ചിരട്ടയിൽ വിസ്മയം തീർത്ത് ഗോപിനാഥ്
text_fieldsഗോപിനാഥ്
കായംകുളം: ചിരട്ടകളാൽ കൗരകൗശല വസ്തുക്കൾ നിർമിച്ച് കണ്ടല്ലൂർ പട്ടോളിമാര്‍ക്കറ്റ് പുതിയവിള പനയില്‍ ഗോപിനാഥൻ വിസ്മയം തീർക്കുകയാണ്. കോവിഡ് കാലത്ത് വീട്ടിൽ അകപ്പെട്ടതോടെയാണ് സമയം കൊല്ലാൻ ചിരട്ടകളാൽ കരകൗശല വസ്തുക്കൾ തീർക്കാൻ തുടങ്ങിയത്. സിമൻറ് ഉപയോഗിച്ച് ഗാന്ധി പ്രതിമ രൂപപ്പെടുത്താനുള്ള തീരുമാനമാണ് വഴിത്തിരിവായത്.
21 ദിവസത്തിനുള്ളിലാണ് ആറടി പൊക്കമുള്ള ഗാന്ധിപ്രതിമ തീർത്തത്. ഇത് കരകൗശല രംഗത്തേക്ക് തിരിയാൻ ആത്മവിശ്വാസം നൽകി. ചിരട്ടകളിൽ ചില രൂപം കൊത്തിയതോടെ തനിക്കിത് വഴങ്ങുമെന്ന് ബോധ്യമായി. ഇതോടെ കൗതുകം കച്ചവട ചിന്തയിലേക്ക് വഴിമാറി. തുടർന്ന് വേറിട്ട നൂറോളം കലാസൃഷ്ടികളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട 'അനിയൻ കുഞ്ഞിെൻറ' കൈകളിലൂടെ പിറവിയെടുത്തത്. മയിൽ, പരുന്ത്, അരിവാള്‍ചുറ്റിക നക്ഷത്രം, താമരപ്പൂക്കള്‍, നിലവിളക്ക്, കിണ്ടി, മാന്‍, ഫ്ളവര്‍വെയ്സ്, ആന, കിളികള്‍, അരയന്നങ്ങള്‍ തുടങ്ങിയ കരകൗശല ഉൽപ്പന്നങ്ങളാണ് നിർമിച്ചത്.
കൂടാതെ അടുക്കള^കാർഷിക ഉപകരണങ്ങളും രൂപപ്പെടുത്തി. ഗാന്ധിപ്രതിമ നാലാം ക്ലാസ് വരെ പഠിച്ച മുകുന്ദവിലാസം ഒാണമ്പള്ളിൽ എൽ.പി സ്കൂളിലേക്ക് നൽകാനാണ് കെട്ടിടം പണിക്കാരനായ ഗോപിനാഥെൻറ ആഗ്രഹം. ബാല്ല്യത്തിലെ മനസിൽ നിറഞ്ഞ കലാചിന്തയാണ് പാഴ്വസ്തുക്കളിൽ കരകൗശല വസ്തുക്കൾ തീർക്കാൻ പ്രേരണയായത്. ഭാര്യ അമ്പിളിയും ഇരട്ടകളായ മക്കൾ ആതിരയുടെയും ആരതിയുടെയും സഹായവും കരുത്തായി. ആവശ്യക്കാർ വർധിച്ചതോടെ ഇതൊരു തൊഴലായി വികസിപ്പിക്കണമെന്ന ചിന്തയാണുള്ളത്.