പാർട്ടി ഏതായാലും 'പാട്ടി'ലാക്കാൻ ഹാരിസുണ്ട്
text_fieldsകണ്ണൂർ: പാർട്ടിയല്ല, പാട്ടാണ് പ്രശ്നം. അതിന് ഹാരിസുണ്ട്. എവിടെയാണോ പ്രചാരണം അവിടെയെത്തി തത്സമയം സ്ഥാനാർഥിക്ക് പാെട്ടഴുതി നൽകും. അതാണ് ഹാരിസ് തളിപ്പറമ്പ് എന്ന ഗാനരചയിതാവിെൻറ പ്രത്യേകത. ഒരു ദിവസം തന്നെ പ്രചാരണ വാഹനത്തിൽ സഞ്ചരിച്ച് സ്ഥാനാർഥിക്കായി പത്തിൽ കൂടുതൽ പാട്ടുകളാണ് വാഹനത്തിലിരുന്ന് എഴുതുക. വെള്ളിയാഴ്ച കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണാർഥം നടന്ന 'പാട്ടുവണ്ടി'യുടെ തിരക്കിലായിരുന്നു ഹാരിസ്.
ഗായകർക്കായി ആറ് മണിക്കൂറിനുള്ളിൽ പത്തിൽ കൂടുതൽ പാട്ടുകളാണ് എഴുതിത്തയാറാക്കി ഇൗണമിട്ട് നൽകിയത്. രണ്ട് പതിറ്റാണ്ടായി എല്ലാ പാർട്ടിക്കാരുടെയും പ്രിയ പാെട്ടഴുത്തുകാരനാണ് തളിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം. എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾക്കായി ഇത്തരത്തിൽ നിരവധി പ്രചാരണ, പാരഡി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് പൊന്നാനി ലോക്സഭ മണ്ഡലം സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പ്രചാരണ ഗാനങ്ങളുടെ ചുമതല ഹാരിസിനായിരുന്നു. മാപ്പിളപ്പാട്ട് രചയിതാവുകൂടിയായ ഇൗ പ്രതിഭയുടെ ഇൗരടികൾ കടൽകടന്നുമെത്തിയിട്ടുണ്ട്. ഗർഫിലും ലക്ഷദ്വീപിലും നടന്ന വിവിധ സംഗീത പരിപാടികൾക്കായി പാെട്ടഴുതിയിട്ടുണ്ട്.
മാപ്പിളപ്പാട്ട് ഗായകരായ എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, അസീസ് തായിനേരി എന്നിവർക്കായും ഹാരിസ് വരികൾ കുറിച്ചിട്ടുണ്ട്. ഹാരിസ് രചിച്ച് കണ്ണൂർ ഷെരീഫ് ആലപിച്ച മാപ്പിളപ്പാട്ടുകൾ ഹിറ്റ് പട്ടികയിലിടം നേടിയിട്ടുണ്ട്. കുടുംബത്തിെൻറ നിർധന സാഹചര്യത്തിൽ ഏഴാം തരംവരെ മാത്രമായിരുന്നു പഠനകാലം. എന്നാൽ, കലയെ ഇൗ യുവാവ് കൈവിട്ടില്ല. തുടർന്ന് നിരവധി അംഗീകാരം കലാലോകത്തും ഇദ്ദേഹത്തെ തേടിയെത്തി. പിണറായിയുടെ നവകേരള യാത്രക്കായെഴുതിയ പാട്ടിനുള്ള ഉപഹാരം എ.എൻ. ഷംസീറിൽനിന്ന് ഏറ്റുവാങ്ങി. സുനാമിയെ കുറിച്ചെഴുതിയ ഇൗരടികൾക്കുള്ള അംഗീകാരം പ്രശസ്ത ഗാനരചയിതാവായ കൈതപ്രത്തിൽനിന്നാണ് ഏറ്റുവാങ്ങിയത്.