ആദ്യം ചുട്ടുകൊന്നു പിന്നെ കൊഞ്ഞനംകുത്തി
text_fieldsഏപ്രിലാണേറ്റവും ക്രൂരമാസം എന്ന് ആംഗലേയ കവി ടി.എസ്. എലിയറ്റ്, അദ്ദേഹത്തിന്റെ പ്രശസ്തമായ ‘തരിശുഭൂമി’ (Waste Land) എന്ന കവിതയിൽ എഴുതിയതും; മഹേന്ദ്ര ഹെംബ്രാം എന്ന, ഗ്രഹാംസ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കൊലക്കേസ് പ്രതിയെ സൽസ്വഭാവം പരിഗണിച്ച് ജീവപര്യന്തം തടവിൽനിന്ന് ഈയിടെ സ്വതന്ത്രമാക്കിയതും തമ്മിലുള്ള ഏക ബന്ധം, ആ തുറന്നുവിടൽ സംഭവിച്ചതും 2025ലെ ഒരു ഏപ്രിലിലാണ് എന്നുള്ളത് മാത്രമാണ്! ക്രൂരം എന്നതിലൊതുങ്ങാത്ത ഒരു കുക്രൂര കുടിലഭീകരസംഭവമായിരുന്നിട്ടും, ആ പത്രവാർത്ത കോളിളക്കം പോയിട്ട്, ഒരു ഇളക്കംപോലും ഉണ്ടാക്കാതെയാണ് കേരളത്തിലും കടന്നുപോയത്.
നിരപരാധികളായ എത്രയോ പേർ വിചാരണപോലും ഇല്ലാതെ തടവറയിൽ കഴിയുമ്പോഴാണ്, ആൾക്കൂട്ടക്കൊലകൾ നടക്കുമ്പോഴാണ് ഒരു കൊടുംഭീകരനെ നല്ലനടപ്പ് സർട്ടിഫിക്കറ്റ് നൽകി സ്വതന്ത്രനാക്കിയിരിക്കുന്നത്. കഴുത്തിൽ കിലോ കണക്കിന് ഭാരമുള്ള പൂമാലയുമിട്ട് അയാൾ ശിരസ്സുയർത്തി തടവറയിൽനിന്നും പുറത്തിറങ്ങിയ ചിത്രം കണ്ടപ്പോൾ, ഒരുപക്ഷേ ഡോ. ഗ്രഹാംസ്റ്റെയിൻസിന്റെ ജീവിതപങ്കാളി ഗ്ലാഡിസ്സ്റ്റെയിൻസ് ഹൃദയം നിറഞ്ഞ് ചിരിച്ചിരിക്കണം. കാരണമവർ സ്വന്തം പ്രിയന്റെയും മക്കളുടെയുടെയും കൊലയാളികൾക്ക് എന്നോ മാപ്പ് നൽകി കഴിഞ്ഞിരുന്നു! അതവരുടെ മഹത്ത്വം.
എന്നാൽ, വ്യാപകമായി ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗ്രഹാംസ്റ്റെയിൻസ് കൊലക്ക് നേതൃത്വം നൽകിയ ദാരാ സിങ്ങും മഹേന്ദ്ര ഹെംബ്രാമും ഒടുവിൽ നിയമത്തിന്റെ പിടിയിൽ അകപ്പെട്ടതും കഠിനശിക്ഷക്കു തന്നെ വിധേയമാക്കപ്പെട്ടതും ഇന്ത്യൻ ജനായത്തത്തിന്റെ വിജയമാണ്.
