കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്; കമ്പളക്കാട്ട് വോട്ടെടുപ്പ് പുനരാരംഭിച്ചു
text_fieldsകൽപറ്റ: കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് നിർത്തിവെച്ച കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്.
കൈപ്പത്തി ചിഹ്നത്തിന് രേഖപ്പെടുത്തിയ വോട്ട് താമരക്കും സ്വതന്ത്ര സ്ഥാനാർഥിയുടെ ആന ചിഹ്നത്തിനുമാണ് പോയതെന്ന് ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ് സംഭവം.
പോളിങ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് ബൂത്ത് ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരുന്ന രണ്ട് തവണ പരിശോധന നടത്തിയത്. ഇതിൽ കുഴപ്പമൊന്നും കണ്ടില്ല. പിന്നീട് 10 പുരുഷന്മാർക്കും 10 വനിതകൾക്കുംവോട്ട് ചെയ്യാൻ അനുവദിച്ചപ്പോഴും കുഴപ്പം കണ്ടില്ല.
പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്‍റെ സാന്നിധ്യത്തിൽ അധികൃതർ യന്ത്രം പരിശോധിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. പരാതി ഉന്നയിച്ചവര്‍ക്ക് ഓപ്പണ്‍ വോട്ടിനുള്ള അവസരമൊരുക്കി.