വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
text_fieldsസതീഷ്
ഇരിങ്ങാലക്കുട: പടിയൂരിൽ സ്കൂട്ടർ ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടതിരിഞ്ഞി ചെട്ടിയാൽ അണക്കത്തിപറമ്പിൽ സതീഷ് ശങ്കരനെയാണ് (52) കാട്ടൂർ സി.ഐ ഋഷികേശൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
നടന്നുപോയിരുന്ന മൂന്ന് സ്ത്രീകൾക്കാണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് വണ്ടി നിർത്താതെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിരുത്തിപറമ്പിൽ അശോകന്റെ ഭാര്യ സുമതി (70) കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചു.
സ്ഥലത്തെയും പരിസരത്തെയും പത്തോളം സി.സി.ടി.വികളും മറ്റും പരിശോധിച്ചുള്ള ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെയും വാഹനത്തെയും കാട്ടൂർ പൊലീസ് കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ മണികണ്ഠൻ, ഹബീബ്, എ.എസ്.ഐമാരായ സജീവ്, ശ്രീജിത്ത്, സി.പി.ഒമാരായ ധനേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.