ജിന്ന്
text_fieldsഷെഹർബാന് പെട്ടെന്നൊരു ബോധോദയം പോലെ തോന്നി. ജിന്നാവാം... എല്ലാത്തിൽനിന്നും സ്വതന്ത്രമാവാൻ അതേയുള്ളൂ ഒരു വഴി. ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ച ലക്ഷ്മിയെ അവൾ ഓർത്തു. കണക്ക് പിരീഡിൽ ബോധംകെട്ട് വീഴുന്ന ലക്ഷ്മി അബോധത്തിൽ അരുതാത്തതൊക്കെ പറയും. അത് കണ്ട് കേട്ട് ഭയന്ന് കണക്കുമാഷിന്റെ കണക്ക് തെറ്റിപ്പോകും. ക്ലാസിലെ മറ്റ് പെൺകുട്ടികളോട് അവളെ കൊണ്ടുപോയി ലൈബ്രറിയിൽ കിടത്താൻ പറഞ്ഞ് അവൾക്ക് ചായയും കടിയും ഓർഡർ ചെയ്യും. ചായയുംകടിയും കഴിച്ച് വിശ്രമിച്ച് അടുത്ത പിരീഡിലേക്കും സ്വബോധത്തിലേക്കും ലക്ഷ്മി തിരിച്ചെത്തും. മനുഷ്യൻ അവനിഷ്ടമില്ലാത്ത കാര്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ എന്തൊക്കെ ഉപായങ്ങളാണ് കണ്ടെത്തുന്നത്.
അങ്ങനെയാണ് ഞാൻ ജിന്നാകാൻ തീരുമാനിച്ചത്. ജിന്നിനെ കണ്ടിട്ടില്ല. ജിന്നുമ്മയെ കണ്ടിട്ടുണ്ട്. ശൈത്താനെക്കുറിച്ചും ജിന്നിനെക്കുറിച്ചും ഞാൻ ആദ്യം കേട്ടത് ഓത്തുപള്ളിയിലെ കുട്ടി ഉസ്താദിൽനിന്നാണ്. നീളം തീരെ കുറഞ്ഞതുകൊണ്ടാണ് എല്ലാവരുമയാളെ കുട്ടി ഉസ്താദ് എന്ന് വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ അയാളുടെ പരിചിത വൃന്ദത്തിൽപ്പെട്ട ചിലർക്കൊഴിച്ച് മറ്റാർക്കും അയാളുടെ ശരിയായ പേര് അറിയുമായിരുന്നില്ല.
ആവശ്യത്തിനും അനാവശ്യത്തിനും കോപം വരികയും കുട്ടികളെ ശിക്ഷിക്കുകയും ചെയ്യുന്ന കുട്ടി ഉസ്താദിൽ ഞങ്ങൾ ശൈത്താനെ കണ്ടെങ്കിലും ജിന്നിനെ എവിടെയും കണ്ടില്ല. ജിന്നിനെ കണ്ടില്ലെങ്കിലും ജിന്നുമ്മയെ ഞാൻ കണ്ടു. ജിന്നുമ്മയെ എനിക്കാദ്യമായി കാണിച്ചു തന്നത് ഉമ്മാമയാണ്. എനിക്ക് കാണിച്ചുതരാൻ വേണ്ടി ജിന്നുമ്മയുടെ അടുത്ത് ഉമ്മാമ എന്നെ കൊണ്ടുപോയതല്ല ജിന്നുമ്മായുടെ അടുത്ത് പോകുമ്പോൾ എന്നെ കൂടെ കൂട്ടിയതാണ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ഉമ്മാമയുടെ എട്ട് മക്കളിൽ മൂന്നാമത്തെയാളാണ് എന്റെ ഉമ്മ. ജോലിയന്വേഷിച്ച് ഗൾഫിലേക്ക് പോയ എന്റെ ഉപ്പാനേക്കുറിച്ച് മൂന്ന് വർഷത്തിലധികമായി ഒരു വിവരവുമില്ലായിരുന്നു. ഞാൻ മൂന്നാം ക്ലാസിൽനിന്നും നാലാം ക്ലാസിലെത്തി മൂന്നോ നാലോ മാസം കഴിഞ്ഞപ്പോഴാണ് ഉപ്പ നല്ല ജോലിയും വരുമാനവും തേടി കടൽ കടക്കുന്നത്.
അവിടെ എത്തിയപാടെ ഒന്ന് വിളിച്ചതാണ്, പിന്നീട് വിവരമൊന്നുമില്ല. ഉപ്പാന്റെ വിവരമറിയാനാണ് ഉമ്മാമ എന്നെയും കൂട്ടി ജിന്നുമ്മാനെ കാണാൻ പോയത്. അവിടെ ചെന്നപ്പോൾ കുറച്ചധികം ആളുകൾ ജിന്നുമ്മാനെ കാണാനായി കാത്തിരിക്കുന്നുണ്ടായിരുന്നു.അക്കൂട്ടത്തിൽ ഞങ്ങളും കാത്തിരുന്നു.
