പുഴുക്കളും മനുഷ്യരും
text_fieldsവിമർശകരെ മുഴുവൻ രാജ്യേദ്രാഹികളാക്കി മുദ്രകുത്താൻ കഴിയും വിധമുള്ള, അതുവഴി അനിവാര്യമായ അധികാരവിമർശത്തെ നിർവീര്യമാക്കാൻ കഴിയുന്ന, ഒരു രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷമാണ്, പൊതുവെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്
മർദകമാവുന്ന മുറക്ക് സർവ അധികാരങ്ങളും മനുഷ്യവിരുദ്ധമാവും. എന്തിനെയും ഏതിനെയും സ്വന്തം വരുതിയിലേക്കത് വലിച്ചടുപ്പിക്കും. സത്യമേവ ജയതേ എന്നതിനു പകരം ആയുധങ്ങൾ ജയിക്കട്ടെ എന്ന അർഥത്തിൽ ശസ്ത്രമേവ ജയതേ എന്ന അലർച്ചകൾ അതോടെ നാടു മുടിക്കും. ആയുധങ്ങളുടെ മൂർച്ചകൾക്കു മുന്നിൽ ആശയങ്ങളുടെ തിളക്കം മങ്ങും. ഊഞ്ഞാലുകൾ കൊലക്കയറുകളാവും. പൂക്കളിൽനിന്നും പാമ്പുകൾ പത്തിവിടർത്തും.
ശ്വസിക്കുന്ന വായുവിൽ വിഷം നിറയും. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കൊെല്ലടാ അവനെ എന്ന ആേക്രാശങ്ങൾ ഉയരും. ചർച്ച, ആലോചന, സംവാദം എന്നിപ്രകാരമുള്ള മനുഷ്യബന്ധങ്ങൾക്ക് വെളിച്ചം നൽകുന്നതൊക്കെയും അലസിപ്പോവും. ഒച്ചകൾ മൗനത്തെ വിഴുങ്ങും. ഭാഷ ചുരുങ്ങിച്ചുരുങ്ങി മുരൾച്ചയും അമറലും കാറലും കുരക്കലുമാവും. അധികാരം അധഃപതിച്ചാൽ അശ്ലീല കാഴ്ചകൾകൊണ്ട് ഭൂമി മലിനമാവും. ആകാശവും അസ്വസ്ഥമാവും.
കൊലയെന്നാൽ ജീവനെടുക്കും വിധമുള്ള കുത്തും വെട്ടും മാത്രമല്ല, ചിന്തക്കുമേൽ വന്നുവീഴുന്ന അധികാരത്തിന്റെ, ഡബിൾ ഫുൾസ്റ്റോപ്പാണ്. ആശ്ചര്യചിഹ്നങ്ങൾക്കും എന്തിന് കോമകൾക്കു പോലും എതിരായ കുടിലയുദ്ധമാണ്! വരികൾക്കിടയിൽ വീഴുന്നവരെ കാണാത്ത അന്ധതയാണ്. സാധ്യതകളെ തടയുന്ന എന്തും സൂക്ഷ്മാർഥത്തിൽ ഹിംസയാണ്. അപ്പോൾ എന്തുകൊണ്ട് എന്ന ശരിയായ ചോദ്യത്തിനുപോലും വധശിക്ഷ വിധിക്കപ്പെടും.
കരുണ എത്ര കുഴിച്ചിട്ടും കണ്ടെത്താനാവാത്ത, ഉടലും ഉയിരും നഷ്ടമായ ഒരു ഉറവയുടെ പേരാവും! മർദകമായി മാറിയ അധികാരത്തിന്റെ ഗർജനങ്ങൾക്കിടയിൽവെച്ച് നിലവിളികൾ കേൾക്കാതാവും. അനീതിക്കെതിരെ ജ്വലിക്കേണ്ട ജനായത്തം, കള്ളിമുള്ളുകൾക്കിടയിൽ വീണ വിത്തുപോലെ പിറക്കാനാവാതെ കരിഞ്ഞുപോവും. അങ്ങനെ വന്നാൽ പ്രതീക്ഷയെന്നത് വളരെ പ്രയാസപ്പെട്ട് താങ്ങിനിർത്തപ്പെടേണ്ട, പകച്ചുപോയൊരു മൂല്യമായി പരിമിതപ്പെടും!
