മഞ്ചേശ്വരത്ത് തുണച്ചത് ന്യൂനപക്ഷ, മതനിരപേക്ഷ ശക്തികളുടെ കേന്ദ്രീകരണം
text_fieldsകാസർകോട്: മഞ്ചേശ്വരത്ത് യു.ഡി.എഫിനു തുണയായത് ന്യൂനപക്ഷ- മതനിരപേക്ഷ ശക്തികളുടെ കേന്ദ്രീകരണം. അവസാന നിമിഷം വരെ വിജയം ഉറപ്പിച്ച ബി.ജെ.പിക്ക് ഇത്തവണയും അടിതെറ്റി. കോന്നിയിൽ മത്സരിക്കാനുറച്ച്, 'പോരായ്മകൾ' നിറഞ്ഞ മഞ്ചേശ്വരം ഇടതു വലതു സ്ഥാനാർഥികളുടെ ഇടയിലേക്ക് പറന്നിറങ്ങിയ കെ. സുരേന്ദ്രന് ഹാട്രിക് മത്സരത്തിൽ ദയനീയ തോൽവിയാണുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ വർഗീയതയും പ്രാദേശികവാദവുമാണ് മഞ്ചേശ്വരത്തെ പ്രചാരണ വിഷയം. വർഗീയത അതി വിദഗ്ധമായി ബി.ജെ.പി ആയുധമാക്കിയപ്പോൾ ലീഗ് സ്ഥാനാർഥി ആദ്യഘട്ടത്തിൽ പതറിപ്പോയിരുന്നു. പ്രചാരണത്തിെൻറ രണ്ടാം ഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവിപോലും പ്രവചിച്ചു.
മുസ്ലിം ലീഗിനകത്തു തന്നെയുള്ള പ്രശ്നങ്ങൾ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ പോലുംപറ്റാതായി. പ്രചാരണത്തിനു പണംപോലും പ്രശ്നമായ ഘട്ടത്തിലെത്തി. അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ യു.ഡി.എഫ് ജയിച്ചില്ലെങ്കിൽ ബി.ജെ.പി ജയിക്കാൻ പോകുന്നുവെന്ന തന്ത്രപ്രധാനമായ അജണ്ടയിൽ യു.ഡി.എഫ് കളിച്ചു. ഇൗ കളി ഏറ്റു. ഒരു ഫ്ലക്സ് പോലും ഉയർത്താതെ സംഘ്പരിവാറുകാരെ അണിനിരത്തി വീടുകൾ വീതിച്ചുനൽകി നിരന്തരം കയറിയിറങ്ങിയായിരുന്നു ബി.ജെ.പി പ്രചാരണം.