വികേന്ദ്രീകൃതാസൂത്രണത്തെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
text_fieldsതൃശൂർ: വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം തൃശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ആസ്ഥാനത്ത് നടന്നു.
വികേന്ദ്രീകൃതാസൂത്രണത്തെ കുറിച്ച് ജുനൈദ് കൈപ്പാണി രചിച്ച മലയാള ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകം ‘ഡീസെൻട്രലൈസ്ഡ് പ്ലാനിങ്- തോട്ട് ആൻഡ് പ്രാക്ടീസ്’ എന്ന പേരിലാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുൻ മന്ത്രി ടി.എം. തോമസ് ഐസകിന് കൈമാറി പ്രകാശനം ചെയ്തു. കർണാടക മുൻ ആഭ്യന്തര മന്ത്രി പി.ജി.ആർ. സിന്ധ്യയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പി.എ ബഷീറാണ് പരിഭാഷകൻ. സ്ട്രിങ് പബ്ലിക്കേഷൻസാണ് പ്രസാധകർ.
ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും നിരീക്ഷിച്ച് വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ തയാറാക്കിയ പഠനരേഖയാണിത്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കൽപങ്ങളും എത്രമാത്രം ലക്ഷ്യം കാണുന്നുവെന്ന് താഴേത്തട്ടിൽ നടത്തിയ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പുസ്തകം പങ്കുവെക്കുന്നു.