‘ഇടശ്ശേരിക്കാറ്’ ഒരു പ്രതിചരിത്ര വായന
text_fields‘ഒരിക്കലും രാജലക്ഷ്മിയാകരുത്. മാധവിക്കുട്ടിയുമാവരുത്. കെ. സരസ്വതിയമ്മയായിത്തന്നെ പ്രതികരിക്കണം.’ കെ.പി. രാമനുണ്ണിയുടെ പുത്തൻ കഥാസമാഹാരമായ ഇടശ്ശേരിക്കാറിലെ ‘മാധവിക്കുട്ടി’ എന്ന കഥയിലേതാണ് ഈ ഭാഗം. ജീവിതത്തിലുടനീളം ആൺകോയ്മയുടെ ഇരയായി ഉരുകിത്തീരേണ്ടിവരുന്ന ഹൃദയങ്ങൾക്ക് സ്ത്രീസാഹിത്യം നൽകേണ്ട ഉപദേശമാണിത്.
രാജലക്ഷ്മിയെപ്പോലെ ഭയപ്പെട്ട് പിന്മാറാതെ, മാധവിക്കുട്ടിയെപ്പോലെ സ്വപ്നലോകങ്ങളിലേക്ക് ഊളിയിടാതെ, കനത്ത മതിലുകൾ ഭേദിക്കുന്ന പെൺബുദ്ധികളായി മുന്നേറണം, സരസ്വതിയമ്മയെപ്പോലെ... എന്നാൽ കഥാകൃത്തിനെപ്പോലെ ഞാനും ആഗ്രഹിക്കുന്നത് മാധവിക്കുട്ടിയെപ്പോലെ സ്വപ്നം കാണാനാണ്.
ആ മായിക ലോകത്ത് വിഹരിക്കുവാനാണ്. പക്ഷേ മാധവിക്കുട്ടിയാകുക എന്നത് അത്രയെളുപ്പമല്ല. അതിനായ് നിങ്ങൾ ഭാവനയെക്കൂട്ടുപിടിച്ച് ഉന്മാദത്തിനും സ്വപ്നത്തിനിടയിലും സഞ്ചരിക്കണം. ശൂന്യതയിൽ കൃഷ്ണനെ, നിങ്ങളുടെ പ്രിയപ്പെട്ട കാമുകനെ തേടണം. മാധവിക്കുട്ടിക്കേ അത് സാധിക്കൂ.
ദാമ്പത്യമെന്നാൽ മൃഗപരിപാലനമെന്നാണ് ‘മാധവിക്കുട്ടി’ എന്ന കഥയിലെ കഥാപാത്രമായ സരസ്വതിയമ്മാൾ തന്റെ ജീവിതത്തിലൂടെ കണ്ടെത്തിയത്. ചീറിയടുക്കുന്ന മൃഗത്തെ തഞ്ചത്തിൽ മെരുക്കി എടുക്കുക എന്നതാണ് നിങ്ങളുടെ സാഹസികമായ ദൗത്യം. യഥാസമയം മൃഗത്തിന്റെ വിശപ്പിനുള്ളത് നൽകിക്കഴിഞ്ഞാൽ അവർ സ്വതന്ത്രയാണ്.
അവർ അവരുടേതായ ലോകം കണ്ടെത്തുന്നു, അതിനെ സ്വന്തമാക്കുന്നു. ലോകത്തെവിടെയും തന്റെ സാങ്കൽപിക പ്രണയത്തെ കണ്ടെത്തി പ്രണയിക്കുന്നു. ജീവിതത്തിന്റെ അർഥം കണ്ടെത്തുന്നു. അവർ മാധവിക്കുട്ടിയായി മാറുന്നു. തന്റെ ഈ ജീവിതം രണ്ട് തലമുറകൾ കടന്ന് തന്റെ കൊച്ചുമകൾക്കും അവർ സമ്മാനിക്കുന്നു.
ദാമ്പത്യമെന്ന ഊരാക്കുടുക്കിൽപ്പെട്ട് ശ്വാസം മുട്ടുന്ന കൊച്ചുമകളും പാട്ടിയുടെ വഴിതന്നെ സ്വീകരിച്ച് മൃഗപരിപാലനം തിരഞ്ഞെടുക്കുന്നു. ശേഷം കൊച്ചുമകൾ മാധുവിന് മുന്നിലുള്ള ലോകത്തെ വായനക്കാർക്ക് വിട്ടുകൊടുക്കുകയാണ്. പാട്ടിയുടെ ലോകം തന്നെയാണ് മാധുവും ജീവിക്കുവാൻ പോകുന്നത്. മാധവിക്കുട്ടിയുടെ ലോകം. സ്വാതന്ത്രത്തിന്റെ, ഉന്മാദത്തിന്റെ, സ്വപ്നങ്ങളുടെ വിശാലമായ ലോകം.
