കളമശ്ശേരിയിൽ ഗഫൂറിനായി തരൂർ ഷോ
text_fieldsശശി തരൂർ എം.പി അഡ്വ. വി.ഇ അബ്ദുൽ ഗഫൂറിനൊപ്പം കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രപരിസരത്ത് വോട്ട് അഭ്യർഥിക്കുന്നു
കളമശ്ശേരി: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ ശശി തരൂര്‍ ഭാഗമായത് ആഘോഷത്തിന്റെ മൂഡിലായിരുന്നു. പ്രചാരണത്തിൽ പങ്കെടുക്കാനായി രാവിലെ തന്നെ പ്രവര്‍ത്തകര്‍ കടുങ്ങല്ലൂര്‍ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് ഒഴുകിയെത്തി. കാത്തു നിന്നവര്‍ക്കിടയിലേക്കു ശശി തരൂര്‍ എന്ന ഐക്കോണിക് പോളിറ്റീഷ്യന്‍ വന്നിറങ്ങിയതോടെ ആര്‍പ്പുവിളികളുമായി പ്രവര്‍ത്തകര്‍ എതിരേറ്റു.
ശശി തരൂരിനെ സ്ഥാനാർഥി അബ്ദുല്‍ ഗഫൂര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അബ്ദുല്‍ ഗഫൂറിനെയും തരൂരിനെയും കടുങ്ങല്ലൂര്‍ ദേവസ്വം ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് എസ്. സുമേഷും രൂപേഷും സ്വീകരിച്ചു. ഇരുവരും നേരെ ക്ഷേത്രത്തിലേക്ക് കയറി. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കണ്ടു. ആശംസയും പിന്തുണയും അനുഗ്രഹവും വാങ്ങി. ഇരുവരും നേരെ തുറന്ന ജീപ്പിലേക്ക് കയറി. ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. അനൗണ്‍സ്മെന്റ് വാഹനം മുന്നേ പോയി. കിഴക്കേ നടയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മുപ്പത്തടത്ത് സമാപിച്ചപ്പോൾ ജനസാഗരമായി മാറി. യുവാക്കള്‍ തൊഴില്‍ തേടി സംസ്ഥാനം വിട്ട് മറ്റുരാജ്യങ്ങളിലേക്ക് പോകാതിരിക്കാനും അവരുടെയും കേരളത്തിന്റെയും ഭാവിക്ക് വേണ്ടി യു.ഡി.എഫ് ഭരണം വരുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിലേക്ക് വരുന്ന സമയത്ത് കണ്ട മിക്ക പാലങ്ങളും വി. കെ ഇബ്രാഹിം കുഞ്ഞ് നിര്‍മ്മിച്ചതായിരുന്നു. റോഡുകളിലും പാലങ്ങളും നിര്‍മാണങ്ങളിലും എല്ലാം വി. കെ ഇബ്രാഹിം കുഞ്ഞിന്റെ പേരുണ്ട്. എന്നാല്‍, പിന്നീട് കളമശ്ശേരിയെ പ്രതിനിധീകരിച്ച എം.എല്‍.എയുടെ പേര് എങ്ങും കാണാനായിട്ടില്ലയെന്നും തരൂർ പറഞ്ഞു.