‘The final victory always belongs to the conqueror worm’ എന്നതിൽ, അർഥങ്ങൾ പലതും കണ്ടെത്താൻ കഴിഞ്ഞേക്കും. അന്തിമവിജയം പുഴുവിന് എന്നുള്ളത്, ജീവിതം മരണത്തിന് കൊടുക്കുന്ന ആദരവായി വായിക്കാൻ കഴിഞ്ഞേക്കും. എന്നാൽ പുഴുവിന് മുമ്പിലുള്ള, ആ കീഴ്പ്പെടുത്തുന്ന എന്നർഥമുള്ള, ഇംഗ്ലീഷിലെ, ‘കോൺകറർ’ എന്ന വാക്കിലേക്ക്, മൂക്കൊന്ന് ചേർത്തുവെച്ചാൽ ചിലപ്പോൾ ഫാഷിസത്തിന്റെ മണമടിക്കും! അത് അറിയണമെങ്കിൽ ഈ വാക്യം കടന്നുവന്ന സിഗ്മണ്ട് േഫ്രായിഡുമായി ജോർജ് സിൽവർസ്റ്റൈൻവിറെക് നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലം കൂടി ഓർക്കണം.
ഫാഷിസ്റ്റാശയങ്ങളുടെ വ്യാപനം നിമിത്തം പെെട്ടന്ന് ജർമൻകാരൻ എന്ന അവസ്ഥയിൽനിന്നും താനൊരു ജൂതനായി മാത്രം ചുരുക്കപ്പെട്ടതിലെ, േഫ്രായിഡിന്റെ വേദനകളാവാം, സർവം വിജയിയായ ഒരു പുഴുവിനെ സൃഷ്ടിക്കാൻ, അദ്ദേഹത്തെ േപ്രരിപ്പിച്ചിട്ടുണ്ടാവുക! ജർമൻ നാസിസത്തിന്റെ കാലൊച്ചകൾ വ്യക്തമായും കേട്ടുതുടങ്ങിയപ്പോഴാവണം പ്രശസ്ത മനഃശാസ്ത്ര പ്രതിഭയായ േഫ്രായിഡിന്റെ ചിന്തയെ ഒരു കൊലയാളിപുഴു കടിച്ചുകുടഞ്ഞത്. സർവസ്വവുമായി കരുതിയ സ്വന്തം പ്രിയ ജർമനിയെ ഫ്രോയിഡിൽനിന്നും എടുത്തുമാറ്റിയത്.
ഫ്രോയിഡിനെ ഒരു ജൂതൻ മാത്രമാക്കിയത്, നാസി മർദകാധികാര വ്യവസ്ഥയുടെ ഉദ്വംസകമായ ആശയാക്രമണമാണ്. ജോർജ് സിൽവർസ്റ്റൈൻവിെറക് ഫ്രോയിഡിൽനിന്നും പ്രതീക്ഷിച്ചിരുന്ന, ഞാനൊരു ജർമൻകാരൻ എന്ന ദേശാഭിമാന പ്രചോദിത പ്രതികരണത്തിനു പകരം, ഞാനും ഒടുവിൽ സ്വന്തം രാജ്യത്ത്, ഒരു രാജ്യദ്രോഹിയായ ജൂതൻ മാത്രമായി എന്നർഥം വരുന്ന ആ പ്രയോഗം വിറകിന് അത്ര ഇഷ്ടമായില്ല. കാരണമയാൾ ഒരു ഹിറ്റ്ലർ അനുഭാവിയായിരുന്നു.
പറഞ്ഞുവരുന്നത് മർദകമായ അധികാരത്തിന്റെ നാനാതരത്തിലുള്ള പ്രവർത്തനപദ്ധതികളെക്കുറിച്ചാണ്. ചൂണ്ടിക്കാണിക്കാൻ ഒരധികാരിയോ, കൃത്യം വിശദമാക്കാൻ ഒരു പ്രത്യേകകാര്യമോ, ഉയർത്തിപ്പറത്താൻ ഒരു കൊടിയോ, ചുമരിൽ പതിക്കാൻ ഒരു പോസ്റ്ററോ ഇല്ലാതെതന്നെ പ്രത്യയശാസ്ത്രങ്ങൾ പ്രവർത്തിക്കും. കടപ്പുറവും പട്ടണവും തെരുവും തിയറ്ററും വീടും മാധ്യമങ്ങളും സംഭാഷണങ്ങളും കലാ സാഹിത്യ രാഷ്ട്രീയ തത്ത്വചിന്തകളുമടക്കം എന്തും ഏതും അതിന്റെ കളിസ്ഥലമാവും.
