ഞാൻ കൂടി ഒഴുകുന്ന പുഴ
text_fieldsഎല്ലാവരുടെയും ജീവിതം ഏതെങ്കിലും ഒരു പുഴയുമായി ബന്ധപ്പെട്ടിരിക്കും. ലോക സംസ്കാരങ്ങളിൽ ഭൂരിഭാഗവും മൊട്ടിട്ടതും തളിർത്തതും പുഷ്പിച്ചതും നദീതടങ്ങളിലാണ്. വേദഗ്രന്ഥങ്ങളിൽ സ്വർഗത്തെ പരിചയപ്പെടുത്തുന്നിടത്തെല്ലാം നദിയുടെയോ അരുവികളുടെയോ സാന്നിധ്യമുണ്ട്. ഭൂമിയിലെ മനോഹര സ്ഥലങ്ങളെെയല്ലാം നയനാനന്ദകരമാക്കുന്നതും പുഴകളും അരുവികളും തടാകങ്ങളും തന്നെ. വയനാട്ടിലെ നരിക്കോട്ടയിൽനിന്ന് ഉത്ഭവിച്ച് കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്ത് കൂടി 74 കിലോമീറ്റർ വളഞ്ഞും പുളഞ്ഞും ഒഴുകി അറബിക്കടലിൽ പതിക്കുന്ന കുറ്റ്യാടിപ്പുഴയെ പ്രധാന കഥാപാത്രമാക്കി എഴുത്തുകാരനും കടമേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനുമായ ടി.കെ. മൊയ്തു വേളം രചിച്ച പുസ്തകമാണ് ‘ഞാനൊഴുകുന്ന പുഴ’.
ഏത് സാഹിത്യശാഖയിൽപെടുത്തണമെന്ന് വായനക്കാരൻ സന്ദേഹിക്കുന്ന ഒരു പുഴയുടെ മനോഹരമായ ജീവിതം പറച്ചിൽ. കുറ്റ്യാടിപ്പുഴ കിഴക്കും തെക്കും അതിര് നൽകുന്ന വേളം പഞ്ചായത്തിലെ പെരുവയൽ എന്ന ഗ്രാമത്തിലെ പച്ചമനുഷ്യരുടെ പുഴയോടൊട്ടിനിന്ന ജീവിതകഥ. അത് ആ ഗ്രാമത്തിൽനിന്നും വികസിച്ച് പുഴയോടൊപ്പം വേലിയേറ്റത്തിൽ മുകളിലോട്ട് കുറ്റ്യാടിവരെയും വേലിയിറക്കത്തിൽ താഴോട്ട് വടകര വരെയും ഒഴുകുന്നുണ്ട്. ആ ഗ്രാമത്തിലെ ഓരോ മനുഷ്യനും വായിക്കുമ്പോൾ പുഴയോടൊത്തൊഴുകിയ തന്റെ ജീവിതം വായിച്ചെടുക്കാം. മറ്റുള്ളവർക്ക് അവരവരുടെ പുഴകളിലൂടെ ഒഴുകുന്ന ജീവിതകഥയായും ഇത് അനുഭവപ്പെടും. പുഴകൾ കാഴ്ചവസ്തുവായി മാത്രം മാറിയ പുതിയ തലമുറക്ക് ഒറ്റയിരിപ്പിൽ വായിച്ച് തീർക്കാവുന്ന നോവൽ അനുഭൂതി ഇത് നൽകും, തീർച്ച!
എഴുത്തുകാരന്റെ ഓർമച്ചരടുകളെ ഭാവനാംശം കലർത്തി പുഴനൂലിൽ ജീവിതാംശങ്ങളുടെ മുത്തുകൾ കോർത്തുണ്ടാക്കിയ ഒരു ആഖ്യാനം. കുഞ്ഞുമീനുകളും കൊറ്റിയും തോണിയും തുഴയും കടവും അലക്കുകല്ലും ഒക്കെ കഥാപാത്രങ്ങളാണിതിൽ. ‘ഉടുമുണ്ടിൽ കോരിയ മീനുകൾ’ മുതൽ ‘ഉമ്മ നിറഞ്ഞു ചിരിക്കുന്നു; പുഴ തെളിഞ്ഞൊഴുകുന്നു’ വരെ 51 അധ്യായങ്ങളുള്ള പുസ്തകം ഒറ്റയിരിപ്പിൽ തന്നെ അനുവാചകനെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഗ്രാമീണ ജനതയുടെ സ്നേഹത്തിന്റെയും മാനവികതയുടെയും പങ്കുവെക്കലിന്റെയും കഥ പറയുന്നതോടൊപ്പം ഒരു ജനതയുടെ അതിജീവനത്തിന്റെ കഥകൂടി ഇതിൽ വായിക്കാം. ഉച്ചനീചത്വങ്ങൾക്കും അനീതിക്കും അരുതായ്മകൾക്കും വരേണ്യതക്കും ഗാർഹിക പീഡനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ഭാവനാത്മകമായി ലേഖകൻ ശബ്ദിക്കുന്നു.
