Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightജെ.എൻ.യുവിൽ ഉമർ...

ജെ.എൻ.യുവിൽ ഉമർ ഖാലിദിന്റെ പുസ്തക ചർച്ച; അനുമതി നിഷേധിച്ചിട്ടും ഒത്തുചേർന്ന് വിദ്യാർഥികളും പ്രമുഖരും

text_fields
bookmark_border
Umar Khalids book discussion at JNU
cancel
camera_alt

കെട്ടിടത്തിന് പുറത്ത് വിദ്യാർഥികൾ നടത്തിയ പുസ്തക ചർച്ച

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പൂർവ വിദ്യാർഥിയും ഡൽഹി കലാപ ഗൂഢാലോചന കേസിൽ വിചാരണ തടവുകാരനുമായ ഉമർ ഖാലിദിന്റെ 'ഫ്രക്ച്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദി പൊളിറ്റിക്സ് ഓഫ് പവർ' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചക്ക് അനുമതി നിഷേധിച്ചിട്ടും പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു. ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായ (ആദിവാസി ദിവസ്) ആചരണത്തിന്റെ ഭാഗമായാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. പരിപാടി നടത്താൻ ഓഡിറ്റോറിയത്തിൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് കെട്ടിടത്തിന് പുറത്ത് വിദ്യാർഥികൾ ഒത്തുകൂടുകയായിരുന്നു.

പരിപാടിയുടെ മുഴുവൻ വിവരങ്ങളും മറച്ചുവെച്ചാണ് അനുമതി തേടിയത് എന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അപേക്ഷാ ഫോമിൽ എഴുത്തുകാരന്റെ പേര് വ്യക്തമാക്കിയില്ലെന്നതാണ് ഭരണസമിതി ഉന്നയിച്ച പ്രധാന കാരണം. ഉമർ ഖാലിദിന്റെ പുസ്തകമാണെന്ന് അറിഞ്ഞാൽ ഭരണസമിതി അനുമതി നൽകില്ലെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടും അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്ത് തുറസായ സ്ഥലത്ത് പരിപാടി നടത്താൻ സംഘാടകർ തീരുമാനിക്കുകയിരുന്നു. എന്നാൽ, ജെ.എൻ.യു.എസ്.യു പുറത്തിറക്കിയ ക്ഷണക്കത്തിൽ പുസ്തകത്തിന്റെ പേരും കവർ ചിത്രവും അതിഥികളുടെ വിവരങ്ങളും വ്യക്തമായി നൽകിയിരുന്നു.

ചരിത്രകാരന്മാരായ പ്രഭു മഹാപത്ര, ഉമ ചക്രവർത്തി, കലാകാരനായ ശുദ്ധബ്രത സെൻഗുപ്ത, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ഗവേഷക ബാനോജ്യോത്സ്ന ലാഹിരി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട പാനലാണ് ചർച്ചയിൽ പങ്കെടുത്തത്. 2018-ൽ ജെ.എൻ.യുവിലെ തന്നെ ചരിത്ര വിഭാഗത്തിൽ ഉമർ ഖാലിദ് സമർപ്പിച്ച പി.എച്ച്.ഡി തീസിസാണ് ഇപ്പോൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. സർവകലാശാല തന്നെ പരിശോധിച്ച് അംഗീകരിച്ച് ഡോക്ടറേറ്റ് നൽകിയ ഒരു കൃതി, അതിന്റെ രചയിതാവിന്റെ പേരിൽ മാത്രം ഇന്ന് വിലക്കപ്പെടുന്നതിന് പിന്നിലെ രാഷ്ട്രീയം മനസിലാക്കപ്പെടേണ്ടതാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. 2020 സെപ്റ്റംബർ മുതൽ വിചാരണത്തടവുകാരനായി തിഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിദ്യാർഥി കൂട്ടായ്മ പിരിഞ്ഞത്.

Show Full Article
TAGS:umar khalid JNU UAPA 
News Summary - ജെ.എൻ.യുവിൽ ഉമർ ഖാലിദിന്റെ പുസ്തക ചർച്ച
Next Story