രാമനെ അറിയില്ല, രാവണനാണ് നായകനെന്ന് റാപ്പർ വേടൻ; ‘പത്ത് തല’ എന്നാണ് പുതിയ റാപ്പിന്റെ പേര്
text_fieldsകോഴിക്കോട്: രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകനെന്ന് റാപ്പർ വേടൻ. രാവണനെ നായകനാക്കിയുള്ള പുതിയ റാപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു വേടൻ. ‘പത്ത് തല’ എന്നാണ് പുതിയ റാപ്പിന്റെ പേര്. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറയുന്നു. താൻ വീണുപോയെന്നും, വീണപ്പോൾ തന്റെ കൂടെയുള്ള ആളുകളും വീണുപോയി. വീണിടത്തുനിന്ന് വീണ്ടും കയറിക്കൊണ്ടിരിക്കുകയാണെന്നും വേടൻ പറഞ്ഞു.
രാംലീല മൈതാനത്ത് ആണ്ടുതോറും രാവണപെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ ഇവൻമാരെന്നെ വെടിവെച്ച് കൊല്ലുമോ എന്നുള്ളത് ആൾക്കാർക്ക് അറിയാമെന്ന് വേടൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലും കേരളത്തിലും വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ട്. ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ട്. നാല് എം.എയും അഞ്ച് എം.എയുമുള്ളവര്‍ അതിനെക്കുറിച്ച് വേറെ സ്ഥലങ്ങളിലിരുന്ന് സംസാരിക്കുന്നുണ്ട്. ഞാന്‍ തെരുവിന്റെ മകനാണ്. അത് പാട്ടിലൂടെ ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ഒരു കൂലിപ്പണിക്കാരനാണ്. പേന പിടിക്കുന്ന കൈയ്യല്ല ഇത്. കലക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ ബി.ജെ.പി എൻ.ഐ.എക്ക് പരാതി നൽകിയിരുന്നു. മോദി കപട ദേശീയ വാദിയാണെന്ന തരത്തിൽ പാട്ട് പാടിയെന്നാരോപിച്ചായിരുന്നു പരാതി. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്‍റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയത്. വേടന്റെ പാട്ടുകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുൾപ്പെടെയുള്ള രംഗത്തെത്തിയിരുന്നു.