
നിർത്തിയ എട്ട് മുസ്ലിം സ്ഥാനാർഥികളും സംപൂജ്യർ; അസമിൽ ന്യൂനപക്ഷ മോർച്ച യൂനിറ്റുകൾ പിരിച്ചുവിട്ട് ബി.ജെ.പി
text_fieldsഗുവാഹതി: അസമിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ഇറക്കിയ എട്ട് മുസ്ലിം സ്ഥാനാർഥികളും സംപൂജ്യരായതോടെ സംസ്ഥാനത്ത് തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട് ബി.ജെ.പി. 126 അംഗ സഭയിൽ ഇത്തവണയും അധികാരം നിലനിർത്താനായെങ്കിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. പല ബൂത്തുകളിലും ഈ സ്ഥാനാർഥികൾക്ക് 20 വോട്ടുപോലും ലഭിച്ചിട്ടില്ല. ഇതോടെയാണ് ന്യൂനപക്ഷ മോർച്ച സംസ്ഥാന, ജില്ലാ, മണ്ഡല ത സമിതികൾ പിരിച്ചുവിടുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ദാസ് അറിയിച്ചത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യം 75 സീറ്റുകളുമായി അധികാരം നിലനിർത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകിയ മഹാസഖ്യം 50 ഇടത്തും ജയിച്ചു. ജയിലിലടച്ച സന്നദ്ധ പ്രവർത്തകൻ അഖിൽ ഗൊഗോയ് ഒരു ദിവസം പോലും പ്രചരണത്തിനെത്താനാകാതിരുന്നിട്ടും മികച്ച ഭൂരിപക്ഷത്തിന് ജയിച്ചു. എന്നാൽ, കോൺഗ്രസ് സഖ്യത്തിന് ഇത്തവണ 31 പേർ മുസ്ലിംകളാണ്.
അതേ സമയം, ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ടതിന് യഥാർഥ കാരണം അറിവായിട്ടില്ലെന്ന് മോർച്ച അധ്യക്ഷൻ മുഖ്താർ ഹുസൈൻ ഖാൻ പറഞ്ഞു.
ബംഗാളി വംശജരായ മുസ്ലിംകൾ ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ ആസാമിൽ പലയിടത്തും വോട്ടുശതമാനം രണ്ടക്കം കടത്താൻ പോലും ബി.ജെ.പി സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. ജലേശ്വറിൽ 9.38ഉം ബാഗ്ബറിൽ രണ്ടും ശതമാനം വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർഥികളുടെ പെട്ടിയിൽ വീണത്. മറുവശത്ത് കോൺഗ്രസ് സ്ഥാനാർഥികൾ 50 ശതമാനത്തിനുമേൽ വോട്ടുപിടിക്കുകയും ചെയ്തു. നിലവിലെ ബി.ജെ.പി മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ അമീനുൽ ഹഖ് ലസ്കർ വരെ പരാജയപ്പെട്ടവരിൽ െപടും.