പ്രിയമുള്ളൊരാൾ
text_fieldsഇഷ്ടം പറയുമ്പോൾ
ക്ലാസ് മുറിക്കുള്ളിൽ
ബഞ്ചിനു പിറകിൽ
ഒളിച്ചു കളിക്കുന്ന
പെൺകുട്ടിയുണ്ടായിരുന്നു
ജീവിതം പറഞ്ഞാൽ
ചിരിച്ചു നിൽക്കും
ആകാശം കാണിച്ച്
വെറുതേ
നടന്നു പോകും.
അല്ലെങ്കിൽ
പൂരിപ്പിക്കാത്ത
മാക്സ് തിയറിയെ കുറിച്ച്
കലപില പറയും.
ബ്ലാക്ക് ബോർഡിൽ
അതിശയചിഹ്നങ്ങൾ വരഞ്ഞ്
അതിലൊളിക്കും.
അവളെ കുറിച്ച് ചോദിക്കുമ്പോൾ
വളകളൂരി വൃത്തം ചമക്കും.
ആ വൃത്തം ചുരുക്കി
വെറുതേനോക്കിയിരിക്കും.
പൊട്ടിയടർന്ന
വളപ്പൊട്ടുകൾ
പല രൂപങ്ങളാകും.
പ്രണയത്തെ കുറിച്ചു
ചൊല്ലുമ്പോൾ
പുസ്തം തുറന്ന്
കവിത ചൊല്ലും.
രമണനും ചന്ദ്രികയും
പൂമരച്ചോട്ടിൽ
നൃത്തം വെക്കും.
ചില നേരങ്ങളിൽ
വയൽ കുന്നുകളിൽ
പൊട്ടിയടർന്ന പാതകൾ
നോക്കും.
നിഴൽ വിരിച്ച
ഗുൽമോഹർ
തണലിൽ
അവളൊരു പാവയാകും.
പോസ്റ്റ് കാർഡിൽ
കവിത നെയ്ത്
ഞാൻ പറഞ്ഞ
വരികൾ കീറിയെറിഞ്ഞവൾ
ചിരിച്ചാർത്തുനിൽക്കും.
പെൻസിൽ
മുനയിൽ കോറിയിട്ട
ചിത്രങ്ങളിൽ
ഊളിയിട്ടവൾ
ഊറിച്ചിരിക്കും.
ഒടുവിലവൾ
ഇന്നലെ
നനഞ്ഞൊട്ടി
വിറകൊള്ളുന്ന പക്ഷിയായി
ചുക്കി ചുരുങ്ങി
കിണറ്റിൽ പൂണ്ടിരുന്നവൾ...
അവളെനിക്കാരായിരുന്നു ...
പ്രിയപ്പെട്ടവൾ...
യേറെ ഇഷ്ടമായിരുന്നവൾ