്ട്രം പാടി എസ്. പുരുഷോത്തമനെ(40)യാണ് ശിക്ഷിച്ചത്. 2019 ജൂൺ രണ്ടിന് കോയിപ്പാടി ബദരിയ നഗറിലെ പ്രതിയുടെ വീട്ടിൽവെച്ച് പീഡിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ആയിരുന്നു പീഡനം. കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിലുള്ള ബന്ധുവീട്ടിൽ വെച്ചും പല തവണകളായി ബലാത്സംഗം ചെയ്യുകയും ലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത കേസിലാണ് ശിക്ഷ. കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഒന്ന് ടി.എച്ച്. രജിത ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എം.വി. അനിൽ ആണ്. അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ പ്രമോദ്.
കേസിൽ പ്രൊസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. സൗമ്യ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.


