മലയാളത്തെ തൊട്ടറിഞ്ഞ ബിപുൽ റെയ്ഗൺ ഇനി ഓർമ്മ...
text_fieldsബിപുൽ റെയ്ഗൺ, ഡോ. കെ.എസ്. വാസുദേവനോടൊപ്പം
ബിപുൽ റെയ്ഗൺ
(29-12-1979 - 5.7.2024)
മലയാളികൾക്ക് വിശിഷ്യ എഴുത്തുകാർക്ക് ഏറ്റവും പരിചിതനായ ആസാംകാരനാണ് ബിപുൽ റെയ്ഗൺ, മലയാള ഭാഷയോടുള്ള അദമ്യമായ അഭിവാഞ്ചയോടെ മൈസൂർ RIEൽ വന്ന് മലയാളം പഠിക്കുകയും മലയാളത്തിൻ്റെ മൊഴി വഴക്കങ്ങളും പ്രാദേശിക ഭേദങ്ങളും നേരിട്ടു പരിചയിക്കാനും അനുഭവിക്കാനും കേരളത്തിൽ നിരവധി തവണ വരികയും ആസാമിൽ തൻ്റെ സമീപത്തെത്തിപ്പെടുന്ന ഏതൊരു മലയാളിക്കും സഹോദര തുല്യനായി കൂടെ നിന്ന് സഹായങ്ങൾ നൽകുകയും ചെയ്ത ബിപുൽ കേവലം 44 വർഷത്തെ ജീവിതം കൊണ്ട് അതുല്യനായി മാറിയ കവിയുമാണ്. ബ്രഹ്മപുത്രയിലെ നദീദ്വീപായ മജൂലിയിൽ ജനിച്ച് ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനമായ ജോർഹട്ടിൽ ജീവിച്ച കവിയാണ് ബിപുൽ.
ഹിന്ദി ഭാഷയിൽ അക്കാദിമിക പഠനം നടത്തി ആസാം സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള അസോം ശാസ്ത്രീയ സംഗീത മഹാവിദ്യാലയത്തിൽ രണ്ട് വർഷം മുമ്പ് അധ്യാപകനായി ചേർന്ന് ജോലി ചെയ്തു വരികയായിരുന്നു.
ആസാമിലെ ഗോത്ര വിഭാഗമായ മിസ്സിങ് വിഭാഗത്തിലെ അംഗമായ ബിപുൽ അസാമിസ്, മിസ്സിങ്, ഹിന്ദി, ബംഗാളി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കവിതകളെഴുതി അതതു ഭാഷകളിൽ സഹൃദയഹൃദയങ്ങളിൽ ഇടം നേടിയ ബിപുൽ റെയ് ഗൺ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി നമ്മോട് വിട പറഞ്ഞു.
ബിപുൽ റെയ്ഗണിന്റെ കവിത- അഗ്നിയുഗത്തിൽ പ്രാർത്ഥന
ഗ്രാമത്തിൽ പ്രതിദിനം
വിഷാദരാഗങ്ങളുടെ മഴമേഘം
ഉദരം വിശപ്പുള്ള
കണ്ണായ ദു:സ്വപ്നവും
മറന്നുപോയി
രാത്രി മഴയിൽ നനവുളള
സംഭാഷണം
ഇനിയെത്ര ദൂരം
മതി വരും വിധം പോഷകം
ആഹരിക്കുവാൻ
ആകാശത്ത് നിശബ്ദമായി ധ്രുവ നക്ഷത്രം
മായാമേഘങ്ങളൊത്ത്
പ്രകാശമില്ലാത്തത്
ആസ്സാം മുതൽ കാശ്മീർ വരെ
മരണ രാഗം
കുഞ്ഞുങ്ങളുടെ അമ്മ മരിച്ചുപോയി
അമ്മമാരുടെ അരുമ കുഞ്ഞുങ്ങളും മരിച്ചു
വീട് നഷ്ടപ്പെടുന്നു
പ്രണയികൾ വിരഹികളാവുന്നു
ആശ്രയ കേന്ദ്രത്തിൽ ജീവിക്കുന്ന പച്ച മനുഷ്യർ
അഹങ്കാരമേഘങ്ങൾക്ക് വീണ്ടും ഗർജ്ജനം
ഈ നഷ്ടത്തിൽ നിന്ന് എങ്ങനെ കരകേറും
രാജാവ് പരിഭ്രമിച്ചു വന്നപ്പോൾ
ഗ്രാമങ്ങളിൽ പ്രതി മനുഷ്യന്റെ കണ്ണായി
സൂേര്യാദയം
തുടങ്ങി ഒരു പുതുയാത്ര
കരമനുഷ്യന്റെ അധികാര
മോഹത്തിന്റെ ആശാഗീതം
എതിർഭവനത്തിൽ വിപരീതമായി
പ്രതിധ്വനിയായി കേൾക്കുന്നു
അഗ്നിയുഗത്തിൽ സൂര്യന്റെ പ്രാർത്ഥന


