88ന്റെ നിറവിൽ കലാമണ്ഡലം ഗോപി
text_fieldsപാലക്കാട്: കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഡോ. കലാമണ്ഡലം ഗോപിക്ക് 88ാം പിറന്നാൾ മധുരം. വ്യാഴാഴ്ചയായിരുന്നു പിറന്നാൾ. ചാലിശ്ശേരിക്കടുത്തുള്ള പെരിങ്ങോട് കോതച്ചിറയിൽ ഇടവത്തിലെ അത്തം നാളിൽ 1937ൽ ആയിരുന്നു പത്മശ്രീ ജേതാവുകൂടിയായ അദ്ദേഹത്തിന്റെ ജനനം.
ഓട്ടൻതുള്ളലിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് കഥകളിയിലേക്ക് തിരിഞ്ഞു. പ്രശസ്ത കഥകളി കലാകാരൻ തെക്കിൻകാട്ടിൽ രാവുണ്ണി നായരുടെ നിർദേശപ്രകാരമായിരുന്നു ചുവടുമാറ്റം.
പിന്നീട് കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ, വാഴേങ്കട കുഞ്ചുനായർ തുടങ്ങിയ പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴിൽ കലാമണ്ഡലത്തിൽ പഠനം. കഥകളിയിലെ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങൾ ആസ്വാദകരുടെ മനം കീഴടക്കി. ഗോപിയുടെ നളൻ ഏറെ പ്രസിദ്ധമാണ്.
കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവർക്ക് ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയപ്രതിഭയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ഏറെ കാലം കലാമണ്ഡലത്തിൽ അധ്യാപകനായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട കലാജീവിതത്തിൽ സംസ്ഥാനത്തും വിദേശത്തുമായി ആയിരകണക്കിന് വേദികളിൽ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
കലാരംഗത്തെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്സ്പീക്കർ എന്നീ ചലച്ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. ജയരാജ്, രഘുരാജ് എന്നിവരാണ് മക്കൾ.
ആഘോഷം ഇന്ന്
കലാമണ്ഡലം ഗോപിയുടെ പിറന്നാളാഘോഷം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തൃശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിക്കും.
പ്രഥമ ഗുരുഗോവിന്ദം പുരസ്കാരം കലാമണ്ഡലം ഷൺമുഖദാസിന് കലാമണ്ഡലം ഗോപി സമർപ്പിക്കും. കഥകളി നിരൂപകൻ വി. കലാധരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറും.