‘ടിപ്പുസുൽത്താന്‍റെ പേര് ഒരു പട്ടിക്ക് വരുന്നതിൽ ചരിത്രമുണ്ടെന്ന്’ കെ.ഇ.എൻ -പ്രസംഗം വൈറൽ
text_fieldsകെ.ഇ.എൻ
ഏതോ ഒരു സുബ്രഹ്മണ്യൻ എഴുതിയ ഒരു പോസ്റ്റാണ്. എന്റെ വീട്ടിൽ ആൾറെഡി ഒരു പട്ടിയുണ്ട്. അതിന്റെ പേര് ടിപ്പു എന്നാണ്. ഞാനൊരു പുതിയ പട്ടിയെക്കൂടി വാങ്ങാൻ പോവുകയാണ്. ആ പട്ടിക്ക് അപകർഷതാബോധമുണ്ടാകാതേയും ടിപ്പുവെന്ന പേരിനോട് കിടപിടിക്കുകയുംചെയ്യുന്നൊരു പേര് നിർദ്ദേശിക്കാമോ.അപ്പോൾ ടിപ്പു സുൽത്താന്റെ പേര് ഒരു പട്ടിക്ക് വരുന്നതിന് ഒരു ചരിത്രമുണ്ട്. അതുകൊണ്ട് ഈ പോസ്റ്റിൽ ഒരു ചരിത്രമുണ്ട്.
ഇനി ഈ പോസ്റ്റിന് കോഴിക്കോടുകാരനായൊരു അഷറഫ് നൽകിയ കമന്റുണ്ട്. പുതിയ പട്ടിക്ക് പേരിടുന്നത് എളുപ്പമാണ്. പട്ടികൾക്ക് പേരിടുന്നത് അവരുടെ സ്വഭാവഗുണങ്ങൾ പരിഗണിച്ചാണ്. അങ്ങനെയാണെങ്കിൽ വിദേശീയരെ, അപരിചിതരെ ഓടിക്കുന്ന പട്ടിക്ക് ടിപ്പുവെന്നു തന്നെയാണ് പേരിടേണ്ടത്.
എന്നാൽ വിദേശികളെ, സാമ്രാജ്യത്വത്തിന്റെ ചെരിപ്പുനക്കുന്ന പട്ടികൾക്ക് സവർക്കറെന്നും യജമാനനെത്തന്നെ കൊല്ലുന്ന പട്ടിക്ക് ഗോഡ്സേ എന്നും പേരിടാവുന്നതാണ്. ആദ്യത്തെ പോസ്റ്റിൽ ചരിത്രമുണ്ട്. രണ്ടാമത്തേതിൽ ജ്വലിക്കുന്ന ചരിത്രബോധമുണ്ട്. ഈ ചരിത്രബോധത്തെയാണ് സാർവദേശീയ പശ്ചാത്തലത്തിൽ മാർക്സും ഇന്ത്യൻ പശ്ചാത്തലത്തിൽ കോംറേഡ് അംബേദ്ക്കറും ഉയർത്തിപ്പിടിച്ചത്. കെ.ഇ.എൻ. കുഞ്ഞമ്മദ് പറയുന്നു.
കുറച്ച് ദിവസമായി കെ.ഇ.എൻ വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ‘ഐഡന്റിറ്റി എന്നത് ചരിത്രപരമായ ഒരു സത്യമാണ്. നാം ചവിട്ടിനിൽക്കുന്ന മണ്ണും നാം നോക്കുന്ന ആകാശവുമാണത്. വർഗരഹിത സമൂഹത്തിൽ പോലും ഐഡന്റിറ്റി ഉണ്ടാവും. ഒരു മതം മർദിത മതമായി മാറുമ്പോൾ ആ മതം പ്രക്ഷോഭത്തിന്റെ നേതൃത്വമാകും. കന്ധമാലിൽ ചെന്നപ്പോൾ എരിയുന്ന വയറിന്റെ തീയല്ല മതമെന്ന സത്യമാണ് കണ്ടത്. ആ മുദ്രാവാക്യം യാന്ത്രികമായി ആവർത്തിക്കുന്നത് കുറ്റകൃത്യമാകും’ എന്ന് കഴിഞ്ഞ ദിവസം കെ.ഇ.എൻ പറഞ്ഞിരുന്നു.
ഗുജറാത്തിലും അഹമ്മദാബാദിലും ഒഡീഷയിലെ കന്ധമാലിലും ന്യൂനപക്ഷ വർഗീയത ഉണ്ടായിട്ടല്ല വംശഹത്യ നടന്നത്. അതുകൊണ്ട് തന്നെ ഒരു വർഗീയത മറ്റൊരു വർഗീയതയെ പ്രോത്സാഹിപ്പിക്കും എന്നത് സൂക്ഷ്മാർഥത്തിൽ ശരിയല്ല. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ സങ്കീർണതകൾ കാരണം ലോകത്ത് ഏറ്റവും കൂടുതൽ ആയുസ്സ് ഇന്ത്യൻ ഫാഷിസത്തിനാണെന്നും, അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും ഒടുവിൽ വിപ്ലവം നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