ഭീരുക്കളായ കൊലയാളിഭീകരരെ വീരവീരന്മാരാക്കി പ്രകീർത്തിക്കുന്ന പ്രവർത്തനത്തിന് പക്ഷേ ഒഡിഷയിൽ ഒരു കുറവും ഉണ്ടായിട്ടില്ല എന്നുകൂടി ഓർക്കുമ്പോഴാണ്, തുറന്നുവിടൽ സംവാദവിധേയമാക്കേണ്ടത്. നാഥുറാം വിനായക് ഗോദ്സെയുടെ ഫാഷിസ്റ്റ് പരമ്പരയിൽപെട്ട, ഭീകരബോറന്മാരെ അവരുടെ നിസ്തുല പ്രവർത്തനത്തിന്റെ പേരിൽ സ്തുതിക്കുന്ന പ്രവണതകളെ, ഭീകരപ്രവർത്തനങ്ങളുടെ തുടർച്ചയായിതന്നെ തിരിച്ചറിയേണ്ടതുണ്ട്.
1965ലാണ് ആസ്ട്രേലിയയിൽനിന്ന് ഡോ. ഗ്രഹാംസ്റ്റെയിൻസും പങ്കാളി ഗ്ലാഡിസും ക്രിസ്തുമതം അനുശാസിക്കുന്ന സേവനപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നത്. കൊട്ടാരംവിട്ട് അവർ കുടിലിലേക്ക് വന്നത് പ്രധാനമായും സർവരാലും ഉപേക്ഷിക്കപ്പെടുന്ന കുഷ്ഠരോഗികളെ ചികിത്സിക്കാനാണ്. ഒഡിഷയിൽ ക്രിസ്ത്യൻ വംശഹത്യ നടന്ന കന്ധമാലിലടക്കം പല സ്ഥലത്തും കുഷ്ഠരോഗികളെ ഒരു നിർവാഹവുമില്ലാത്തതുകൊണ്ട് സ്വന്തക്കാർ കാട്ടിലോ മറ്റൊ കൊണ്ടുപോയി തള്ളുകയായിരുന്നു പതിവ്.
കണ്ണീരോടെ കുടുംബത്തിനകത്ത് നടക്കുന്ന ആ വിടവാങ്ങൽ ചടങ്ങിനെ ക്രൂരമെന്നുമാത്രം വിളിക്കാൻ കഴിയില്ല. മറ്റൊരു വഴിയുമില്ലാത്തതിനാൽ ഏറ്റവും പ്രിയപ്പെട്ട രോഗബാധിതരെ ഒന്നുകിൽ കാട്ടിൽ തള്ളും, അല്ലെങ്കിൽ ആരുമില്ലാത്ത വിജനപ്രദേശങ്ങളിൽ കൊണ്ടിടും. അവരവിടെ കിടന്ന്, തങ്ങൾ കടന്നുപോന്ന ജീവിതവഴികളെക്കുറിച്ചോർത്ത്, കുടിക്കാൻ ഒരൽപം വെള്ളവും കഴിക്കാൻ കുറച്ച് ഭക്ഷണവും പോലും കിട്ടാത്ത അവസ്ഥയിൽ മനംനൊന്ത് വെന്തു മരിക്കും. അവർക്കിടയിലേക്കാണ് ഡോ. ഗ്രഹാംസ്റ്റെയിൻസിനെപ്പോലുള്ള മഹാ മനുഷ്യർ, വരുംവരായ്കകളെക്കുറിച്ച് ഒട്ടുമേ വ്യാകുലനാവാതെ കടന്നുചെന്നത്.
കുഷ്ഠരോഗികളെ ചികിത്സിക്കുക, അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണവർ പ്രാധാന്യം നൽകിയത്. അഗാധമായ ക്രൈസ്തവ വിശ്വാസം അതിനവർക്ക് കരുത്ത് പകർന്നിട്ടുണ്ടാവാം. അതിന്റെ പേരിൽ അവരോട് പക പുലർത്തുകയല്ല, പകരം, നിങ്ങൾ പത്തു പേരെ ചികിത്സിക്കുമ്പോൾ ഞങ്ങൾ നൂറു പേരെ ചികിത്സിക്കും എന്ന് പ്രവർത്തിച്ച് കാണിച്ചുകൊടുക്കുകയാണ്, നന്മയിൽ പരസ്പരം മത്സരിക്കുകയാണ് മിഷനറി പ്രവർത്തനങ്ങളെ അവിശ്വസിക്കുന്നവർ ചെയ്യേണ്ടത്. കുടിലതയുടെ വിത്തുകൾ മനുഷ്യമനസ്സിൽ കഴിച്ചിടുന്നതിനു പകരം, നന്മയുടെ കൊടുമുടിയിലേക്ക് കയറിപ്പോവാനുള്ള വഴി വെട്ടുന്നതിലാണ് സത്യത്തിൽ സർവരും മത്സരിക്കേണ്ടത്.
