
ആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ ഗൂഢാലോചന –എം.എ. ബേബി
text_fieldsആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടുപ്പക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആഴക്കടൽ മത്സ്യബന്ധന കരാറെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അേന്വഷണം നടത്തും. കണിച്ചുകുളങ്ങര, നീരേറ്റുപുറം, പുറക്കാട് ജങ്ഷൻ, പള്ളിപ്പാട്, കുറത്തികാട് ജങ്ഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശ ട്രോളറുകൾക്ക് കടൽ തീറെഴുതിക്കൊടുത്ത കരാറിന് അനുമതി നൽകിയപ്പോൾ കൈപൊക്കിയ എം.പിയാണ് ചെന്നിത്തല. വിടുവായത്തം പറയുന്നതിനെ സൂചിപ്പിക്കുന്ന പഴഞ്ചൊല്ലായി ചെന്നിത്തല മാറി.
ഇരട്ടവോട്ടിൽ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. രണ്ടിടത്ത് വോട്ട് കണ്ടെത്തിയാൽ അത് തിരുത്താനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങൾ എത്താത്ത ഒരു വീടെങ്കിലും പ്രതിപക്ഷത്തിന് കാണിക്കാൻ പറ്റുമോയെന്ന് ബേബി ചോദിച്ചു.