മനുഷ്യജീവിതത്തിന്റെ വൈരുധ്യങ്ങളെയും പരിമിതികളെയും ഉയിർത്തെഴുന്നേൽപ്പുകളെയും സ്പർശിച്ചുപോകുന്ന ആറു കഥകളാണ്, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ.പി. രാമനുണ്ണിയുടെ ‘ഇടശ്ശേരിക്കാറ്’ എന്ന കഥാസമാഹാരത്തിലുള്ളത്.
സ്നേഹം അതിന്റെ എല്ലാ സീമകളെയും ഭേദിച്ച്, ഭൂമിയിൽ കനിവിനും വാത്സല്യത്തിനും കൊതിക്കുന്ന ഹൃദയങ്ങൾക്ക് ശാന്തിനൽകാൻ വിപ്ലവം ജയിച്ച കഥ ‘ജീവിതത്തിന്റെ പുസ്തകത്തിലൂടെ’ പറഞ്ഞ നോവലിസ്റ്റ് കഥാലോകത്തേക്കെത്തുമ്പോൾ, തന്റെ മുന്നിലുള്ള വർത്തമാനകാല സമസ്യകളെയും പൊള്ളത്തരങ്ങളെയും ഗൗരവകരമായി അഭിമുഖീകരിക്കുന്നു.
തൈഹോക്കുവിലെ വിമാന അപകടം തടയാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യാ മഹാരാജ്യം രണ്ടായി കീറിമുറിക്കപ്പെടുമായിരുന്നില്ലെന്ന് സംവിധായകൻ മഹേഷ് മേനോൻ തന്റെ ഭാവനയുടെ വെള്ളിത്തിരയിൽ ഉറപ്പിക്കുന്നു. അത് ചലച്ചിത്രമാക്കി ആധുനിക ഇന്ത്യയുടെ ശിഥിലമായ മാറിടത്തിലേക്ക് സമർപ്പിക്കുന്നു. മഹാത്മജിയായി ചിത്രത്തിൽ വേഷമിടുന്ന മജീദ് ഭായി ടീമിൽ പ്രധാനികളെല്ലാം മുസ്ലിംകളും സുഭാഷ് ചന്ദ്രബോസ് ആയി അഭിനയിക്കുന്ന മനോഹർ മാരൻ ടീമിൽ പ്രമുഖരെല്ലാം ഹിന്ദുക്കളും.
കാസ്റ്റിങ്ങിൽ ഇവരെ ഒരുമിപ്പിക്കുക എന്നതിലൂടെ കഥാകൃത്ത് ബോധപൂർവം ശ്രമിക്കുന്നത് ഹിന്ദു-മുസ്ലിം ഒരുമക്ക് ഗാന്ധി-സുഭാഷ് ചന്ദ്രബോസ് സമാഗമം അനിവാര്യമായിരുന്നു എന്നുതന്നെയാണ്. ലക്ഷ്യമൊന്നായിരുന്നെങ്കിലും ബാപ്പുവിന്റെയും നേതാജിയുടെയും പ്രവർത്തനരീതികൾ വ്യത്യസ്തമായിരുന്നു എന്ന് ചരിത്രം പറയുന്നു. എന്നാൽ, ആ വൈരുധ്യങ്ങളുടെ ഭൂമികയിൽനിന്നുകൊണ്ടുള്ള പ്രതിചരിത്ര സൃഷ്ടിയാണ് ‘ബാപ്പുജിയും നേതാജിയും’ എന്ന കഥ.
ബാപ്പുവിന്റെയും നേതാജിയുടെയും ആശയങ്ങളിലൂടെ ഇന്ത്യാ രാജ്യത്തെ പുതുക്കിപ്പണിയാൻ തയാറാകുന്ന കഥാകൃത്തിന്റെ ഉള്ളിൽ, ഒന്നുകിൽ താൻ ബാപ്പുജിയുടെയും നേതാജിയുടെയും ഡൽഹിയിലെത്തും അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ എന്ന ചിന്ത ഉണരുന്നുണ്ട്. വർത്തമാനകാല രാഷ്ട്രീയ ആരാജകത്വത്തിന്റെ ശേഷിപ്പുകളാണ് കഥാനായകന്റെ ഈ ചിന്തക്ക് കാരണം.
മലബാർ കലാപത്തിൽ തകർക്കപ്പെട്ട നമ്പൂതിരി മനകളിലൊന്നിൽനിന്ന് ചാത്തന്റെ ചാളയിലേക്ക് ഓടിക്കയറിയ സാവിത്രിയുടെ പിൻമുറകാരി സബിത നമ്പൂതിരി, സാവിത്രിക്ക് കഴിയാതെ പോയ ദൗത്യം സ്വയം പൂർത്തീകരിക്കുന്നു. കീഴാളനായ ചാത്തനിൽനിന്ന് പിറവിയുടെ ബീജം മുളപ്പിച്ചെടുക്കാൻ സാവിത്രിക്ക് കഴിഞ്ഞില്ല, അല്ല സമൂഹത്തിന്റെ സവർണ പുരുഷാധിപത്യം അതിന് അനുവദിച്ചില്ല.