ഉമ്മറക്കോലായയിലെ വട്ടക്കസേരയിൽ വെള്ളവസ്ത്രവും തലേക്കെട്ടുമുള്ള താടിക്കാരൻ ഇരിക്കുന്നു, ജിന്നുമ്മയുടെ ഭർത്താവാണത്രെ. തീയാൽ പടച്ച ജിന്നുമ്മയെ തൊട്ടാൽ അയാള് കരിഞ്ഞു പോകില്ലേ എന്ന് എന്റെ പിള്ളമനസ്സ് ആധി പൂണ്ടു. പിന്നീടാണ് ഞാൻ ഉമ്മാമയിൽനിന്ന് കേട്ടത്, മനുഷ്യസ്ത്രീ ജിന്നായിക്കഴിഞ്ഞാൽപ്പിന്നെ ഭർത്താവുമായി ബന്ധപ്പെടില്ലെന്ന്. ഭർത്താവിനും അവരോടടുക്കാൻ പേടിയാണത്രെ!
ഉള്ളിൽനിന്ന് ജിന്നുമ്മയുടെ സ്ത്രൈണവും അതേസമയം ദൃഢവുമായ ശബ്ദമുയർന്നു: ‘എടോ അമ്മദേ അടുത്താളെ വിളിക്ക്’.
അമ്മദ് എന്നത് ഭർത്താവിന്റെ പേരാണ്. അയാളാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നത്. ഭർത്താവിനെ അക്കാലത്ത് ആരും പേര് വിളിക്കാറുണ്ടായിരുന്നില്ല. മൂത്ത മകന്റെയോ മകളുടെയോ പേര് ചേർത്ത് ‘സമദിന്റെ ഉപ്പ’, ‘സുഹ്റാന്റെ ഉപ്പ’ എന്നാണ് പറയാറ്. പക്ഷേ ജിന്നുമ്മയായിക്കഴിഞ്ഞ സ്ത്രീക്ക് ഈ നാട്ടുനടപ്പുകളൊന്നും ബാധകമല്ല. അതെനിക്ക് രസകരമായി തോന്നി.
ഉപ്പാന്റെ കാര്യത്തിൽ ജിന്നുമ്മ എന്ത് പറഞ്ഞു എന്നറിയില്ല. തിരിച്ച് നടക്കുമ്പോൾ ഉമ്മാമാന്റെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല. ഉമ്മാമാന്റെ പ്രതീക്ഷയുടെ വെളിച്ചം ജിന്നുമ്മ ഊതിക്കെടുത്തിയതുപോലെ തോന്നി.
എന്തായാലും ഒരു വർഷംകൂടി കഴിഞ്ഞപ്പോൾ ഉപ്പ നാട്ടിൽ തിരിച്ചെത്തി. ജയിലിലായിരുന്നത്രെ. ജയിലിൽ കിടന്നതിന്റെ കാരണം ഞങ്ങളാരും തിരക്കിയില്ല. ഉപ്പയൊട്ട് പറഞ്ഞതുമില്ല. ഉപ്പാന്റെ ആരോഗ്യം ക്ഷയിച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. മുമ്പേ ജോലി ചെയ്തിരുന്ന മരമില്ലിൽ പണിക്ക് പോയിത്തുടങ്ങി. ആദ്യ ദിവസം മില്ലിൽനിന്ന് തിരിച്ചുവന്നപ്പോൾ ഉപ്പ പറഞ്ഞു; ‘ഞാൻ ദുബൈലേക്ക് പോകുമ്പം ഒറ്റ ബംഗാളിയും മരമില്ലിൽ പണിക്കുണ്ടായിരുന്നില്ല. ഇപ്പം അവരാ അധികം. പിന്നെ ജയിലിൽനിന്ന് കൊറച്ച് ഹിന്ദി പഠിച്ചത് ഇപ്പൊൾ ഉപകാരമായി.’
ഗൾഫിലെ അത്തറിന്റെയും പുത്തനുടുപ്പിന്റെയും മണവും മിഠായിമധുരവുമുണ്ടായില്ലെങ്കിലും, ഉമ്മയും ഉമ്മാമയും ഞങ്ങൾ കുട്ടികളും ഉപ്പ തിരിച്ചെത്തിയതിൽ ഏറെ സന്തോഷത്തിലായി.
