വിമീഷ് മണിയൂർ രചിച്ച 'പ്രതിമുഖി' നാടകത്തിന് സത്വ ക്രിയേഷൻസ് നാടകരചന പുരസ്കാരം
text_fieldsതിരുവനന്തപുരം: അധ്യാപകൻ, നാടകപ്രവർത്തകൻ, ചിത്രകാരൻ, ശില്പി തുടങ്ങിയ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്ന എസ്. സുകുമാരൻ നായർ സ്മാരക സത്വ ക്രിയേഷൻസ് കൾച്ചറൽ പ്ളാറ്റ്ഫോം സ്ത്രീ ഏകപാത്ര നാടകരചന പുരസ്കാരം വിമീഷ് മണിയൂർ രചിച്ച 'പ്രതിമുഖി' എന്ന നാടകത്തിന് ലഭിച്ചു.
മുപ്പത്തെട്ട് നാടകങ്ങളിൽ നിന്നാണ് വിമീഷിന്റെ നാടകം തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കും.
കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ബാലസാഹിത്യകാരനും പ്രഭാഷകനുമായ വിമീഷ് മണിയൂർ അമച്വർ പ്രൊഫഷണൽ നാടകവേദികളിൽ സജീവമാണ്. 'പേരില്ലാത്തോൻ' ആണ് ആദ്യ പ്രഫഷനൽ നാടകം. 'സ്പോൺസേർഡ് ബൈ', 'ഉണ്ടയുടെ പ്രേതം' (കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. 'ചട്ടവ്രണം','ഇരാവാൻ','കുപ്പിയും പാപ്പിയും','ഓംലെറ്റ്', 'കള്ളത്രവാദി', 'ക്ണാപ്പൻ' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മറ്റു നാടകങ്ങൾ.
പ്രസിദ്ധീകരിച്ച കൃതികൾ : റേഷൻകാർഡ്, ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ളാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു, പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ, എം എൻ വിജയനും ഐ എം വിജയനും (കവിതാസമാഹാരങ്ങൾ), സാധാരണം, ശ്ലീലം (നോവലുകൾ), ഫക്ക് (കഥാസമാഹാരം), ഒരു കുന്നും മൂന്നു കുട്ടികളും, പത്ത് തലയുള്ള പെൺകുട്ടി, ബൂതം, വീരത്തൂൽ ഹുസാനദി, കഥക്കുറുക്കന്മാർ, യൂട്യൂബിന്റെ മുട്ട (ബാലസാഹിത്യ കൃതികൾ).
വിമീഷിന്റെ കവിതകൾ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ്, പൂന്താനം കവിത അവാർഡ്, വൈലോപ്പിള്ളി കവിത അവാർഡ്, മദ്രാസ് കേരള സമാജം കവിത അവാർഡ്, കടത്തനാട് മാധവിയമ്മ കവിത അവാർഡ്, തുഞ്ചൻ സ്മാരകത്തിന്റെ കൊൽക്കത്ത കൈരളി സമാജം അവാർഡ്, നുറുങ്ങ് സേതുമാധവൻ കവിത പുരസ്കാരം, മഴത്തുള്ളി കവിത പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി ബാലസാഹിത്യ പുരസ്കാരം, ടെൽബ്രയിൻ ബാലസാഹിത്യ പുരസ്കാരം, മുട്ടത്തു വർക്കി കലാലയ പുരസ്കാരം, യുവപ്രതിഭ നാടക അവാർഡ്, ഉദയസാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുള്ള വിമീഷ് കോഴിക്കോട് സ്വകാര്യ കോളജിൽ അധ്യാപകനാണ്. കോഴിക്കോട് മണിയൂർ സ്വദേശിയാണ്.