തന്റെ സമുദായം ചരിത്രത്തോടും കീഴാളരോടും ചെയ്ത തെറ്റിനെ തിരുത്താൻ, സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പനിയാറി ഗോത്രവിഭാഗത്തിൽ പിറന്ന പുനീത് കുമാറിൽനിന്നും സബിത നമ്പൂതിരി ഗർഭമേറ്റ് വാങ്ങുന്നു. നമ്പൂതിരി ഇല്ലങ്ങളിൽ നിലനിന്നിരുന്ന പുരുഷാധിപത്യത്തിന്റെ അസഹ്യമായ അടിമത്തത്തിൽ വലഞ്ഞിരുന്ന സ്ത്രീത്വത്തിന്റെ പ്രതികാരം കൂടെയാണ് സബിത നമ്പൂതിരിയുടെ പ്രതികരണം. തന്റെ അനുവാദമില്ലാതെ തന്നിലെ കീഴാളഭ്രൂണത്തെ നശിപ്പിക്കാൻ തന്നിലേക്ക് കടന്ന് വന്ന ആശ്വിനോട് ‘യൂ പീപ്ൾ ഷുഡ് അപ്പോളജൈസ്’ എന്ന സബിതയുടെ മറുപടി കാലങ്ങൾക്കപ്പുറം നിന്ന് സാവിത്രിയും തന്റെ സമൂഹത്തോട് വിളിച്ചു പറയണമെന്ന് വായനക്കാർ ആഗ്രഹിക്കുന്നു.
മൂല്യത്തകർച്ചയിലേക്ക് വഴുതിവീഴുന്ന ലോകത്തെ, ഇടശ്ശേരിയൻ ദർശനങ്ങളിലൂടെ തിരികെ പിടിക്കാനാണ്, ഇടശ്ശേരിയുടെ കൊച്ചുമകൻ, മഹാകവിയുടെ പഴയ 1955 മോഡൽ സ്റ്റാൻഡേഡ് കാറും അന്വേഷിച്ച് ഇറങ്ങുന്നത്. ജീവിതത്തിൽ ഉത്തരം കിട്ടാതെ സ്വയം കുഴങ്ങുന്ന സന്ദർഭങ്ങളിൽ മഹാകവിയുടെ ആശയലോകം കൊച്ചുമകനുമുന്നിൽ വിശാലമാകുന്നു. ഇടശ്ശേരിയുടെ ആശയങ്ങൾ വർത്തമാനകാലത്തും പ്രസക്തമാണ് എന്ന ചിന്തയിലാണ് ‘ഇടശ്ശേരിക്കാറ്’ എന്ന കഥ രൂപപ്പെട്ടിരിക്കുന്നത്.
ഇതര ജീവികൾക്ക് സമാധാനത്തോടെ സന്തോഷത്തോടെ ഭൂമിയിൽ ജീവിക്കണമെങ്കിൽ മനുഷ്യർ ഭൂമിയിൽനിന്നും ഒഴിവാകണം എന്നാഗ്രഹിക്കുകയാണ് ‘ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ് ഇവാക്യുവേറ്റ്’ എന്ന കഥയിലെ എയർഹോസ്റ്റസ് സുനിഷ. തനിക്ക് ചുറ്റും നിൽക്കുന്ന മനുഷ്യരുടെ കാപട്യവും സ്വാർഥതയും ആത്മാർഥത ലവലേശം തൊട്ടു തീണ്ടാത്ത വാക്കുകളും പ്രവൃത്തികളും സുനിഷയെ ഇത്തരത്തിലൊരു ചിന്തയിലെത്തിക്കുന്നു.
ലൗ, ലൈക് തുടങ്ങിയ സംജ്ഞകളൊക്കെ ആവശ്യാനുസരണം ആത്മസുഖത്തിനായ് എടുത്ത് പ്രയോഗിക്കുന്നവയായി മാറുന്നത്, കറകളഞ്ഞ സ്നേഹം കണ്ടു വളർന്ന സുനിഷക്ക് അസഹ്യമായി തോന്നുന്നു. ഇത്തരത്തിലുള്ള മനുഷ്യർ പെറ്റുപെരുകുന്നത് ഭൂമിയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്നവൾ ഭയക്കുന്നു. ഒരുപക്ഷേ മരണത്തിലേക്ക് കൂസലില്ലാതെ എടുത്തുചാടി ഭൂമിയെ രക്ഷിക്കാൻ അവളെ പ്രേരിപ്പിച്ചതും ഈ ചിന്തതന്നെയാകണം.
സമൂഹത്തിലെ പല അധികാര വ്യവസ്ഥകളോടും ആൾബലങ്ങളോടും ഒരേസമയം കലഹിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവയാണ് ‘ഇടശ്ശേരിക്കാറി’ലെ കഥകൾ. അവയിൽ ചരിത്രത്തിന്റെ ഏടുകളുണ്ട്. വാർത്തമാനത്തിന്റെ സമസ്യകളുണ്ട്. ഭാവിയുടെ ആകുലതകളുമുണ്ട്.
.