ഉപ്പ തിരിച്ചെത്തിയത്തിന്റെ പിറ്റേ ദിവസം മുതൽ അതുവരെ പുണ്യവതിയായി കണ്ടിരുന്ന ജിന്നുമ്മയെ ഉമ്മാമ ചീത്ത വിളിക്കാനും ശപിക്കാനും തുടങ്ങി: ‘ഓക്ക് പിരാന്താണ്... ഓക്ക് അല്ലാന്റെ കുറ്റം കിട്ടും’ എന്ന് ഉമ്മാമ പറഞ്ഞുകൊണ്ടേയിരുന്നു.
‘ഓൻ അറബിച്ചീനെ മംഗലം കയ്ച്ച് അറബിനാട്ടില് സുഗായി കയ്യാണ്’ എന്നാണ് ജിന്നുമ്മ ഉപ്പാനേക്കുറിച്ചു പറഞ്ഞതെന്ന് പിന്നീട് ഞാനറിഞ്ഞു. ആ ദേഷ്യത്തിലാണ് ഉമ്മാമ മരിക്കുന്നത് വരെ ആ ജിന്നുമ്മാനെ ചീത്ത വിളിച്ചും ശപിച്ചും കഴിഞ്ഞിരുന്നത്.
ജിന്നുമ്മയുടെ പേരിൽ നാട്ടിൽ പരക്കുന്ന അന്ധവിശ്വാസങ്ങളിൽ, അമാനുഷിക പ്രവൃത്തികളിൽ ഞാൻ ആകർഷകയായില്ലെങ്കിലും, ജിന്നുമ്മയെന്ന പേരും പദവിയും അവർക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും പിന്നെ സ്വാതന്ത്ര്യവും എന്നെ ആകർഷിക്കുകയും മോഹിപ്പിക്കുകയുംചെയ്തു. ഉപരി പഠനത്തിന് പോകാനിരിക്കെയാണ് എനിക്ക് വിവാഹാലോചന വന്നത്. വിവാഹത്തെക്കുറിച്ച് അപ്പോഴൊന്നും ചിന്തിച്ചിരുന്നതേയില്ല. ഇപ്പോൾ പഠനം തുടരുകയാണാവശ്യം വിവാഹത്തിന് സമയമായിട്ടില്ല എന്നാണ് എന്റെ മനസ്സിലുണ്ടായിരുന്നത്.
‘മംഗലം കയിഞ്ഞാലും പടിക്കാലോ’ എന്ന് വരന്റെ വീട്ടുകാരടക്കം പറഞ്ഞപ്പോൾ ഞാൻ കല്ല്യാണത്തിന് സമ്മതിച്ചു. കുറച്ച് കഴിഞ്ഞപ്പോഴാണ് ഭർതൃ വീട്ടുകാർ പ്രത്യേകിച്ച് ഭർത്താവിന്റെ ഉമ്മ എന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കുന്നേയില്ലെന്ന് എനിക്ക് മനസ്സിലായത്. പഠിപ്പിന്റെ കാര്യം പറയുമ്പോൾ: ‘മംഗലം കയിഞ്ഞോൾക്കെന്തിനാ പടിപ്പ്... എനി അടുക്കളീലെ കാര്യം പടിച്ചാ മതി’ എന്ന് കൂടി ഭർത്താവിന്റെ ഉമ്മ പറഞ്ഞപ്പോൾ മനസ്സ് ശരിക്കും മടുത്തുപോയി.
എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും തടയിടുന്നതായിപ്പോയി എന്റെ വിവാഹം എന്ന് ഞാൻ മനസ്സിലാക്കി. ഇഷ്ടമില്ലാത്ത എന്തിലോ തൊട്ടതുപോലെ എന്റെ മനസ്സ് അസ്വസ്ഥമായി... എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാനോ പാട്ട് കേൾക്കാനോ എനിക്കവിടെ കഴിയാതായി. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിനോട് പലവട്ടം പറഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുപോന്നു. ആദ്യമൊക്കെ എന്റെ വീട്ടുകാർക്ക് വിഷമമുണ്ടായെങ്കിലും പിന്നീടവർ അതിനോട് പൊരുത്തപ്പെട്ടു.
‘കല്ല് കൊണ്ടൊരു പെണ്ണ്’ എന്ന സിനിമ കണ്ട് ഉറങ്ങിപ്പോയ രാത്രിയിലാണ് ഉമ്മാമയും ജിന്നുമ്മയും ഒന്നിച്ച് എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത്. പാവം ഉമ്മാമാന്റെ കണ്ണിൽ കണ്ണുനീർ മുത്തുകൾ തിളങ്ങി. ജിന്നുമ്മ എന്നെ നോക്കി കണ്ണിറുക്കി. അങ്ങനെയാണ് ഞാനൊരു ജിന്നായിത്തീർന്നത്.തീ കൊണ്ട് പടച്ച ജിന്നിനോടടുക്കുവാൻ ആരാണ് ധൈര്യപ്പെടുക!