ഷാർജയിലെ ആദ്യ പത്രത്തിന്റെ കഥ
text_fieldsസമൂഹത്തിന്റെയും ഭാഷയുടെയും പുരോഗതിയിലും സമകാലീന അവസ്ഥയിലും അതിപ്രധാനമായ പങ്കു വഹിച്ചിട്ടുള്ള നിർണായകസാമഗ്രികളാണ് പത്രങ്ങളും മാസികകളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും. ചുവർ പത്രങ്ങളായും ലഘുലേഖകളായും പിറന്നുവീണ വർത്തമാന പത്രങ്ങൾ ആധുനിക കാലത്ത് നവീന സാങ്കേതിക വിദ്യയുടെ ചിറകിലേറി കുതിക്കുകയാണിപ്പോൾ. ഒരു വാർത്ത ലോകമറിയാൻ നിമിഷങ്ങൾ മാത്രമുള്ള വർത്തമാന കാലത്തുനിന്ന് ഭൂതകാല വാർത്ത കാലത്തിലേക്കൊന്ന് സഞ്ചരിക്കുക, പത്രങ്ങളുടെ പിറവിയുടെ വിവിധങ്ങളായ സൗന്ദര്യം നമ്മുക്കവിടെ കാണാം.
മലയാളത്തിൽനിന്നടക്കം നിരവധി പത്രങ്ങൾ പുറത്തിറങ്ങുന്ന മേഖലയാണ് ഷാർജ. വായനക്കാരുടെ എണ്ണത്തിലും ഷാർജ ഒരു പണത്തൂക്കം മുന്നിലാണ്. വായനശാലക്ക് ഒരു കൊട്ടാരം തന്നെ ഉണ്ട് ഷാർജയിൽ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ മീഡിയലോഞ്ച്, മാധ്യമ പ്രവർത്തകരോടുള്ള ഷാർജയുടെ സ്നേഹം പറഞ്ഞുതരും.
ഷാർജക്കുമുണ്ട് ഒരു മനോഹരമായ പത്ര ചരിത്രം പറയാൻ. ഷാർജയിലെ ആദ്യത്തെ പത്രപ്രവർത്തകനായിരുന്നു ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മിദ്ഫ, 1927ൽ ഒമാൻ പത്രം എന്ന പേരിൽ ഒരു കൈയെഴുത്ത് പത്രം നിർമ്മിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. അക്കാലത്തെ ഒരു പ്രമുഖ ബുദ്ധിജീവിയും വിദ്യഭ്യാസ രംഗത്തെ പ്രചാരകനുമായിരുന്നു അദ്ദേഹം. ട്രൂഷ്യൽ സ്റ്റേറ്റുകളിലെ ബ്രിട്ടീഷ് സ്വാധീനവും സാന്നിധ്യവും പ്രാദേശിക സമൂഹ നേതാക്കൾ ചോദ്യം ചെയ്യാൻ തുടങ്ങിയ സമയത്ത്, പ്രാദേശിക എഴുത്തുകാർ, കവികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെ പതിവ് യോഗങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നതായി ചരിത്രം പറയുന്നു. 1660ൽ ഷാർജ കോർണീഷ് ഭാഗത്ത് താമസം ആരംഭിച്ച മിദ്ഫ കുടുംബം ഷാർജയുടെ ചരിത്രത്തിനും സർഗ സൗന്ദര്യത്തിനും നൽകിയ സംഭാവന വലുതാണ്.