ഒരു മത്സരം ആവാമെങ്കിൽ!അതിനു പകരം ഫാഷിസ്റ്റുകൾ എന്നും അവർക്ക് സഹജമാംവിധം, ജീവകാരുണ്യപ്രവർത്തനങ്ങളെപ്പോലും ഗൂഢാലോചന വകുപ്പിൽ ഉൾപ്പെടുത്തി, മനുഷ്യത്വത്തിനു മുന്നിൽ വിദ്വേഷത്തിന്റെ വൻമതിൽ കെട്ടി വിസ്തൃതിയിലേക്ക് വ്യാപിക്കേണ്ട മനുഷ്യജീവിതത്തെ സങ്കോചിപ്പിക്കുന്നതായാണ് കണ്ടു വരുന്നത്. ആ വിദ്വേഷ വിഭജനമതിൽ വ്യവസായത്തിന്റെ തുടർച്ചയിലാണ്, 1999 ജനുവരി 22ാം തീയതി രാത്രി ഒഡിഷയിലെ കിയോൻജ്ഹാർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ, കുഷ്ഠരോഗികളെ പരിചരിച്ച് ക്ഷീണിച്ച് വരുകയായതിനാൽ മക്കളായ ഫിലിപ്, തിമോത്തി എന്നിവർക്കൊപ്പം വഴിയരികിൽ, സഞ്ചരിച്ച ജീപ്പ് നിർത്തിയിട്ട് അതിൽതന്നെ അവർ കിടന്നുറങ്ങിയത്.
ചെറിയതോതിലാണെങ്കിലും പതിറ്റാണ്ടുകളായി താൻ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തകർ പെടാപ്പാടുപെട്ട് നടത്തുന്ന കുഷ്ഠരോഗ നിവാരണ ചികിത്സകൊണ്ട് ഉണ്ടായിത്തീർന്ന ചെറിയ മാറ്റങ്ങളിൽ മനസ്സ് നിറഞ്ഞും, ഇനിയും തുടരേണ്ട പ്രവർത്തനങ്ങളെക്കുറിച്ചോർത്തും, മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ചേർത്തുപിടിച്ചും, പുറത്തെ ഫാഷിസ്റ്റ് ജയ്ശ്രീറാം അലർച്ചകളൊന്നുമറിയാതെ, മഹത്തായൊരു പ്രവർത്തനം നൽകുന്ന നിർവൃതിയോടെയാവും അവർ ഉറങ്ങിയത്.
അപ്പോഴാണ് മുമ്പേ പേരെടുത്ത് പറഞ്ഞ ധാരാസിങ്ങിന്റെയും മഹേന്ദ്ര ഹെംബ്രാമിന്റെയും നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സംഘം തേടിക്കൊണ്ടിരുന്ന ഒരു ഇരയെ, സൗകര്യത്തിന് കിട്ടിയ ചാരിതാർഥ്യത്തോടെ പെട്രോളൊഴിച്ച് അവരെ ചുട്ടുകൊന്നത്. ജീപ്പ് ആളിക്കത്തിയപ്പോൾ ഉറക്കമുണർന്ന് പേടിച്ച രണ്ടു കുട്ടികളെയും ചേർത്തു പിടി ടിച്ച്, പൊള്ളലിന്റെ നീറ്റലോടെ പുറത്തു കടക്കാൻ ശ്രമിച്ച ഗ്രഹാംസ്റ്റെയിൻസിനെയും മക്കളെയും, ഭീകരസംഘം ആളിക്കത്തുന്ന തീയിലേക്ക്, വലിയ മുളക്കമ്പുകൾകൊണ്ട് ഉന്തി വീഴ്ത്തുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതക്ക് ഭീകരർ പ്രചരിപ്പിച്ച ഏക കാരണം, ഗ്രഹാംസ്റ്റെയിൻസ് കുഷ്ഠരോഗ പരിചരണത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നു എന്നാണ്.
