തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സ്വയം മെനഞ്ഞ് നേടിയ വിജയം; ഇടവേളക്ക് ശേഷം തൃപ്പൂണിത്തുറയിൽ വീണ്ടും ബാബു
text_fieldsഒരു ഇടവേളക്ക് ശേഷം വീണ്ടും കെ. ബാബു തൃപ്പൂണിത്തുറയുടെ പ്രതിനിധിയാകുേമ്പാൾ വിജയിക്കുന്നത് ബാബുവിെൻ സ്വന്തം തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്. എതിർ സ്ഥാനാർഥിയും സിറ്റിംഗ് എം.എൽ.എയുമായ എം. സ്വരാജിനെ ശബരിമല പ്രശ്നത്തിൽ എതിർപക്ഷത്ത് നിർത്തി തുടക്കം മുതലേ ബാബു നടത്തിയ ആക്രമണം വിജയത്തിലേക്കെത്തുകയായിരുന്നു. ശബരിമല വിഷയത്തിെൻറ പേരിലുണ്ടാകാൻ സാധ്യതയുള്ള ഇടത് വിരുദ്ധ വോട്ടുകൾ കൃത്യമായി തനിക്ക് തന്നെ ലഭിക്കുന്ന വിധം തന്ത്രം മെനഞ്ഞാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ബാബു മുന്നോട്ടു പോയത്.
കഴിഞ്ഞ തവണ തനിക്ക് കിേട്ടണ്ട വോട്ടുകൾ വലിയ തോതിൽ ബി.ജെ.പിക്ക് പോയതാണ് തോൽവിക്ക് കാരണമായതെന്ന തിരിച്ചറിവിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പിൽ ഉടനീളം പ്രവർത്തനം. സ്വരാജിെന തോൽപ്പിക്കാൻ വിശ്വാസികൾ ആഗ്രഹിക്കുന്നതിനാൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് നൽകിയ വോട്ടുകൾ ഇത്തവണ തനിക്ക് ലഭിക്കുമെന്ന തരത്തിൽ നടത്തിയ പ്രസ്താവനകളിൽ മാത്രം ബാബു ഒതുങ്ങിയില്ല. സ്വരാജിനെ തോൽപ്പിക്കാൻ ബി.ജെ.പിക്ക് വോട്ട് നൽകാതെ യു.ഡി.എഫിന് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ശബരിമല കർമ സമിതിയുടെ പേരിലിറങ്ങിയ പോസ്റ്ററും അവസാന നിമിഷം കുറേ വോട്ടുകൾ കൂടി ബാബുവിന് അനുകൂലമായി മാറാനുള്ള അവസരമൊരുക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ബി.ജെ.പി േവാട്ടിലുണ്ടായ കുറവ് ബാബുവിനാണ് ലഭിച്ചിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്്
ഇതിന് പുറമെ, മണ്ഡലത്തിലുടനീളം തനിക്കുള്ള വ്യക്തി ബന്ധങ്ങളും ബാബുവിന് അനുകൂലമായി വോട്ടായി മാറി. 1991 മുതൽ 2016 വരെ തൃപ്പൂണിത്തുറയുെട പ്രതിനിധിയായതിെൻറ ആനുകൂല്യം കൃത്യമായി മുതലെടുക്കാനായി. ബാർ കോഴ അഴിമതി കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ നടന്നു വന്ന അന്വേഷണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ചുവെന്ന പ്രചാരണവും ബാബുവിന് ഗുണം ചെയ്തു. മണ്ഡലത്തിൽ ഒട്ടും സാന്നിധ്യമറിയിക്കാത്ത സിറ്റിംഗ് എം.എൽ.എ മണ്ഡലം നിറഞ്ഞു നിന്ന തനിക്ക് പകരക്കാരനാവാൻ കഴിയില്ലെന്ന സന്ദേശം വോട്ടർമാർക്കിടയിൽ പ്രചരിപ്പിക്കാനും ബാബുവിനായി. സ്ഥാനാർഥി പ്രഖ്യാപനം മുതലേ തനിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകൾ ഒത്തുതീർപ്പാക്കാനും ഒത്തൊരുമിച്ച പ്രവർത്തനത്തിന് വഴിയൊരുക്കാനും ബാബുവിനും യു.ഡി.എഫിനും കഴിഞ്ഞു. പ്രവർത്തകരും വോട്ടർമാരുമായുള്ള അടുത്ത ബന്ധം തനിക്ക് നേരെ വരുന്ന രഹസ്യ നീക്കങ്ങൾ മുൻകൂട്ടി അറിയാനും അതിെൻറ മുനയൊടിക്കാനും ബാബുവിന് സഹായകരമായി. മണ്ഡലത്തിൽ ഉടനീളമുള്ള ന്യൂനപക്ഷ വോട്ടുകളിലേറെയും സ്വന്തം പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും ബാബുവിെൻറ കാര്യത്തിൽ വിജയം കണ്ടു.