നെഞ്ചുരുക്കത്തിന്റെ കഥ
text_fieldsഅനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ് ശബാന നജീബ് എഴുതിയ ജമീലത്തു സുഹറ എന്ന കുഞ്ഞു നോവൽ. ബാല്യത്തിൽ മൊട്ടിട്ട മനോഹരമായ ഒരു പ്രണയത്തെ നിരാകരിക്കുവാൻ കാലവും ലോകവും ഒന്നായി ശ്രമിച്ചാലും നേരുള്ള പ്രണയത്തിന്റെ കൂടിച്ചേരൽ നിഷേധിക്കുവാൻ ആർക്കും കഴിയില്ലെന്നത് യഥാർഥ്യമാണ്.
കാത്തിരിപ്പിന്റെ സുഖവും നോവും അനുഭവിച്ച്, ഓർമ്മകളിലൂടെ ജീവിച്ച് വിശുദ്ധ പ്രണയത്തിന്റെ വെളിച്ചത്തെ കെടാതെ സൂഷിക്കുവാൻ കഴിയുന്നവർക്ക് സ്വപ്ന സാഫല്യം ഉറപ്പാണ്.
പുനഃസമാഗമത്തിന്റെ സുവർണ നിമിഷത്തിന് വേണ്ടി പ്രകൃതിപോലും കാത്തിരിക്കുന്നുണ്ടാവും. പ്രണയികളുടെ മനസുകളുടെ വിങ്ങലിനോളം വേദനിപ്പിക്കുന്ന ഒന്നും ഈ ഭൂമിയിലെല്ലെന്നത് സത്യമാണ്...!
കൈക്കുമ്പിളിൽ നിന്ന് നഷ്ടപ്പെടുന്ന പ്രാണനെ തിരികെ കിട്ടാൻ കരഞ്ഞു കൂട്ടിയ രാവുകളുടെ ദൈർഘ്യം തിട്ടപ്പെടുത്തുവൻ കഴിയാത്തതാണ്. കണ്ണീർ വറ്റിയ മിഴികളിൽ രൂപം കൊള്ളുന്ന നിസ്സംഗത ആർക്കാണ് തിരിച്ചറിയുവാൻ കഴിയുക..?
നിർവികാരവും നിറം വറ്റിയ സ്വപ്നങ്ങളുമായി രാപകലുകളെ മറികടക്കുന്ന ഭാരം ആർക്കാണ് മനസ്സിലാവുക..? കണ്ണുകളടഞ്ഞാൽ നെഞ്ചിലേക്ക് പാഞ്ഞുവരുന്ന ഓർമ്മകളുടെ വേദന അളന്നെടുക്കുവാൻ ആർക്കാണ് കഴിയുക? നീറി നീറി കഴിയുന്ന ഓരോ ദിവസങ്ങളും അണപ്പൊട്ടി ഒഴുകുന്ന സങ്കടക്കടലുകളെയാണ് തടഞ്ഞു നിർത്തുന്നത്.
മാറി മറിയുന്ന ജീവിതത്തിന്റെ വിധി വൈരുദ്ധ്യങ്ങൾ നിരാശ പടർത്തുമ്പോൾ പല പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്നത് പ്രകൃതി നിയമമാണ്. അതിജീവത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ പരാജിതമാവുമ്പോഴും കൂടുതൽ ആത്മവിശ്വാസത്തോടെ കുടഞ്ഞെണീക്കുന്ന ജീവിതങ്ങൾ നമ്മളെ വിസ്മയിപ്പിക്കും.
ശബാന നജീബിന്റെ ജമീലത്തു സുഹറ എന്ന നോവൽ പ്രണയത്തിന്റെ തീവ്രവും തീഷ്ണവുമായ ആവിഷ്കാരമാണ്. ജമീലത്തുസുഹറയുടെ ജീവിതം പറയുമ്പോൾ എഴുത്തുകാരി പറഞ്ഞുപോയതെല്ലാം ഒരു നാടിന്റെ സുഗന്ധപൂരിതമായ സംസ്കൃതിയുടെയും സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലിന്റെയും കഥ കൂടിയാണ്.
മലബാറിലെ ജീവിതനിദർശനം ഇത്രമേൽ സൗന്ദര്യത്തോടെ വായനക്കാരിലേക്ക് പകർന്ന് നൽകണമെങ്കിൽ അത്രേമൽ സൂക്ഷ്മമായി നാടിനെയും ചുറ്റുപാടിനെയും നോക്കി കാണാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തീർച്ചയാണ്. കൂട്ടു കുടുംബ വ്യവസ്ഥിതിയേയും നാടിന്റെ സാമൂഹിക ഘടനയെയും നന്നായി പറയുവാൻ പ്രിയപ്പെട്ട എഴുത്തുകാരിക്ക് സാധ്യമായിട്ടുണ്ട്.
മലബാറിലെ മുസ്ലിം ജീവിതത്തെ അതിമനോഹരമായി അവതരിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അന്നത്തെ സാമൂഹിക ചുറ്റുപാടിനെ, ആചാരങ്ങളെ, മാമൂലുകളെ, ആഘോഷങ്ങളെ എല്ലാം എത്ര തന്മയത്വത്തോടെയാണ് കഥാകാരി വാക്കുകൾ കൊണ്ട് കോറിയിട്ടത്..!
മലബാറിലെ ഒരു മുസ്ലിം പെണ്ണ് കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളെയും ഈ പുസ്തകത്തിൽ തുന്നിചേർത്തിട്ടിട്ടുണ്ട്. അവളുടെ വിദ്യാഭ്യാസം, പ്രായമറിയിക്കൽ, കൗമാരം, പ്രണയം, വിവാഹം, പ്രസവം, പ്രസവാനന്തര ആചാരങ്ങൾ, ഭക്ഷണ രീതികൾ, മാനസിക സംഘർഷങ്ങൾ, കുടുംബ ജീവിതം തുടങ്ങി സർവ വ്യാപിയായി ഈ നോവലിൽ ചേരുവ ചേർക്കുവാൻ എഴുത്തുകാരി പരമാവധി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
അറബ് രാജ്യത്തിന്റെ സംസ്കാരവും ജീവിതവും മരുഭൂമിയുമെല്ലാം ഈ കുഞ്ഞു നോവലിലൂടെ വിരുന്നൂട്ടിയിട്ടുണ്ട്. മരുഭൂമിയുടെ വൈവിധ്യങ്ങളും സങ്കീർണതകളും കാലാവസ്ഥയുടെ സവിശേഷകളുമെല്ലാം ഉൾപ്പെട്ട ഒരറബിക്കഥ കൂടിയാണ് ജമീലത്തു സുഹറ.
എഴുത്തുകാരി ശബാനയുടെ അതി സൂക്ഷമായ നിരീക്ഷണ പാടവം മുഴുനീളെ ഈ നോവൽ പറഞ്ഞുവെക്കുന്നുണ്ട്. ഒരാകാംക്ഷ വായനക്കാരിൽ അവസാനം വരെ നിലനിർത്തുന്നതിൽ എഴുത്തുകാരി വിജയിച്ചു എന്നുവേണം പറയാൻ. പതിറ്റാണ്ടുകൾക്ക് മുമ്പേഴുള്ള മലബാർ ജീവിതത്തിന്റെ സാമൂഹിക പരിസരത്തെ മനോഹരമായി പറഞ്ഞുപോവുന്ന ഫാത്തിമത് സുഹറ കൂടുതൽ കൂടുതൽ വായിക്കപ്പെടട്ടെ...!