‘മ്മാഡ്’ വിളിച്ചു പറയുന്നത്
text_fields‘മ്മാഡ്’ ഷോയിൽനിന്ന്
ലഹരിക്കെതിരായ ചെറുവിരലനക്കംപോലും വരും തലമുറയെ രക്ഷിക്കാനുള്ള പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം
മയക്കുമരുന്നിന്റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാർഗമെന്ന തിരിച്ചറിവ് സമ്മാനിക്കുകയായിരുന്നു ‘മ്മാഡ്’ ഷോ. നാടകമോ ബാലെയോ ഡോക്യുമെന്ററിയോ സിനിമയോ മാജിക്കോ ഒന്നുമല്ലാത്ത, എല്ലാം ഉൾച്ചേർന്ന ഒരു കലാസൃഷ്ടി. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഷോ അരങ്ങേറിയത്.
കോഴിക്കോട് സിറ്റി പൊലീസിന്റെ ‘നോ നെവർ’ കാമ്പയിനിന്റെ ഭാഗമായി കക്കോടി നവദർശന റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു ആ വലിയ ദൗത്യം അരങ്ങേറിയത്. മാധ്യമ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഷോ അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണ്, പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം. കാവുകളിലെ തെയ്യത്തിന്റെ അലർച്ചകളിലൂടെ വലിയ സന്ദേശങ്ങളാണ് ഷോ സമ്മാനിക്കുന്നത്.
മ്മാഡ്...
മലയാളീസ് മൂവ്മെന്റ് എഗൻസ്റ്റ് ഡ്രഗ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് ‘മ്മാഡ്’. കഥകളും കഥാപാത്രങ്ങളും സാങ്കൽപികമാണെങ്കിലും ചുറ്റും നടക്കുന്ന കഥയായിരുന്നു മ്മാഡ് പറഞ്ഞുതീർത്തത്. ഉണ്ണിയെത്തേടി വന്ന പൂതം നങ്ങേലിയുടെ മാതൃസ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പഴങ്കഥയിൽനിന്ന് വർത്തമാന കാലത്തേക്കുള്ള പരകായപ്രവേശമായിരുന്നു മ്മാഡിൽ. ഉണ്ണാനും ഊട്ടാനും ഉറക്കാനും പഠിക്കാനും കളിക്കാനും മിണ്ടാനും മിണ്ടുന്നില്ലെന്ന് പറയാനും എല്ലാം മൊബൈൽ ഫോണെന്ന ഒറ്റമൂലി ജീവിതത്തെ നയിക്കുന്നതിന്റെ ദൂഷ്യങ്ങളിലേക്കാണ് ആ ചിത്രം ചെന്നെത്തിയത്.
ആകുന്നെങ്കിൽ ജീവിതത്തിൽ ഒരു മൊബൈൽ ഫോണാകണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ട് ആശ്ചര്യപ്പെട്ടത് ഒരധ്യാപിക. അതെന്തേ അങ്ങനെയെന്ന ചോദ്യത്തിന് അച്ഛനുമമ്മയും മൊബൈൽ ഫോൺ കൈയിൽനിന്ന് താഴെ വെക്കാറില്ലെന്ന് കുട്ടിയുടെ തുറന്നു പറച്ചിൽ. ലഹരിക്ക് ഇടം കിട്ടാൻ അവസരമൊരുങ്ങുന്ന ഒരു പാട് ജീവിത പരിസരങ്ങളെയാണ് ഷോയിലൂടെ തുറന്നുകാട്ടുന്നത്. ലഹരിക്കെതിരെയുള്ള ഓേരാ കുടുംബത്തിന്റെയും നാവാവുകയായിരുന്നു മ്മാഡ്.
മയക്കുമരുന്നിനെ തുരത്താനുള്ള പോരാട്ടത്തിൽ പൊലീസിനും പറയാനുണ്ടാകില്ലേ ചിലതെല്ലാം എന്ന ചിന്ത പ്രേക്ഷകനിൽ മുളയെടുക്കും നേരത്ത് സദസ്സിനിടയിൽ പൊട്ടിത്തെറിയുടെ സൂചന വരുന്നു. യുവാക്കളുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറുകയാണെന്ന് കയർക്കുകയാണ് ഒരാൾ. സംഘാടകർ കൈവെക്കുമെന്ന ഘട്ടത്തിന് തൊട്ടുമുമ്പേ പൊലീസെത്തുന്നു. മൽപിടിത്തത്തിനിടെ അയാളുടെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് പൊതികൾ വീണതോടെ പൊലീസ് ജാഗരൂകരാകുന്നു. അമ്പരന്നിരിക്കുന്ന സദസ്സ്. ഇതിനിടെ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം യുവാവുമായി വേദിയിൽ. ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ടവരല്ല നമ്മുടെ യുവത്വമെന്ന് പറഞ്ഞ് തുടങ്ങിയ അസി. കമീഷണർ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോ പോരാളിക്കും ഐക്യ ദാർഢ്യവുമായി പൊലീസ് ഉണ്ടെന്നും ഉറപ്പുനൽകി.
പിന്നാലെ മയക്കുമരുന്ന് വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി സ്റ്റുഡന്റ് പൊലീസ് ടീം വേദിയിൽ. എസ്. പി.സിയുടെ ചുമതലയുള്ള എസ്.ഐ ഷിബു മൂടാടിയും എ.എസ്.ഐ ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിർമാർജനത്തിൽ അടക്കമുള്ള തങ്ങളുടെ നീക്കങ്ങൾ വിശദീകരിച്ചതിന് പിന്നാലെ എസ്.പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ അവിടെ കൂടിയ പുരുഷാരം എഴുന്നേറ്റു. പ്രക്ഷോഭകാരിയും, പ്രതിഷേധവും കൈയേറ്റ ശ്രമവും പൊലീസും എല്ലാം ഒരു തിരക്കഥയാണെന്ന് വിശ്വസിക്കാൻ പലരും മടിച്ചു. അത്രമേൽ കൈയടക്കമുണ്ടായിരുന്നു ആ അവതരണത്തിന്.
ഇതാകണം അവധിക്കാലം
അവധിക്കാലം സാമൂഹിക പ്രതിബദ്ധതയോടെ ചെലവഴിക്കാൻ തയാറായ തലക്കളത്തൂർ സി.എം.എം ഹൈസ്കൂൾ സ്റ്റുഡൻഡ് പൊലീസ് കേഡറ്റ് ടീമിനുതന്നെയാണ് കൈയടി മുഴുവനും. നേരവും കാലവും നോക്കാതെ അവരും നോഡൽ ഓഫിസർ ദീപയുമെല്ലാം കൂട്ടായ്മയുടെ വലിയ കണ്ണികളായി. മനോജ് ചീക്കപ്പറ്റ, രവി മഞ്ചേരിൽ, കെ.കെ പ്രമേഷ്, മിനി ചീക്കപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.
.