മകെൻറ വോട്ട് മറ്റൊരാൾ ചെയ്തത് ബൂത്ത് ഏജൻറായ അച്ഛനറിഞ്ഞില്ല
text_fieldsകള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കളമശ്ശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ജയരാജ് കിഴക്കേ കടുങ്ങല്ലൂർ
ഗവ. എൽ.പി സ്കൂളിലെ ബൂത്തിന് മുന്നിൽ കുത്തിയിരിക്കുന്നു
കൊച്ചി: കളമശ്ശേരി നിയോജക മണ്ഡലത്തിലെ ഈസ്റ്റ് കടുങ്ങല്ലൂർ ജി.എൽ.പി സ്കൂളാണ് പോളിങ് ബൂത്ത്. വോട്ടെടുപ്പ് തകൃതിയായി നടക്കുന്നു.
എൻ.ഡി.എയുടെ ബൂത്ത് ഏജൻറിെൻറ മകെൻറ ഊഴമായപ്പോൾ പേരു വിളിക്കുന്നു. എന്നാൽ, വോട്ടു ചെയ്തത് മറ്റൊരു മുന്നണിക്കാരൻ. പിന്നീട് മകൻ ശരിക്കും വന്നപ്പോഴാണ് നേരത്തേ നടന്നത് കള്ളവോട്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വാക്കേറ്റമായി, പ്രതിഷേധമായി.
പ്രവർത്തകർ കുറേസമയം പ്രതിഷേധിച്ചതിനു പിന്നാലെ ഉച്ചകഴിഞ്ഞ് സ്ഥാനാർഥിയും നേതാക്കളും വന്ന് ബൂത്ത് കവാടത്തിന് മുന്നിൽ കുത്തിയിരിപ്പും നടത്തി. തുടർന്ന് അരമണിക്കൂറോളം ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു.
വൈകീട്ട് മൂന്നരയോടെ സ്ഥാനാർഥി പി.എസ്. ജയരാജിെൻറ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. വനിത പ്രിസൈഡിങ് ഓഫിസർ കള്ളവോട്ടുചെയ്യാൻ സാഹചര്യമൊരുക്കിക്കൊടുത്തെന്ന് ആരോപിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ഒരു മണി മുതൽ ഇവിടെ കള്ളവോട്ട് നടെന്നന്ന് ഇവർ ചൂണ്ടിക്കാട്ടി.
തുടർന്ന്, വോട്ടെടുപ്പ് നിർത്തിവെക്കണമെന്നും റീപോളിങ് നടത്തണമെന്നും ആവശ്യമുയർന്നു. പൊലീസുകാർ ഇടപെട്ടാണ് എൻ.ഡി.എ പ്രവർത്തകരെ ശാന്തരാക്കിയത്. പ്രിസൈഡിങ് ഓഫിസർക്കെതിരെ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകുകയും ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
പ്രിസൈഡിങ് ഓഫിസറുടെ ഭാഗത്തുനിന്ന് മര്യാദകെട്ട സമീപനമാണ് ഉണ്ടായതെന്നും പരാജയഭീതി മൂലം ഇരുമുന്നണിയും വ്യാപക കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ജയരാജ് കുറ്റപ്പെടുത്തി. തുടർന്ന്, വോട്ട് നഷ്ടമായ യുവാവിന് ടെൻഡർ വോട്ടിന് അവസരം നൽകി.