ആഞ്ഞ് ആഞ്ഞൊരു........
text_fieldsഫ്ലാറ്റിനകത്തൊരു മൂർഖൻ പാമ്പ് കയറിക്കൂടിയിട്ടുണ്ടെന്ന് അനിരുദ്ധ ഉറച്ചു വിശ്വസിച്ചു. നാട്ടിലെ, കപ്പ പുഴുങ്ങി വാർക്കുമ്പോഴുള്ള മണം അനുഭവപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പറമ്പിൽനിന്നും കപ്പപ്പുഴുക്കിന്റെ മണം വരുമ്പോഴൊക്കെ അവിടെ പാമ്പ് ഉണ്ടാകുമെന്ന് കുട്ടിക്കാലത്ത് മുതിർന്നവർ പറഞ്ഞു കേട്ടതാണ്.
ഒരിക്കൽ തറവാട് പറമ്പിന്റെ തെക്കേ മൂലയിൽനിന്ന് സന്ധ്യാ നേരത്ത് കപ്പപ്പുഴുക്കിന്റെ മണംവന്നു. അച്ഛമ്മയാണ് വിളിച്ചുപറഞ്ഞത് ‘രവ്യേ ഞ്യാടൊന്ന് നോക്ക്യാ.’ കൊച്ചച്ചൻ ഒരു വടിയുമായി പറമ്പിലേക്ക് ഇറങ്ങി. അച്ഛമ്മക്കും അമ്മക്കും ഒപ്പം മുറ്റത്തു നിന്ന് ആ കാഴ്ച അനിരുദ്ധയും കണ്ടു. കൊച്ചച്ചൻ വടികൊണ്ട് നിലത്തടിച്ചപ്പോൾ കരിയിലകളിൽ അനക്കമുണ്ടായി. പിന്നെ വേഗത്തിൽ ഇഴഞ്ഞു രക്ഷപ്പെടുന്ന പാമ്പ്.
‘മൂർഖനാണ്’ കൊച്ചച്ചൻ വിളിച്ചുപറഞ്ഞു.
‘അമ്മോ. വെഷജെന്തു. അയിന കൊല്ല്. അനി കണ്ണുംമൂക്കൂല്ലാണ്ട് കണ്ടം നെർച്ച് പായ്ന്നതാ.’ അമ്മയുടെ ഉത്തരവ് പക്ഷേ കൊച്ചച്ചൻ അനുസരിച്ചില്ല. വടി നിലത്തുമുട്ടി ദൂരെ ദൂരേക്ക് ഇഴഞ്ഞുപോകാൻ അതിനെ അനുവദിച്ചു.
‘കൊന്ന് കുഴിച്ചിട്ടാലും ഭൂമിക്കടിയിലൂടെ ഇഴഞ്ഞുപോകുന്ന ജെന്തുവാ. അയിന ജീവനോടെ വിട്ടാ പിന്ന പറയണാ...’ അമ്മയുടെ നിരീക്ഷണത്തെ അച്ഛമ്മയും പിന്തുണച്ചില്ല. മൂർഖൻ അതിന്റെ പാട്ടിന് പോയി.
പലതവണ പറമ്പിന്റെ അവിടവിടങ്ങളിലായി കപ്പപ്പുഴുക്കിന്റെ മണം അനുഭവപ്പെട്ടു. ചിലപ്പോഴൊക്കെ പാമ്പിനെയും കണ്ടു. കപ്പപ്പുഴുക്കിന്റെ മണമടിക്കുമ്പോഴൊക്കെ അനിരുദ്ധയുടെ ഓർമകളിൽ മൂർഖൻ പത്തി വിടർത്തും. വിവാഹിതയായി മുംബൈ നഗരത്തിൽ കുടിയേറിയിട്ടും അതിന് മാറ്റമുണ്ടായില്ല. പേരിനുപോലും കാടില്ലാത്ത നഗരത്തിൽ പാമ്പ് എവിടുന്നു വരാനാണ് എന്നൊക്കെ യുക്തി ആലോചിക്കുമെങ്കിലും അവളിൽ പേടി ചുരുണ്ടുകൂടി.
ഇടക്ക് മൂർഖനെ കുറിച്ച് ചെറുതായി ഒരു ഗവേഷണവും നടത്തി. കാടുകളിലാണ് മൂർഖന്റെ പാർപ്പ്. നാണം കുണുങ്ങി ആണെങ്കിലും കൊത്തിയാൽ തീർന്നു ജീവിതം. ഏറ്റവും വിഷമുള്ള ഉരഗം. ചേരയാണ് ഇഷ്ട ഭക്ഷണം. മറ്റു ഇന പാമ്പുകൾ അടക്കം ചെറുജീവികളെയും അകത്താക്കും. എലിയെയും സാപ്പിടും. അപ്പോ അതാണ് കാര്യം. നഗരത്തിൽ എങ്ങനെയോ അകപ്പെട്ടുപോയതാകും. എലിയെ തേടി ഒളിഞ്ഞുള്ള സഞ്ചാരം ഫ്ലാറ്റിൽ എത്തിച്ചതാകും. കുഞ്ഞെലികൾ ഇടക്ക് മുറിയിലൂടെ പായുന്നത് കാണാറുള്ളതാണ്. ഇപ്പോൾ അതില്ല. എലികളെ തിന്നുതീർത്തിട്ടും അവൻ മടങ്ങിയിട്ടില്ല. എവിടെയോ ഒളിഞ്ഞുകിടപ്പുണ്ട്. അവൾ വിചാരിച്ചുകൂട്ടി.
അടുക്കളയെ അവൾ ഭയന്നു. അവളുടെ ശരീരത്തിലൂടെ പാമ്പുകൾ ഇഴഞ്ഞ് ഉറക്കംകെടുത്തി. ഉറക്കമില്ലായ്കയാൽ അവൾ വാടി തളർന്നു. കണ്ണുകൾക്ക് അടിയിൽ കരുവാളിപ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ അതൊന്നും കെട്ട്യോൻ ശ്രീനിവാസ് അറിഞ്ഞതേയില്ല. നഗരത്തിരക്കിൽ അയാൾ അയാളെ തന്നെ മറന്നുപോയിരുന്നു. ആയിടെ പരിചയപ്പെട്ട ആൺ സുഹൃത്തിനോട് മാത്രം അവളത് പറഞ്ഞു. നഗര നടുവിലെ കെട്ടിടത്തിൽ പാമ്പ്! അതും പത്താം നിലയിലെ ഫ്ലാറ്റിൽ! അവനതത്ര വിശ്വാസമായില്ല. അതോടെ ആ സൗഹൃദം അവസാനിച്ചു. പിന്നെയും ഒരു രക്ഷകനു വേണ്ടി അവൾ ഫേസ്ബുക്കിൽ കാത്തിരുന്നു.
കാത്തിരിപ്പു നീണ്ടുനീണ്ട് ഫ്ലാറ്റിൽ കപ്പപ്പുഴുക്കിന്റെ മണം കൂടിക്കൂടിവരുന്നതായി അവൾക്ക് തോന്നി. നാണം മറന്ന് ഒരു ഉഗ്ര മൂർഖൻ ഉള്ളിലിരുന്ന് ചീറ്റുന്നതവൾ കേട്ടു. കണ്ണാടിയിൽ തന്റെ ഉടൽ പത്തി വിടർത്തുന്നത് അവൾ കണ്ടു! ആഞ്ഞൊരു കൊത്ത്..! ആഞ്ഞ് ആഞ്ഞൊരു...
.