കയിലിയാട് കവണിക്കുളം പുതുമോടിയിലേക്ക്
text_fieldsനവീകരണ പ്രവൃത്തി പുരോഗമിക്കുന്ന കയിലിയാട് കവണിക്കുളം
ഷൊർണൂർ: ചളവറ പഞ്ചായത്തിലെ കയിലിയാട് കവണിക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. നാലേക്കറോളം വിസ്തൃതിയിലുള്ള കുളം ഷൊർണൂർ നിയമസഭ മണ്ഡല പരിധിയിലെ ഏറ്റവും വലിയ കുളമാണ്. 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിലുൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് കുളം നവീകരിക്കുന്നത്. കുളത്തിലെ ചെളി പൂർണമായും മാറ്റി. കരിങ്കൽ ഭിത്തി നിർമിക്കുന്ന പണിയാണിപ്പോൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. പല ഭാഗങ്ങളിലായി ഇറങ്ങാനുള്ള ചവിട്ടുപടികളും നിർമിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഒന്നാംഘട്ട പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കും.
കുളത്തിനുചുറ്റും നടപ്പാത നിർമിക്കാനും സൗന്ദര്യവത്കരണം നടത്താനും പദ്ധതിയുണ്ടെന്ന് ചളവറ പഞ്ചായത്ത് പ്രസിഡൻറ് ഇ. ചന്ദ്രബാബു പറഞ്ഞു. കുളം നവീകരിക്കപ്പെടുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലലഭ്യത വർധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. വേനൽക്കാലത്തെ കൃഷികൾക്കും ഇതൊരനുഗ്രഹമാകും. ഇത്രയും വിസ്തൃതിയിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നത് ഏറെ കാഴ്ച ഭംഗി നൽകുമെന്നതിലും തർക്കമില്ല.
വാണിയംകുളം-വല്ലപ്പുഴ റോഡിൽനിന്നും 200 മീറ്റർ മാറി കയിലിയാട് സെന്ററിനടുത്തുള്ള പാടത്താണ് കുളം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവർഷമാണ് പ്രവൃത്തി ആരംഭിച്ചത്. മഴയാരംഭിച്ചതോടെ നിർത്തിയ പണി ഈ വർഷം പുനരാരംഭിക്കുകയായിരുന്നു.