ഇന്ത്യയിൽ, അത്ഭുതം, ഇന്നും ഗോമാംസത്തിനൊപ്പം ഫാഷിസ്റ്റുകൾ വൻലാഭത്തിൽ വിൽക്കുന്ന ഉൽപന്നമാണ് മതപരിവർത്തനം. മതം മാറിയാലെന്താ, മാറാതിരുന്നാലെന്താ, മതത്തിൽനിന്നു തന്നെയും മാറിയാലെന്താ എന്ന് നിവർന്നുനിന്ന് ചോദിക്കേണ്ട, പുരോഗമനവാദികളിൽ ചിലർപോലും മതപരിവർത്തനം എന്ന് കേൾക്കുമ്പോൾ ഒന്നു ചളുങ്ങും! സമൂലപരിവർത്തനത്തെ സ്വാഗതം ചെയ്യുന്നവർപോലും മതംമാറ്റത്തെക്കുറിച്ച് കേൾക്കുമ്പോൾ ഉള്ള മതവുമായങ്ങു കഴിഞ്ഞാൽപോരെ, എന്തിന് മാറുന്നു എന്ന് ചോദിക്കുന്നത്, ആശയസംവാദവേദികളിൽ പലവുരു കേട്ടിട്ടുണ്ട്.
എന്തും തിരഞ്ഞെടുക്കാൻ മനുഷ്യർക്ക് സ്വാതന്ത്ര്യം വേണമെന്ന് ആത്മാർഥമായി കരുതുന്നവർപോലും, മതംമാറ്റത്തിന് മുന്നിലെത്തുമ്പോൾ അതിനു മുന്നിൽ മുട്ടുകുത്തുന്നതാണ്, പൊതുവിൽ കാണുന്നത്. മുമ്പ് മണ്ണാപേടിയും പുലപ്പേടിയുമെങ്കിൽ ഇന്ന് മതപ്പേടി! തള്ളാനല്ലാതെ ഒന്നിനെയും കൊള്ളാൻ കഴിയാത്ത ജാതിമേൽ ക്കോയ്മയുടെ തട്ടിപ്പ് സൂത്രത്തിനു മുന്നിൽ, മതം മാറിയാലെന്താ കുഴപ്പം എന്ന് ചോദിക്കേണ്ടവർപോലും, എന്റെ കുടുംബത്തിൽ പല മതത്തിൽ പെട്ടവരും, ഒരു മതത്തിലുംപെടാത്തവരുമുണ്ടെന്ന് പറയേണ്ടവർപോലും, മതപരിവർത്തന വിഷയം ചർച്ചക്കുവരുമ്പോൾ ചളുങ്ങി ചുളുങ്ങി, മതപരിവർത്തന വിരുദ്ധ ഫാഷിസ്റ്റ് ആശയത്തിന്, ഉല്ലാസപൂർവം മുട്ടിക്കൊടുക്കുന്ന ചപ്ലാംകട്ടകളായി സ്വയം മാറും! വാഴ്ത്തപ്പെടുന്ന പുരോഗമനംപോലും അപ്പോൾ ടിക്കറ്റെടുക്കാതെ ആർ.എസ്.എസ് ഹെഡ്ക്വാർട്ടേഴ്സായ നാഗ്പൂരിലെത്തിക്കഴിഞ്ഞിട്ടുണ്ടാവും!