ഒരോഫിസുമില്ലാതെ പ്രവർത്തിക്കുന്ന അതിന്ന്, പൂർണമായി പരാജയപ്പെടുമ്പോൾപോലും ഒരു പാതിവിജയിക്കാൻ കഴിയും! മൂന്നടി പിന്നോട്ടു വെക്കുമ്പോഴും അതിന് ഒരടി മുന്നോട്ട് കുതിക്കാനാവും! ഒരുതുള്ളി കള്ളക്കണ്ണീരുപോലും ഒഴുക്കാതെ, എന്ത് കുടിലതകളും അത് നിർബാധം തുടരും. മർദകാധികാരത്തിന് മനസ്സ് അടിയറവെച്ചവർക്ക് മാപ്പ്, മറ്റൊരു മൽപ്പിടിത്തത്തിനുള്ള ഇടവേള മാത്രമാണ്. സ്വന്തം തേറ്റകളും ദംഷ്ട്രകളും മറച്ചുവെക്കാനുള്ള മറയാണ്. അയ്യോപാവം കളിക്കുള്ള ഒരുക്കമാണ്.
ആർ.എസ്.എസിന്റെ ആചാര്യനായ മോഹൻ ഭാഗവത്, ഇന്ത്യൻ സമകാലത്തെ സംഘ്പരിവാർ ആശയത്തിന്റെ വിജയകാലം എന്ന് പറഞ്ഞതൊരു സ്വയം പ്രശംസയല്ല! അത്ഭുതകരമായ കാര്യം, രാഷ്ട്രീയമായി തോറ്റപ്പോൾപോലും ആശയരംഗത്ത് അവർ പലപ്രകാരേണ വിജയിച്ചുകൊണ്ടേയിരുന്നു എന്നുള്ളതാണ്. അവരെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും, സാംസ്കാരിക കാര്യങ്ങളിൽ ചിലപ്പോഴെങ്കിലും സ്വയമറിഞ്ഞും മറ്റുചിലപ്പോൾ സ്വയമറിയാതെയും അവരെ സ്വാഗതം ചെയ്യുന്നു എന്നുള്ളതാണ്. ആർ.എസ്.എസിനെ ഒരു വിധേനയും അനുകൂലിക്കാത്ത നിത്യചൈതന്യയതി മുമ്പെഴുതിയ ഒരു പ്രബന്ധത്തിന്റെ തലക്കെട്ട്, രാഷ്ട്രത്തിന് അഭികാമ്യമാവേണ്ട ആർ.എസ്.എസ് എന്നായിരുന്നു!
പറഞ്ഞുവരുന്നത്, ആശയാധികാരവ്യവസ്ഥക്കകത്ത് ചെറുത്തുനിൽപ്പിന്റെ ഇടങ്ങൾ ഉണ്ടെങ്കിലും അതൊരു വലിയ പരിധിവരെ, നവഫാഷിസ്റ്റ് മർദനാധികാരത്തിന്റെ മേച്ചിൽപുറമായി പതുക്കെയാണെങ്കിലും മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ലോകപ്രശസ്തയായ, ജനപക്ഷത്ത് ഉറച്ചുനിൽക്കുന്ന, അരുന്ധതി റോയിയെക്കുറിച്ച്, ഈ മേയ് 19ാം തീയതി കാസർകോടുനിന്ന് ഫറോക്കിലേക്കുള്ള െട്രയിൻ യാത്രയിൽ, സഹയാത്രികന്റെ സംഭാഷണത്തിൽനിന്നും കേട്ടത്, അവർക്ക് ദിവസവും കഞ്ചാവ് വലിക്കാൻ, മുവായിരം രൂപവേണമെന്നും, ഇന്ത്യാവിരുദ്ധ ശക്തികളാണത് അവർക്ക് നൽകുന്നതെന്നുമുള്ള ഒരു സംഭാഷണമായിരുന്നു! ഇതൊരു സാമ്പിൾ വെടിക്കെട്ടാണ്!
