നീലഗിരി ജില്ല അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്
text_fieldsനിലമ്പൂർ: കേരളത്തിൽ കോവിഡ് പോസിറ്റിവ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ടൂറിസം കേന്ദ്രങ്ങൾ കൂടുതലുള്ള നീലഗിരി ജില്ലയിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇ-പാസിന് പുറമെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. ആൻറിജൻ നെഗറ്റിവ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല.
48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള യാത്രകാരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളൂ.നീലഗിരി ജില്ല അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിൽ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ സംയുക്ത പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനം അനുവദിക്കുന്നില്ല. അത്യാവശ്യയാത്രകാരെപോലും മടക്കിവിടുകയാണ്. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. എന്നാൽ, തമിഴ്നാട് ഉൾെപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും ഇ-പാസുമായി വരുന്ന അത്യാവശ്യ യാത്രകാരെ കേരളം കടത്തിവിടുന്നുണ്ട്.
ആനമറി അതിർത്തിയിൽ ഇത്തരം യാത്രകാർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തി ഇവരെ കടത്തിവിടുകയാണ് ചെയ്യുന്നത്.