ഹിന്ദുമതം വിട്ടാൽ പൗരത്വത്തിൽനിന്നും പുറത്താവുമെന്നതിനോട് എതിരിടുമ്പോഴും, എന്തിന് വെറുതെ മതംമാറ്റം പോലുള്ള പൊല്ലാപ്പിനെ പിന്തുണക്കണമെന്നവർ ഒന്നിനും വേണ്ടിയല്ലാതെ ചുമ്മാ ചോദിക്കും! ഒരു നായ്ക്കാട്ടത്തിൽനിന്ന് മറ്റൊരു പൂച്ചക്കാട്ടത്തിലേക്കുള്ള ചുവടുമാറൽ എന്ന ഗമണ്ടൻ ഡയലോഗുകൂടി കാച്ചാനായാൽ, പൂർണ പുരോഗമനമായി എന്ന മിഥ്യയിൽ അവർ തളിർക്കും.
ബഹുസ്വരത, സഹിഷ്ണുത, പൗരാവകാശം, ജനായത്തം എന്നിവയെക്കുറിച്ച് നന്നായി സംസാരിക്കും. എന്നാൽ, കറുപ്പ് നിറത്തോടുള്ള വിവേചനം, സമരമായി മാറിയ സർഗപ്രതിഭ വേടന്റെ പാട്ട്, മാധവിക്കുട്ടിയുടെ മതംമാറ്റം, ബീഫ് ഫെസ്റ്റിവൽ, നാനാതരത്തിലുള്ള കീഴാള ഇടപെടൽ എന്നിവയെ പിന്തുണക്കുമ്പോഴും, ഇവയിലൊക്കെ അപകടകാരികളായ, സ്വത്വമുണ്ടോ എന്നവർ സന്ദേഹിക്കും! തലയിൽ കൈവെച്ച് ജാതിയും മതവും പറയുന്ന കാലം വന്നേ എന്ന് വിലപിക്കും! കേട്ടാൽതോന്നും 2025ലാണ് ഇതൊക്കെ ഉണ്ടായതെന്ന്! സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ജാതി-മതപീഡനങ്ങളോടുള്ള വികസിതമോ അവികസിതമോ ആയ പ്രതിരോധത്തിലാണിവർ, ഇവർക്ക് അസഹ്യമായ ജാതിമതങ്ങളെ കാണുന്നത്.
അല്ലാതെ എന്നും മറ്റുള്ളവരെ കാൽക്കീഴിലിട്ട് കഴിയാൻ മോഹിക്കുന്ന മേൽക്കോയ്മാ ജാതിയിലല്ല. മറ്റൊരർഥത്തിൽ നമ്പൂതിരി മതുൽ നായാടിവരെ എന്ന ആ ഫാഷിസ്റ്റ് സൂത്രവാക്യത്തിന്റെ വലിച്ചുനീട്ടൽ തന്നെ! സത്യത്തിൽ മനുഷ്യരുടെ അതായത്, ജാതിസ്വത്വത്തിൽ അഭിമാനിക്കുന്ന മേൽജാതിക്കാരുടെ കാണാമറയത്തുപോലും വരാൻ പാടില്ലാത്ത നായാടിയെ നിർമിച്ചതാരാണെന്ന് ചോദിക്കേണ്ടവർ, അത് ചോദിക്കാനാവാതെ ആ ഫാഷിസ്റ്റ് വെട്ടിലാണ് ചെന്നുവീഴുന്നത്.
നായാടിയെ സൃഷ്ടിച്ചത് നായാടിതന്നെയാണെന്നുള്ള തീസിസും അവരിൽനിന്നും പ്രതീക്ഷിക്കാവുന്നതാണ്. അച്ചടിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും, കൈയടിക്കാൻ വിമർശനബോധം അമ്പേ ചോർന്നുപോയ സാമാന്യബോധവുമുണ്ടെങ്കിൽ, ആർക്കും ഇവിടെ എന്തും പറയാമല്ലോ!
