അരുവിക്കര കടക്കുന്നതാര്?
text_fieldsനെടുമങ്ങാട്: യു.ഡി.എഫ് അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന അരുവിക്കര കയറാൻ ഏറെ വിയർപ്പൊഴുക്കുന്ന കാഴ്ചയാണ് അവസാന ഘട്ടത്തിലുണ്ടായത്. 1991 മുതൽ ജി. കാർത്തികേയനും അദ്ദേഹത്തിെൻറ മരണശേഷം മകൻ കെ.എസ്. ശബരീനാഥും കൈവശം െവച്ചുപോരുന്ന മണ്ഡലത്തിൽ മറിച്ചൊരു ഫലമുണ്ടാകുമെന്ന് തുടക്കത്തിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, മൂന്നു പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി അരയുംതലയും മുറുക്കി രംഗത്തുവന്നതോടെ മത്സരം കടുക്കുകയും ഫലം പ്രവചനാതീതമാകുകയും ചെയ്തു.
എൽ.ഡി.എഫ് പുതുമുഖമായ അഡ്വ.ജി. സ്റ്റീഫനെ രംഗത്തിറക്കിയതോടെയാണ് മണ്ഡലം വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള നാടാർ സമുദായത്തിൽനിന്ന് ഇടതുമുന്നണി സ്ഥാനാർർഥിയെ കണ്ടെത്തിയതോടെ ഒരുവേള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജാതി ചർച്ചകളിലേക്ക് വഴിമാറി. ഇത് തെരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിെച്ചന്നറിയാൻ ഫലപ്രഖ്യാപനംവരെ കാക്കണം. സിറ്റിങ് എം.എൽ.എ കെ.എസ്. ശബരീനാഥനാണ് യു.ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്. എൻ.ഡി.എക്കുവേണ്ടി സി. ശിവൻകുട്ടിയും.
ഉപെതരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയിച്ച ശബരീനാഥൻ തെൻറ ഭൂരിപക്ഷം ഉയർത്തുകയാണ് ചെയ്തത്. 2016 ൽ 21314 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എങ്ങനെയൊക്കെ മറിച്ചിലുകൾ ഉണ്ടായാലും വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് അവർ. എന്നാൽ, മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള നാടാർ സമുദായവും യു.ഡി.എഫിലെ അസംതൃപ്തരുടെയും വോട്ടുകൾ ഗണ്യമായി തങ്ങൾക്കനുകൂലമായിട്ടുെണ്ടന്നാണ് എൽ.ഡി.എഫ് പക്ഷം.
തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയവും വോട്ട് വർധനവും അവരുടെ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്നു. ബി.ജെ.പി വോട്ടുകളിൽ ആശങ്കയും പ്രതീക്ഷയും ഇരുമുന്നണികളും പങ്കുവെക്കുന്നു. മത്സരം കടുത്തതായതോടെ പോളിങ്ങിലും അത് പ്രതിഫലിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.193134 വോട്ടർമാരുള്ളതിൽ 141514 പേർ ഇക്കുറി വോട്ട് രേഖപ്പെടുത്തി.