കണ്ണൂരിൽ 'നോട്ട' ദി പോയൻറ്; വോട്ടുകൾ 8088
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ലെങ്കിലും ജില്ലയിൽ നോട്ട നേടിയത് 8,088 വോട്ടുകൾ. തലശ്ശേരിയിലാണ് നോട്ടയുടെ ശക്തികേന്ദ്രം. 2313 വോട്ടുകളാണ് തലശ്ശേരിയിൽ നോട്ടയുടെ പെട്ടിയിലായത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 1.74 ശതമാനം വരുമിത്.
404 വോട്ടുകൾ പതിഞ്ഞ പേരാവൂരിലാണ് നോട്ട കുറഞ്ഞ പ്രകടനം കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പിനിറങ്ങിയ അപരന്മാരും മോശമില്ലാത്ത വോട്ടുകൾ നേടി. 18 പേരാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എതിർ സ്ഥാനാർഥിയുടെ പേരും ഇനീഷ്യലുമൊത്ത അപരന്മാരെ സംഘടിപ്പിക്കാൻ അണികൾ നടത്തിയ പ്രയത്നത്തിന് ഫലമുണ്ടായെന്ന തരത്തിലാണ് അപരവോട്ടുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 5,916 വോട്ടുകളാണ് അപരന്മാരുടെ ക്രെഡിറ്റിലുള്ളത്.
പയ്യന്നൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും അപരന്മാർ മത്സരിക്കാനിറങ്ങി. ഏറ്റവും കൂടുതൽ അപരന്മാർ മത്സരത്തിനിറങ്ങിയതിെൻറ റെക്കോഡ് പേരാവൂരിലാണ്.
യു.ഡി.എഫിലെ സണ്ണി ജോസഫിെൻറയും എൽ.ഡി.എഫ് സ്ഥാനാർഥി സക്കീർ ഹുസൈെൻറയും അപരനായിറങ്ങിയത് രണ്ടുവീതം പേരാണ്. സക്കീർമാർ 359 വോട്ടും സണ്ണിമാർ 171 വോട്ടും നേടി. കൂത്തുപറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. മോഹനെൻറ അപരൻ മോഹനൻ കുഞ്ഞിപറമ്പത്ത് മീത്തലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്.
1360 വോട്ടുകൾ നേടിയ അപര മോഹനൻ ആകെ പോൾ ചെയ്ത വോട്ടിെൻറ 0.87 ശതമാനമാണ് അടിച്ചെടുത്തത്. ഇവിടെ നോട്ട പോലും 0.32 ശതമാനത്തിലൊതുങ്ങിയിരുന്നു.
കൂത്തുപറമ്പിൽ രണ്ട് മോഹനന്മാരും ചേർന്ന് 1,903 വോട്ടുകളാണ് മറിച്ചത്. അഴീക്കോട്ട് അപരനായിറങ്ങിയ കെ.എം. ഷാജി 277 വോട്ടുകളാണ് നേടിയത്. ശക്തമായ മത്സരം നടന്ന അഴീക്കോട്, പേരാവൂർ മണ്ഡലങ്ങളിൽ അപരന്മാർ സ്ഥാനാർഥികൾക്ക് ഉയർത്തിയ വെല്ലുവിളി ചില്ലറയൊന്നുമല്ല.