പുഴഭാവനകൾ മുഴുവൻ കാവ്യാത്മകമാണ്. ഋതുഭേദങ്ങളിൽ ഭാവങ്ങൾ മാറുന്ന പുഴയെ നന്നായി വരച്ചിടുന്നുണ്ട് ഇതിൽ. ‘തിങ്കളും താരങ്ങളും പൂത്ത് മറ്റൊരാകാശമായി നിലാവുള്ള രാത്രി പുഴയൊഴുകുന്നു’ ഇങ്ങനെ ചിലപ്പോൾ പുഴവർണനകൾ കവിതകളാകും! നാൽപത് വയസ്സ് വരെ പുഴയോരത്ത് തന്നെ ജീവിച്ച ലേഖകന് പുഴയൊഴിഞ്ഞ് നിന്ന ഒരു ജീവിതമില്ലാത്തതുകൊണ്ട് പുസ്തകത്തിലെ ഓരോ വർണനകൾക്കും ജീവിതത്തിന്റെ നനവുണ്ട്. അത് ലേഖകൻതന്നെ പറഞ്ഞുവെക്കുന്നുണ്ട്. ചരക്കുഗതാഗതത്തിന് പുഴയെ ആശ്രയിച്ചിരുന്ന ആ കാലത്തെ പുഴയനുഭവങ്ങളാണ് ‘ചരക്കുകൾ പറഞ്ഞ നീർവഴി’, ‘പുഴ പാടും പാട്ട്’, ‘പാതിരാവിലെത്തുന്ന അതിഥികൾ’ എന്നീ അധ്യായങ്ങളിലെ പ്രമേയങ്ങൾ. ‘പറകുത്തുകാരുടെ പാതിരാപ്പോര്’, ‘വല്യുമ്മാക്കൊരു പുഴമീൻ സൽക്കാരം’, ‘ഉടുമുണ്ടിൽ കോരിയ മീനുകൾ’ എന്നീ അധ്യായങ്ങൾ മീൻപിടിത്തത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ വരച്ചിടുന്നു. ഇന്ത്യയിലെയും കേരളത്തിലെയും എഴുപതുകളിലെ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലം ഒരു ഗ്രാമത്തിൽ തീർത്ത അലയൊലികൾ പകർന്നുതരുന്ന അധ്യായങ്ങളാണ് ‘അടിയന്തിരാവസ്ഥ കുളിക്കടവിൽ’, ‘ആരാണപ്പാ ഈ ഫക്രുദ്ദീൻ അലി അഹമ്മദ്’ എന്നീ അധ്യായങ്ങൾ.
പുഴയോടൊത്ത് ലേഖകൻ മാത്രമല്ല നമ്മളും നാടും നാട്ടുകാരും ഒഴുകുന്ന അനുഭൂതിയാണ് ഈ കൃതി നൽകുന്നത്. ഒരു കാലത്തെ നാടിന്റെ ജീവിതം അതിന്റെ നനവ് അൽപംപോലും നഷ്ടമാകാതെ അനുവാചക ഹൃദയങ്ങളിലേക്ക് പറിച്ചുനടാൻ ലേഖകന് കഴിയുന്നുണ്ട്. എഴുത്തുകാരനും കുടുംബവും അയൽക്കാരും നാട്ടിലെ പൗരപ്രമുഖരും സാധാരണക്കാരും കുട്ടികളും നാടുമായി ബന്ധപ്പെട്ട സകലതും നേരിട്ടോ പരോക്ഷമായോ കഥാപാത്രമായി വരുന്ന നാടിന്റെ ചരിത്രത്തിലേക്കുള്ള ഒരു പുഴയാത്ര. കെട്ടും മട്ടും മനോഹരമാണ്. ചില അക്ഷരസ്ഖലിതങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഓരോ അധ്യായത്തിലെയും സാരാംശം മുഴുവൻ ഒപ്പിയെടുക്കുന്ന വരകളും മുഖചിത്രവും സമ്മാനിച്ചത് ചിത്രകാരൻ കുഞ്ഞബ്ദുല്ല തച്ചോളിയാണ്. നാമെല്ലാം ഒഴുകിയ അല്ലെങ്കിൽ ഒഴുകുന്ന ഒരു പുഴയുണ്ട് എന്ന് ഓർമിപ്പിക്കുന്നു പുസ്തകം.
.