അധികാരം പ്രവർത്തിക്കുന്നത് വെടിയുണ്ടകളിലൂടെയും ഉത്തരവുകളിലൂടെയും മാത്രമല്ല, ഇതുപോലുള്ള പലതരം കിംവദന്തികളിലൂടെയുമാണ്. വിമർശകരെ മുഴുവൻ രാജ്യേദ്രാഹികളാക്കി മുദ്രകുത്താൻ കഴിയും വിധമുള്ള, അതുവഴി അനിവാര്യമായ അധികാരവിമർശത്തെ നിർവീര്യമാക്കാൻ കഴിയുന്ന, ഒരു രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷമാണ്, പൊതുവെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ആൽബേർ കാമു ‘പതനം’ എന്ന നോവലിൽ വ്യക്തമാക്കിയപോലെ, അധികാരംതന്നെയാണ് ആത്യന്തികമായി സത്യമേത്, അസത്യമേത് എന്ന് നിർവചിക്കുന്നത്. കാമു എഴുതി: അധികാരം എല്ലാറ്റിന്റെയും അവസാനവാക്കാണ്. അത് എല്ലാറ്റിനെയും അപ്പപ്പോൾതന്നെ ഒതുക്കുന്നു. ഇതാണ് എന്റെ അഭിപ്രായം. എന്തൊക്കെയാണ് താങ്കളുടെ തടസ്സവാദങ്ങൾ എന്ന് ചോദിക്കുന്ന ആ കാലം പോയി. നമുക്ക് കുറെക്കൂടി വ്യക്തത കൈവന്നിരിക്കുന്നു. ഡയലോഗിനു പകരം അറിയിപ്പുകളാണ്. ഇതാണ് സത്യം നമ്മൾ പറയുന്നു: നിങ്ങൾക്ക് ആകാവുന്നിടത്തോളം അതേപ്പറ്റി ചർച്ചയാവാം. പക്ഷേ, ഞങ്ങൾക്കതിൽ ഒരു താൽപര്യവുമില്ല. കുറച്ചുകാലംകൂടി കഴിഞ്ഞോട്ടെ. ഞാൻ പറയുന്നതാണ് ശരിയെന്ന് നിങ്ങളെ കാണിച്ചുതരാൻ പൊലീസും ഉണ്ടാവും.
എത്ര നിറയൊഴിച്ചാലും/ഒരു കവിതയിൽവെച്ച്/ ഗോഡ്സേക്ക്/ ഗാന്ധിയെ കൊല്ലാനാവില്ല എന്ന് ഭൂമിയേക്കാൾ ഉരുണ്ട കവിതയിൽ പ്രശസ്ത കവി എം. ബഷീർ. എന്നാൽ നിറയൊഴിക്കാതെതന്നെ ഫാഷിസ്റ്റ് അധികാരത്തിന് മനുഷ്യരെ നിലംപരിശാക്കാൻ കഴിയും! കൊലപാതകത്തിന് ഒരുപാട് നിർവചനങ്ങളുെണ്ടന്ന് പ്രശസ്തമായൊരു പോസ്റ്റർ കവിതയിൽ കലാപ്രതിഭകൂടിയായ രവി ചിത്രലിപി.
ചുമരുകളിൽനിന്ന് നീതിക്കുവേണ്ടി മുഷ്ടി ചുരുട്ടുന്ന പോസ്റ്ററുകൾ പതുക്കെ ഇറങ്ങിപ്പോവുമ്പോൾ സങ്കടപ്പെട്ട, സ്തംഭിച്ചുനിൽക്കുന്ന അവർക്കിപ്പോൾ കയറിനിൽക്കാൻ ഇടംകൊടുത്തുകൊണ്ടിരിക്കുന്നത് പോ പോ ഫാഷിസ്റ്റേ എന്നു പറഞ്ഞുകൊണ്ട് മലയാള കവിതയാണ്. പോസ്റ്റർ കവിതയുടെ പ്രത്യേകത കവിക്ക് മാത്രമായും, കവിക്കും വായനക്കാർക്കും കൂട്ടായും, വേണമെങ്കിൽ വായനക്കാർക്ക് സ്വന്തമായും അതെഴുതാൻ കഴിയുമെന്നുള്ളതാണ്. ഞങ്ങൾ പറയുന്നതെ/ നിങ്ങൾ പറയാവൂ/ ഞങ്ങൾ കണ്ടതേ/ നിങ്ങൾ കാണാവൂ/ഞങ്ങൾ ചിന്തിച്ചതേ/ നിങ്ങൾ ചിന്തിക്കാവൂ/ ഞങ്ങൾ കണ്ട ദൈവത്തെയേ/ നിങ്ങൾ കാണാവൂ/ ഞങ്ങൾ വന്നവഴിയിലൂടെയേ/ നിങ്ങൾ വരാവൂ/ ഇത്രമാത്രം ആനുകൂല്യം തന്നിട്ടും/ നിങ്ങളെന്തിനാണ് ചിന്തിച്ച് ചിന്തിച്ച്/ തലപുണ്ണാക്കുന്നത്–/ വേണ്ടാത്ത സ്വപ്നങ്ങൾ കാണുന്നത്/ നിങ്ങൾക്ക് വെറുതെ/ ജീവിച്ചു തന്നാൽ പോരേ?