കരിഞ്ഞ് ചാരമായ ഗ്രഹാംസ്റ്റെയിൻസും മക്കളും നാളെ കെട്ടുകഥയായും, ദാരാസിങ്ങും ബോറനും സൽസ്വഭാവി ആയതിനാൽ (!) ശിക്ഷാകാലാവധി കഴിയുന്നതിനു മുമ്പേ തുറന്നുവിടപ്പെട്ട മഹേന്ദ്രഹെംബ്രാം ബോറനും ചരിത്രവുമാകും. ദാരാലാൻഡ് എന്ന പുതിയ സ്ഥലപ്പേരുതന്നെ ദാരാസിങ് എന്ന ഭീകരനെ അഭിവാദ്യം ചെയ്യുംവിധം ചുട്ടുകൊലക്കുള്ള പുരസ്കാരമായി ഉണ്ടായിട്ടുണ്ടത്രേ! ‘Do not giveup hope, pray for India’ എന്നുതന്നെ അപ്പോഴും പറയുന്ന, ഇരുട്ടിലും വെളിച്ചമായി മാറിയ ഗ്രഹാംസ്റ്റെയിൻസിന്റെ പങ്കാളിയെ, മലയാളത്തിലെ ഏതു വാക്കുകൊണ്ട് നമ്മൾ ആദരിക്കും! കള്ളനായിരുന്നിട്ടും, തന്നെ ആദ്യമായി ഒരു മനുഷ്യനായി പരിഗണിച്ച വിക്ടർ ഹ്യൂഗോവിന്റെ പ്രശസ്തമായ ‘പാവങ്ങൾ’ എന്ന നോവലിലെ ഴാങ് വാൽ ഴാങ് ബിഷപ്പിനോട് ചോദിച്ചു, അങ്ങേക്ക് ശരിക്കും എന്നെ അറിയുമോ? ബിഷപ് പറഞ്ഞു: അറിയാം, സുഹൃത്തേ നിങ്ങളുടെ പേര് എന്റെ സഹോദരൻ എന്നാണ്.
പ്രതീക്ഷ കൈവിടരുത്, നമുക്ക് ഇന്ത്യക്കുവേണ്ടി പ്രാർഥിക്കാം എന്ന് ചുട്ടുകരിക്കപ്പെട്ട പ്രിയരുടെ തപ്തസ്മരണയിൽ നീറുമ്പോഴും, ഗ്ലാഡിസ് സ്റ്റെയിൻസ് പറഞ്ഞതും, ബിഷപ് പറഞ്ഞ ആ സാഹോദര്യത്തിന്റെ തത്ത്വം തന്നെയാണ്. ആയൊരു തത്ത്വം പുലരുമ്പോഴാണ് മുമ്പില്ലാത്തവിധം ജീവിതം മനോഹരമാവുന്നത്. ഭൂമി തിളങ്ങുന്നത്. പൂക്കൾ സൗഹൃദത്തിന്റെ ഗസലുകൾ പാടുന്നത്. പൊയ്കയിൽ അപ്പച്ചന്റെയും അയ്യൻകാളിയുടെയും പാട്ട് പാടൂ വേടാ എന്ന് കുട്ടികൾപോലും ഇളകിമറിഞ്ഞ് ഒച്ചയിടുന്നത്.
2011ൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിപോലും ഗ്രഹാംസ്റ്റെയിൻസ് വധത്തെ മതപരിവർത്തനത്തോട് കൂട്ടിക്കെട്ടുകയായിരുന്നു! പാവപ്പെട്ട ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനികളാക്കുകയാണ് ഗ്രഹാംസ്റ്റെയിൻസ് ചെയ്തതെന്നും അതിനുള്ള ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും പറയുന്നിടത്തോളം കോടതിപോലും താണു! നിർബന്ധിത മതപരിവർത്തനം നടത്തിയാൽ ശിക്ഷിക്കാൻ ഇവിടെ നിയമമുണ്ടെന്ന് പറയേണ്ട ഒരു കോടതിയാണ്, ഗ്രഹാംസ്റ്റെയിൻസ് വധം അദ്ദേഹം നിർവഹിച്ച മതപരിവർത്തനത്തിനെതിരെ, അദ്ദേഹത്തെ, ഒരു പാഠം പഠിപ്പിക്കാൻവേണ്ടി മറ്റുള്ളവർ നടത്തിയതാണെന്ന പരാമർശം നടത്തിയത്.
