പ്രധാനമന്ത്രിയുടെ സന്ദർശനം: മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ ആസ്‌ട്രേലിയ ഇന്ത്യക്ക് തിരികെ നൽകും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ തിരിച്ചുനൽകുമെന്ന് ആസ്‌ട്രേലിയ. വർഷങ്ങൾക്കുമുമ്പ് അനധികൃതമായി കടത്തിക്കൊണ്ടുപോയതായി കരുതുന്ന മൂന്ന് അമൂല്യ പുരാവസ്തുക്കളാണ് ഇന്ത്യക്ക് തിരികെ നൽകുമെന്ന് ആസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചത്. ഭദ്രകാളി ദേവിയുടെ രൂപം ആലേഖനം ചെയ്ത ലോഹ ത്രിശൂലം, ശിവ വാഹനമായ നന്ദിയുടെ കൽപ്രതിമ, കാർത്തികേയന്റെ കൽപ്രതിമ എന്നിവയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.
ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം . സാംസ്കാരിക പൈതൃക സംരക്ഷണത്തിലും അനധികൃത പുരാവസ്തു കടത്ത് തടയുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുരാവസ്തുക്കൾ തിരികെ കൈമാറുന്നതെന്ന് ആസ്‌ട്രേലിയ അറിയിച്ചു.
ഇന്ത്യയുടെ പുരാതന പൈതൃകത്തിന്റെ ഭാഗമായ ഇത്തരം അമൂല്യ വസ്തുക്കൾ അവയുടെ യഥാർത്ഥ നാട്ടിലേക്ക് മടങ്ങിയെത്തുന്നത് ചരിത്രപരമായ പ്രാധാന്യമുള്ള നടപടിയാണെന്നും ആസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. ചെന്നൈ ഗവൺമെന്റ് മ്യൂസിയത്തിലുള്ള ആസ്‌ട്രേലിയൻ ആദിവാസി വംശജന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയും തിരികെ നൽകും.
ഇന്ത്യക്ക് തിരികെ ലഭിക്കുന്ന പുരാവസ്തുക്കളിൽ ഏറ്റവും ശ്രദ്ധേയമായ ഭദ്രകാളി ദേവിയുടെ രൂപം ആലേഖനം ചെയ്ത ആചാരപരമായ ഒരു ലോഹ ത്രിശൂലമാണ്. ക്ഷേത്രാചാരങ്ങളിലും ആരാധനാ ചടങ്ങുകളിലും ഉപയോഗിച്ചിരുന്നതായി കരുതുന്ന ഈ ത്രിശൂലം ഇന്ത്യൻ ശില്പ-ലോഹകലയുടെ മികച്ച ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നു. രണ്ടാമത്തേത് നന്ദിയുടെ കൽപ്രതിമയാണ്. 13--16 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ടതാണെന്നു കരുതുന്നു.
മുരുകനായി ആരാധിക്കപ്പെടുന്ന കാർത്തികേയന്റെ ആറ് തലയുളള ശിലാ വിഗ്രഹമാണ് മറ്റൊന്ന്. ദക്ഷിണേന്ത്യയിൽ ഈ പ്രതിമയും മതപരമായും ചരിത്രപരമായും വലിയ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ കലാപാരമ്പര്യത്തിന്റെയും മതവിശ്വാസത്തിന്റെയും ചരിത്രപ്രാധാന്യമുള്ള സൃഷ്ടികളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലുമുള്ള ഇന്ത്യൻ പുരാവസ്തുക്കൾ കണ്ടെത്തി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് പുരാവസ്തുക്കൾ ഇതിനകം ഇന്ത്യക്ക് തിരികെ ലഭിച്ചിട്ടുണ്ട്.