അധികാരവ്യവസ്ഥയിൽ ഇടപെടാതെ, അവരാഗ്രഹിക്കുംവിധവും .............ആപിക്കുംവിധവും ചുമ്മാ ജീവിച്ചുകൊടുക്കാൻ ഒരു രാജ്യത്തിലെ മുഴുവൻ ജനതയും ഒന്നിച്ച് തീരുമാനിച്ചാൽ, അതോടെ ആ രാജ്യം വീണ്ടെടുക്കാനാവാത്തവിധം ദുർഗന്ധം പരത്തി അവസാനിക്കും. മർദകമായ ഫാഷിസ്റ്റ് അധികാരം എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞാലും നമ്മുടെ ഇന്ത്യ അങ്ങനെയൊന്നും അവസാനിക്കുകയില്ലെന്നുള്ളതിനും അത്രയെളുപ്പം ഇന്ത്യൻ വൈവിധ്യത്തെ ഇല്ലാതാക്കാൻ ഒരാശയാധികാര ശക്തിക്കും കഴിയുകയില്ലെന്നുള്ളതിനും എത്രയോ െതളിവുകളുണ്ട്. അതിൽനിന്ന് ഒന്നുമാത്രം, അതും ഫാഷിസ്റ്റ് അധികാരം കുരുതിക്കളമാക്കിയ, വംശഹത്യാനന്തര ഗുജറാത്തിൽനിന്നുള്ളത്!
പ്രണവ് വംശഹത്യാ കാലത്ത് ഒരു വേട്ടക്കാരനായി തീർന്നവനാണ്. കുറ്റബോധം പതുക്കെ അയാളെ മാറ്റി. എനിക്ക് മാറാനാവുമെങ്കിൽ എന്റെ മകനും മാറാൻ പറ്റും, എന്ന ഉറപ്പിൽ പ്രണവ് ആവേശഭരിതനായി. ‘വെറുപ്പിന്റെ ശരീരശാസ്ത്രം’ എന്ന രേവതി ലോളിന്റെ പുസ്തകത്തിൽനിന്നു പ്രസ്തുതഭാഗം വായിച്ചപ്പോൾ, ഓണത്തിന് മാത്രമല്ല ബക്രീദ് ക്രിസ്മസ് അടക്കം സർവ ഉത്സവങ്ങൾക്കും ദേശീയപദവി നൽകണമെന്ന് പറഞ്ഞതിന്റെ പേരിൽ, ഏറെ പഴികേൾക്കേണ്ടിവന്ന ഞാനും പ്രണവിനെപ്പോലെ അപ്പോൾ കോരിത്തരിച്ചുപോയി! പ്രശസ്ത പത്രപ്രവർത്തകനായ ശ്രീജിത്ത് ദിവാകരന്റെ വിവർത്തനത്തിൽനിന്നും രേവതി ലോളിന്റെ, വെറുപ്പിന്റെ ശരീരശാസ്ത്രത്തിലെ ആ ഭാഗം, മർദകാധികാരത്തിന്റെ ശാസനകൾക്കും അനുനയങ്ങൾക്കും കീഴ്പ്പെടാത്തവർക്കു മുന്നിൽ, ഉപരി ആലോചനകൾക്കുവേണ്ടി സവിനയം എടുത്തുചേർക്കുന്നു: മകൻ സ്കൂളിൽനിന്ന് വരുമ്പോൾ പ്രണവ് അവന്റെ ടീച്ചർ ഹോംവർക്കും അടുത്തദിവസം ചെയ്യേണ്ട കാര്യങ്ങളും കുറിച്ചുവെച്ചിട്ടുള്ള ഡയറി സ്ഥിരമായി