ഒല്ലൂരിൽ ഓടി ഒപ്പമെത്തി യു.ഡി.എഫ്
text_fieldsപരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചാഞ്ചാടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ
പ്രചാരണത്തിന് തീപിടിക്കുേമ്പാൾ ആര് മുന്നില്‍ എന്ന് പറയാനാവാത്തവിധം എല്‍.ഡി.എഫ്, യുഡി.എഫ് സ്ഥാനാര്‍ഥികൾ ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഒല്ലൂരിൽ. തുടക്കത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. രാജന് ഉണ്ടായിരുന്ന മേൽക്കൈ അവസാനിപ്പിച്ച് ബലാബലം പിടിക്കുന്ന പ്രവർത്തനമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് വള്ളൂര്‍ കാഴ്ചവെച്ചത്. രണ്ടാം റൗണ്ട് കഴിഞ്ഞതോടെ ഇരുമുന്നണിയും കടുത്ത പോരാട്ടത്തിലാണ്. എന്നാല്‍, എൻ.ഡി.എ ഇവിടെ കാഴ്ചക്കാരനാണ്, ബി. ഗോപാലകൃഷ്ണനാണ് സ്ഥാനാർഥി.
നാല് പഞ്ചായത്തും തൃശൂർ കോര്പറേഷന് ഡിവിഷെൻറ ചില ഭാഗങ്ങളും അടങ്ങുന്ന ഒല്ലൂര്‍ മണ്ഡലത്തില്‍ തുടക്കത്തിൽ കെ. രാജെൻറ ഏകപക്ഷീയ മുന്നേറ്റമാണ് കണ്ടത്. ക്രമേണ കാലാവസ്ഥ മാറി. നാല് പഞ്ചായത്തും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. എന്നാല്‍, വോട്ടെണ്ണത്തിെൻറ കാര്യത്തിൽ രണ്ടുകൂട്ടരും തമ്മിൽ വലിയ അന്തരമില്ല. പുത്തൂര്‍ പഞ്ചായത്ത് രാജെൻറ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഏറെ ശ്രദ്ധ നേടിയ സുവോളജിക്കല്‍ പാർക്ക് യാഥാർഥ്യമാവുന്നതിെൻറ ഗുണം രാജന് ലഭിക്കും.
എന്നാല്‍, പൂത്തൂര്‍ പഞ്ചായത്തിലെ ശ്മശാനഭൂമി ഉൾപ്പെടെ വിഷയങ്ങള്‍ ഇതിന് മറുമരുന്നായി യു.ഡി.എഫ് പ്രയോഗിക്കുന്നുണ്ട്. നടത്തറയിൽ മാലിന്യ സംസ്കരണ പ്ലാൻറ്, പട്ടയം എന്നീ വിഷയങ്ങളുണ്ട്. മണ്ഡലത്തിൽ മലയോര സംരക്ഷണ സമിതി സ്ഥാനാർഥിയായി ജോര്‍ജ് കാക്കശ്ശേരി മത്സരിക്കുന്നത് ആർക്ക് തിരിച്ചടിയാവുമെന്ന് പറയാനാവില്ല. കോൺഗ്രസ് ടിക്കറ്റ് കിട്ടാത്തതിനാൽ വിമതനായ സ്ഥാനാർഥിയാണ് ജോർജ് എന്നും അതല്ല പട്ടയ വിതരണത്തിൽ സിറ്റിങ് എം.എൽ.എ രാജെൻറ കണക്കുകള്‍ പൊളിക്കാൻ രംഗത്തുവന്ന ആളെന്നും രണ്ടുപക്ഷമുണ്ട്.
പട്ടയ പ്രശ്നം പാണഞ്ചേരിയെയും കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്. കുതിരാന്‍ തുരങ്കപാത, ദേശീയപാത വികസന വിഷയത്തിൽ ഉയർന്ന മുറുമുറുപ്പ് എന്നിവ വോട്ടാകാതിരുന്നാൽ മാത്രമേ രാജന് കഴിഞ്ഞ തവണത്തെ വോട്ട് ശതമാനം നിലനിര്‍ത്താനാകൂ. മാടക്കത്തറ രാജനൊപ്പം തന്നെയാവും. കോര്‍പറേഷനിലെ ഒല്ലൂര്‍ സോൺ, മണ്ണുത്തി സോൺ, കൂര്‍ക്കഞ്ചേരി ഡിവിഷനുകള്‍ കണക്കുകള്‍ തെറ്റിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്്.
ഒല്ലൂര്‍ സോണലില്‍ തൈക്കാട്ടുശ്ശേരി, എടക്കുന്നി ഡിവിഷനുകളില്‍ എല്‍.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം അതേപോലെ ആവർത്തിക്കാനിടയില്ല. ക്രിസ്ത്യന്‍ സ്വാധീന മേഖലകളിൽ യു.ഡി.എഫ് പല തന്ത്രങ്ങളിറക്കി പിടിമുറുക്കിയിട്ടുണ്ട്. അത് വോട്ടിങ്ങിൽ നിർണായകമായേക്കും. മണ്ണുത്തി ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, കൂര്‍ക്കഞ്ചേരി രാജനെ തുണക്കുമെന്നാണ് പ്രതീക്ഷ.
ബി.ഡി.ജെ.എസ് കഴിഞ്ഞതവണ മത്സരിച്ച മണ്ഡലം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ രംഗത്തിറക്കിയിട്ടും സജീവമല്ല. പ്രവർത്തനത്തിലെ ഏകോപനമില്ലായ്മ പ്രകടമാണ്. പ്രചാരണത്തിനിടയിലെ വിവാദ പരാമർശങ്ങൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് പിടിച്ച വോട്ടുശതമാനത്തിൽ കുറവുണ്ടായാൽ അത് ആർക്ക് ഗുണം ചെയ്യുമെന്ന് ഇടത്, വലത് മുന്നണികൾ തല പുകക്കുന്നുണ്ട്.