1909ൽ ജനിച്ച അൽ മിദ്ഫ തന്റെ പത്രം ആരംഭിച്ച അതേ വർഷം തന്നെ മധ്യ ഷാർജയിൽ ഒരു വീട് പണിതു. ഇന്നത്തെ ഹർട്ട് ഓഫ് ഷാർജയിൽ ഉൾപ്പെട്ട ഈ വീട്ടിൽ നിന്നായിരുന്നു ഒമാൻ പത്രത്തിന്റെ പിറവി. റോള ഭാഗത്തെ ചുവരുകളിൽ സ്ഥാനം പിടിച്ച ഈ പത്രത്തിലൂടെയാണ് മുത്തിന്റെ വിലവിവരം ജനങ്ങൾ അറിഞ്ഞിരുന്നത്. പ്രാദേശികമായ വാർത്തകൾ ഉറക്കെ വായിക്കുന്ന ചിലരെ കുറിച്ചും ചരിത്രം പറയുന്നുണ്ട്. സൂഖ് അൽ അർസ പോലുള്ള കച്ചവട കേന്ദ്രങ്ങളായിരുന്നു വാർത്തകൾ വായിക്കുന്നവരുടെ പ്രധാന കേന്ദ്രം. ഈ സൂഖ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ചായയും ഗാവയും കുടിച്ച് അവർ വാർത്തകൾ വിശകലനം ചെയ്തു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത തേക്ക് ഉപയോഗിച്ചാണ് മിദ്ഫ വീട് നിർമ്മിച്ചത്, അക്കാലത്തെ അദ്ദേഹത്തിന്റെ സമ്പന്ന പശ്ചാത്തലത്തിന്റെ തെളിവും കൂടിയായിരുന്നു ഇന്ന് മ്യൂസിയം ആയി മാറിയ ഈ വീട്. ഒമാൻ പത്രത്തിനു ശേഷം, പക്ഷികളുടെ ശബ്ദം എന്നർഥം വരുന്ന, ‘സൗത്ത് അൽ സഫീർ’ എന്ന ഒരു പത്രം കൂടി മിദ്ഫ തുടങ്ങി. കഥകളും കവിതകളും വാർത്തകളും മാർക്കറ്റ് വിശേഷങ്ങളും നിറഞ്ഞ ഈ പത്രം ഏറെ പ്രചാരം നേടിയിരുന്നു. റോളയിലെ അരയാൽ തണലത്തിരുന്ന് സഫീറിലെ കവിതകൾ ഉറക്കെ വായിച്ച് അതിന് ദഫിന്റെ താളം നൽകിയിരുന്നു ബദുവിയൻ സംഗീതജ്ഞർ. ഈ സംഗീതം പരമ്പരാഗത ആഘോഷങ്ങളിൽ ഇന്നും അസ്വദിക്കാൻ സാധിക്കും.
ഷാർജ കോർണീഷ് ഭാഗത്തെ അൽ മിദ്ഫ മ്യൂസിയത്തിൽ എത്തിയാൽ അക്കാലത്തെ പത്രങ്ങളും അവ എഴുതാൻ ഉപയോഗിച്ച പേനകളും മറ്റും കാണാൻ സാധിക്കും. വലിയൊരു ലൈബ്രറിയും ഇവിടെയുണ്ട്. ഷാർജയിൽ ആദ്യത്തെ തപാൽ സംവിധാനം തുടങ്ങിയപ്പോൾ അതിന്റെ ചുമതല മിദ്ഫക്കായിരുന്നു. ഒമാൻ പത്രത്തിന്റെ ഓഫീസും വീടും സാഹിത്യ ചർച്ചകളുടെ സ്ഥിരം വേദിയായിരുന്നു. മിദ്ഫയുടെ വീടിന്റെ മുകളിൽ വൃത്താകൃതിയിൽ നിർമ്മിച്ച ബർജീൽ എന്ന പൗരാണിക എ.സിക്കായി ടൈൽസുകൾ കൊണ്ടുവന്നത് ഇന്ത്യയിൽ നിന്നായിരുന്നു. ഐക്യ അറബ് നാടുകളിലെ വൃത്താകൃതിയിലുള്ള ആദ്യത്തെ ബർജീൽ ആയിരുന്നു ഇത്. ഇപ്പോഴും ഹർട്ട് ഓഫ് ഷാർജയിൽ പോയാൽ ഇത് കാണാനാകും.
എന്താണ് ബർജീൽ?
പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യകളിലൊന്നാണ് ബർജീൽ. അറബ് രാജ്യങ്ങളിലെല്ലാം ഈ രീതി നേരത്തെ നിലവിലുണ്ടായിരുന്നു. വീടുകൾക്ക് മുകളിൽ ഉയർന്ന് നിൽക്കുന്ന കെട്ടിട ഭാഗവും അതിന് ചുറ്റിലും മരം കൊണ്ട് തീർത്ത അഴികളും ഇതിന്റെ സവിശേഷതയാണ്. അറേബ്യൻ വിൻഡ് ടവർ രീതികളിലൊന്നാണിത്. പുറത്തെ തണുത്ത കാറ്റിനെ വീടിന്റെ അകത്ത് നിലനിർത്താനും ചൂട് കാറ്റിനെ പുറത്തേക്ക് തള്ളാവുന്നതുമായ വിധത്തിലാണ് ഇതിന്റെ ക്രമീകരണം. അന്തരീക്ഷ മർദ്ദത്തെ വരുതിയിലാക്കുന്ന നിർമാണ വൈഭവം. പണ്ട് കാലത്ത് വീടിന് മുകളിൽ തീർത്ത ബർജീലുകളുടെ സവിശേഷത ഗുണിച്ചും ഹരിച്ചുമായിരുന്നു ജനങ്ങളുടെ സാമ്പത്തിക വശത്തെ കുറിച്ച് ജനങ്ങൾ വിശകലനം നടത്തിയിരുന്നത്. ചതുരത്തിലും വട്ടത്തിലും ഇവ നിർമിച്ചിരുന്നു. ഇന്നും പരമ്പരാഗത അറബ് ഗോത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ബർജീലുകൾ കാറ്റിനെ മെരുക്കുന്നത് കാണാം. ഉമ്മുന്നാർ കാലഘട്ടത്തിൽ തന്നെ ബർജീലുകൾ നിലനിന്നിരുന്നു എന്നാണ് ഗവേഷണങ്ങൾ സാക്ഷ്യം വഹിക്കുന്നത്.
പത്രം പിറന്ന വീട്
മജ്ലിസിന് പുറത്ത്, കെട്ടിടത്തിന്റെ നീളത്തിൽ ഒരു വരാന്തയുണ്ട്, നാല് സെറേറ്റഡ് കമാനങ്ങളും അതിന്റെ പുറംഭാഗത്ത് തൂണുകളുമുണ്ട്. തേക്ക് ബീമുകൾക്കൊപ്പം, കണ്ടൽത്തണ്ടുകളും മേൽക്കൂരയെ താങ്ങി നിർത്തുന്നു. നെയ്ത ബരാസ്തിയും ഈന്തപ്പനയോലകളും സീലിങിന് ഉപയോഗിച്ചിരിക്കുന്നു. കെട്ടിടം ജിപ്സവും പവിഴപ്പുറ്റും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നേർത്ത സുഷിരങ്ങളിലൂടെ കാറ്റ് പ്രകൃതിയിൽ നിന്ന് വീട്ടിലേക്ക് വന്നും പോയും ഇരിക്കും. മജ്ലിസിന്റെ മുറ്റത്ത് ഒരു വലിയ മരത്തിന്റെ തണലുണ്ടായിരുന്നു. 1970കളിലാണ് മിദ്ഫ കുടുംബം ഈ വീട്ടിൽ നിന്ന് താമസം മാറ്റുന്നത്. 1996 ൽ ഒരു മ്യൂസിയമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 1970ൽ ആരംഭിച്ച അൽ ഖലീജാണ് ഷാർജയിലെ ആദ്യത്തെ ഓഫ്സെറ്റ് അച്ചടിച്ച പത്രം.
അൽ മിദ്ഫയുടെ ഒമാൻ ഷാർജയിൽ ആദ്യമായി പുറത്തിറങ്ങിയ പത്രമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിച്ചിരുന്ന ഈ പത്രം കൈകൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തി, അര ഡസനോളം കോപ്പികൾ പട്ടണത്തിലെ സൂഖിലും മജ്ലിസിലും പ്രചരിപ്പിച്ചത്. ഒരു കോപ്പി പൊതുജനങ്ങൾക്കായി സൂഖിൽ പതിവായി ഏർപ്പെടുത്തി. ഇബ്രാഹിം മുഹമ്മദ് അൽ മിദ്ഫയോടുള്ള ആദരവായി അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡ് ഷാർജ ഇത്തിസലാത്തിന് മുന്നിലൂടെ കടന്നുപോകുന്നുണ്ട്.