പരിശോധിക്കും. ഗണേഷ് ചതുർഥിയുടെ തലേന്നാൾ ഇങ്ങനെയൊരു നിർദേശം ഉണ്ടായിരുന്നു. ക്ലാസ് ആഘോഷത്തിനായി രണ്ട് ലഡു കൊണ്ടുവരുക. പ്രണവ് മകനോട് പറഞ്ഞു: നാളെ ടീച്ചറോട് ചോദിക്കണം, അടുത്തദിവസങ്ങളിൽ മുസ്ലിംകളുടെ ഈദ് ക്ലാസിൽ ആഘോഷിക്കുമ്പോൾ എന്തെങ്കിലും വീട്ടിൽനിന്ന് കൊണ്ടുവരണമോ എന്ന്? ആഘോഷത്തിന്, മട്ടൺ കൊണ്ടുവരണമെങ്കിൽ നേരത്തേതന്നെ നിർദേശം തരണമെന്ന് ടീച്ചറോട് പ്രത്യേകം പറയണം. മട്ടൺ ദൂരെ പഴയനഗരത്തിലേ കിട്ടൂ എന്നറിയാമല്ലോ. എനിക്കവിടെപ്പോയി വാങ്ങാനുള്ള സമയം വേണം.
മകൻ ഉത്തരവാദിത്തത്തോടെ ടീച്ചറോട് കൃത്യമായും അച്ഛൻ പറഞ്ഞുവിട്ടത് അന്വേഷിച്ചു. ടീച്ചറുടെ മറുപടി പ്രണവ് ഊഹിച്ചത് തന്നെയാണ്. വേണ്ട, നമുക്കെന്തായാലും ഇറച്ചിയുടെ ആവശ്യം വരില്ല. ആ മുസ്ലിംകളുടെ ഈദ് നമ്മൾ ക്ലാസിൽ ആഘോഷിക്കില്ല. മകൻ തിരിച്ചുവന്നപ്പോൾ അച്ഛനോട് ആദ്യം ചോദിച്ചത് എന്തുകൊണ്ടാണ് മുസ്ലിംകളുടെ ഈദ്മാത്രം ക്ലാസിൽ ആഘോഷിക്കാത്തത് എന്നാണ്? പ്രണവ് സത്യത്തിൽ കോരിത്തരിച്ചുപോയി. ആ ചോദ്യം മകന്റെ തലയിൽ ഉദിക്കുക എന്നതാണ് പ്രധാനം (വെറുപ്പിെന്റ ശരീരശാസ്ത്രം. രേവതി ലോൾ. പരിഭാഷ. ശ്രീജിത്ത് ദിവാകരൻ).
മധ്യവർഗ അരാഷ്ട്രീയ മലയാളികളിപ്പോഴും, കെ.ഇ.എൻ മുമ്പ് പറഞ്ഞ ആ കാളൻ/കാളക്ക് ഇടയിൽനിന്നും പുറത്തുകടന്നിട്ടില്ല. പ്രണവിന്റെ മകന്റെ തലയിൽ, അതുതന്നെയും വംശഹത്യാനന്തര ഗുജറാത്തിൽ ഉദിച്ച ആ ചോദ്യം, എന്തുകൊണ്ട് ഈദും ആഘോഷിക്കുന്നില്ല എന്നുള്ളത്, പ്രബുദ്ധകേരളത്തിലെ ചില മനുഷ്യരുടെ തലയിൽ ഇനിയും ഉദിച്ചിട്ടില്ല! സമയമെടുക്കുമായിരിക്കും! എങ്കിലും അത് സംഭവിച്ചിരിക്കും. ഗുജറാത്തിലെ വംശഹത്യാനന്തരാവസ്ഥയുടെ വിറങ്ങലിച്ച ഒരു പശ്ചാത്തലത്തിൽപോലും, ഒരു സ്കൂൾ കുട്ടിക്ക് അങ്ങനെ ചോദിക്കാനായെങ്കിൽ!
.