പഞ്ചാബിൽ തോൽവി രുചിച്ച് നവജ്യോത് സിങ് സിദ്ദുവും
text_fieldsപഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആപിന്റെ തേരോട്ടത്തിൽ തെറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച സിദ്ദു വോട്ടെണ്ണൽ തുടങ്ങിയതു മുതൽ പിന്നിലായിരുന്നു. ആപ് സ്ഥാനാർഥിയായ ജീവൻ ജ്യോതി കൗർ ആണ് ഇവിടെനിന്നും വിജയിച്ചത്. 39520 വോട്ടുകളാണ് അവർ നേടിയത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് സിദ്ദു എത്തി.
32807 വോട്ടുകൾ സിദ്ദു നേടിയപ്പോൾ 7255 വോട്ടുകൾ നേടിയ ബി.ജെ.പി നാലാം സ്ഥാനത്താണ്. അതേസമയം, പഞ്ചാബ് നിയമ സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റിലും തോറ്റ് തുന്നംപാടി പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത്ത് സിങ് ചന്നി.
ചംകൗർ സാഹിബ്, ബദൗർ എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിച്ചത്. ബദൗറിൽ ആം ആദ്മി പാർട്ടിയുടെ ലഭ് സിംഗ് ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ചന്നിക്ക് 23,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചംകൗർ സാഹിബ് മണ്ഡലത്തിലും ആപ് സ്ഥാനാർഥിയാണ് വിജയിച്ചത്. 117 അംഗ സഭയിൽ എ.എ.പി 90 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്.


