‘രാത്രി ഉറക്കം വരുന്നില്ല, വർത്തമാനകാല ചരിത്രത്തിൽ കാലു ചവിട്ടി നിൽക്കുന്ന ഒരു സിനിമ കണ്ടു’ -മുരുകൻ കാട്ടാക്കട
text_fieldsനരിവേട്ട എന്ന സിനിമയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി കവി മുരുകൻ കാട്ടാക്കട. രാത്രി ഉറക്കം വരുന്നില്ല. വർത്തമാനകാല ചരിത്രത്തിൽ കാലു ചവിട്ടി നിൽക്കുന്ന ഒരു സിനിമ കണ്ടു...വെന്നാണ് ഫേസ്ബുക്കിൽ മുരുകൻ കാട്ടാക്കട എഴുതുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
രാത്രി ഉറക്കം വരുന്നില്ല. വർത്തമാനകാല ചരിത്രത്തിൽ കാലു ചവിട്ടി നിൽക്കുന്ന ഒരു സിനിമ കണ്ടു... നരിവേട്ട.അക്കാലത്തെ രണ്ടു ചിത്രങ്ങൾ ഓർമ്മ വന്നു. മുഖം മുഴുവൻ പോലീസുകാരാൽ ഇടിച്ചു ചതയ്ക്കപ്പെട്ട സി കെ ജാനുവിന്‍റെ ചിത്രം. ആ ഓണത്തിന് എഴുതിയ എന്റെ കവിത "ഓർമ്മയ്ക്ക് പേരാണിതോണം... എന്നു തുടങ്ങുന്നു. അതിൽ ഈ ചിത്രമുണ്ട്" മുഷ്ടിക്കരുത്താൽ മുഖം ചതഞ്ഞ് ആത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ചയങ്ങൾ.. "
രണ്ടാമത്തെ ചിത്രം ഒരു പ്രമുഖ മലയാളദിനപ്പത്ര ത്തിലെ ഫ്രണ്ട് പേജ് വാർത്തയ്ക്കൊപ്പം ഉള്ളതായിരുന്നു. 'ബന്ദിയാക്കപ്പെട്ട പോലീസുകാരൻ യൂണിഫോമിൽ അവശനായി ജീവനോടെ ഇരിക്കുന്ന അവസാന ചിത്രം.' ചിത്രത്തിന്റെ അടിക്കുറിപ്പ് ഇതായിരുന്നു. തുടർന്നുള്ള വാർത്തയിൽ ഒരു കാര്യം പറയുന്നുണ്ട്. ഈ ചിത്രം പത്രക്കാർ എടുക്കുമ്പോൾ അദ്ദേഹം പറഞ്ഞുവത്ര " ദയവായി നിങ്ങൾ ഈ ചിത്രം പത്രത്തിൽ നൽകരുത്. കാരണം ഇത് കാണുമ്പോൾ എന്റെ ഭാര്യയും മകളും വല്ലാതെ വേദനിക്കും"
മലയാള സിനിമയെ ഓർത്ത് അഭിമാനിക്കുന്നു
ചരിത്രത്തിന്റെ ആകസ്മികതകൾ.
വേടൻ,നരിവേട്ട, മുത്തങ്ങ...
ഫാസിസം, ഗുജറാത്ത്, എമ്പുരാൻ.
ചരിത്രം ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച മത്തങ്ങയാണ്.
മുത്തങ്ങ വെറും ഒരു പുൽച്ചെടിയല്ല..
അഗ്നി ശിഖരങ്ങളുള്ള വസന്ത വൃക്ഷവുമാണ്.