കവിത: ഘനീഭവിക്കുന്ന മൗനം
text_fieldsപ്രതീകാത്മക ചിത്രം
അവിടെ,
അവിടമാകെ മനുഷ്യർ
കമ്പോളങ്ങളിൽ ചുറ്റിത്തിരിയുന്നു
തിരക്കു പിടിച്ച നിരത്തിൽ
ഒരു കുഞ്ഞുകുട്ടി
കാറിൽ അബ്ബയോടൊത്തു
കൈവീശിയകലുന്നു
ഒലീവു കായകൾ
മൊട്ടിട്ടു തുടങ്ങിയെന്ന്
കർഷകർ അന്യോന്യം നോക്കി
പുഞ്ചിരി പൊഴിക്കുന്നു
രാത്രിയിൽ നക്ഷത്രങ്ങളും
പകലിൽ സൂര്യനും
അവളുടെ പുസ്തകത്താളുകളിൽ നിന്ന്
അക്ഷരങ്ങളുടെ ഏറ്റു ചൊല്ലൽ
കേട്ടു കാലം കഴിച്ചു കൂട്ടി
നോക്കൂ കാലം,
അതിന്നും ആകാശത്തു
ഇരുണ്ടു വെളുക്കുന്നു
മൺമറഞ്ഞ ആ ലോകം
നിങ്ങളുടേതു പോലെയെന്ന്
ഫലസ്തീൻ ദാഹത്തോടെ-
യോർക്കുന്നു.
ഘനീഭവിക്കുന്ന മൗനത്തിൽ
ഒരു നാടു കണ്ണീരിൽ
പിടയുമ്പോൾ
മനുഷ്യനെന്ന പദം പോലും
അർഥശൂന്യമാവുന്നു.


