അതിജീവനത്തിന്റെ ഓണം
text_fieldsഓണം എന്നാൽ, മലയാളിക്ക് ആഘോഷകാലമാണ്. കാർഷിക സമൃദ്ധിയും മനം നിറക്കുന്ന വള്ളംകളിയും എല്ലാം ചേരുവ കൂട്ടുന്നതാണ് ആലപ്പുഴയുടെ ഓണക്കാലം. മാലോകരെ മുഴുവൻ കുട്ടനാട്ടിലേക്ക് ആകർഷിക്കുന്ന നെഹ്റുട്രോഫി മുതൽ ചെറുതും വലുതുമായ ഒട്ടേറെ വള്ളം കളികളിൽ ആലപ്പുഴക്കാരുടെ സന്തോഷം നിഴലിടുന്നു. സമൃദ്ധി നിറഞ്ഞ ഓണക്കാലത്തിന് ഇക്കുറി കോവിഡ് ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും ഓണനാളിനോട് അടുക്കുേമ്പാൾ ആത്മവിശ്വാസത്തിലാണ് നാടും നഗരവുമെല്ലാം, കരുതലോടെ എല്ലാം അതിജീവിക്കാമെന്ന പ്രതീക്ഷയിൽ.
ഏതൊരു കൊച്ചുകുട്ടിയും കണ്ണുമടച്ച് പറയും കേരളത്തിെൻറ ദേശീയോത്സവം ഓണം തന്നെയെന്ന്. പഠിക്കുന്ന കാലം മുതൽ കേട്ടുവളർന്നത് അങ്ങനെയാണല്ലോ? കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികളിലും ഗൃഹാതുരത്വം നിറക്കുന്ന ആഘോഷവും ഓണമാണ്. ഓണക്കാലത്ത് മിക്കവരും നാട്ടിലെത്താനും ശ്രമിക്കാറുണ്ട്. നാട്ടിൽ വന്ന് മടങ്ങുന്നവരുടെ ബാഗുകളിൽ നിറയെ കായവറുത്തതും ശർക്കരവരട്ടിയും ഉണ്ടാകും. ഓഫിസുകളിലും സൗഹൃദവലയങ്ങളിലും ഇത് കൈമാറുേമ്പാൾ ലഭിക്കുന്ന സംതൃപ്തിയും സായുജ്യവും ഒന്നുവേറെ തന്നെ.
വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും ഓണപ്പാട്ടും.. അങ്ങനെ എത്രയെത്ര മധുരാനുഭവങ്ങൾ. മലയാളിയുടെ സാംസ്കാരിക സ്വത്വബോധത്തിൽ ഓണം വരുത്തിയ സ്വാധീനവും അത്ര വലുതാണ്. മതേതരത്വത്തിെൻറ അടിസ്ഥാനമൂല്യങ്ങൾ പകർന്നു നൽകാൻ ഓണവുമായി ബന്ധപ്പെട്ട സാഹോദര്യത്തിൽ അധിഷ്ഠിതമായ പല മാമൂലുകൾക്കും കഴിയുന്നുണ്ട്.