ഗ്രഹാംസ്റ്റെയിൻസ് കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ തന്നെ കുറ്റംകൊണ്ടാണെന്നാണ് കോടതി പറയാതെ പറഞ്ഞത്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കോടതിക്ക് ആ പ്രയോഗം മാറ്റേണ്ടിവന്നു. ഈ കൃത്യം നടന്നിട്ട് അതായത് ഗ്രഹാംസ്റ്റെയിൻസ് വധം നടന്നിട്ട് 11 കൊല്ലം കഴിഞ്ഞു എന്നാക്കി കോടതി ആ പ്രയോഗം തിരുത്തി! അത്രയെങ്കിലും ആശ്വാസം! എന്നാൽ, അമ്പരപ്പുളവാക്കുന്ന വസ്തുതകളിൽ ഒന്നിങ്ങനെ; മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശി കാലിക്കച്ചവടക്കാരനായ 22 വയസ്സുള്ള മുഹമ്മദ് അമീൻ ആരിഫ് അൻജുവിനെ കാലികളെ വേണ്ടവിധം പരിചരിച്ചില്ല എന്ന കുറ്റം ചുമത്തി, ആദരണീയനായ ടാപി ജില്ലാകോടതി ജസ്റ്റിസ് സമീർ വിനോദ് ചന്ദ്രവ്യാസ് ശിക്ഷിച്ചത് 5 ലക്ഷം പിഴയും ജീവപര്യന്തം തടവും ചുമത്തിയാണ്.
ഓർക്കുക പശുവിനെ കൊന്നതിനല്ല, ട്രക്കിൽ പത്തു പശുക്കളെ കൊണ്ടുപോകുന്നതിനു പകരം 16 പശുക്കളെ കുത്തിനിറച്ചതിന്! വൈക്കോലും പിണ്ണാക്കും കൃത്യസമയത്ത് ബഹുമാന്യരായ പശുശ്രേഷ്ഠർക്ക് നൽകാത്തതിന്! ഭൂമിയിലെ സകലമാന പ്രശ്നങ്ങളും ഗോഹത്യ നിരോധിച്ചാൽ അവസാനിപ്പിക്കാമെന്നും ആ വിധിന്യായത്തിൽ എഴുതി! അവിടെയും നിൽക്കുന്നില്ല.
68 കോടി പുണ്യസ്ഥലങ്ങളും 33 കോടി ദൈവങ്ങളും ആമോദപൂർവം പാർപ്പുറപ്പിച്ച പവിത്ര സാന്നിധ്യമാണ് പശുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ‘A cow is the living Planet of sixty eight crore holy places and thirty three crore Gods.’ (ആശ്ചര്യചിഹ്നം മാത്രം അമ്പരപ്പ് മാറാത്തതുകൊണ്ട് സ്വയം കൂട്ടിച്ചേർത്തത്) വഴിയിൽ ചാണകമിട്ട്, പുല്ലുംതിന്ന് നടക്കുന്ന ഒരു ജന്തുവിൽ ദൈവങ്ങളെ കുത്തിനിറക്കുന്നത്, ഫാഷിസ്റ്റ് ആചാര്യനായ സവർക്കർക്കു പോലും സഹിക്കാൻ കഴിഞ്ഞിരുന്നില്ല! അദ്ദേഹമതിനെ വിനയപൂർവം വിളിച്ചത് ‘Murder Of the Intellect’ അഥവാ ‘ബുദ്ധിഹത്യ’ എന്നാണ്.
.