കടയുടെ ചുമര് കുത്തിത്തുരന്ന് മോഷണം; മൂന്നു കിലോ വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടു
text_fieldsമോഷണം നടന്ന വണ്ടൂർ പാണ്ടിക്കാട് റോഡിലെ വെള്ളിയാഭരണ കടയിൽ പരിശോധന നടത്തുന്നു
വണ്ടൂര്‍: വെള്ളിയാഭരണ കടയുടെ ചുമര് കുത്തിത്തുരന്ന് മോഷണം. വണ്ടൂരിലെ പാണ്ടിക്കാട് റോഡിലെ തരംഗിണി സില്‍വര്‍ ലാന്റിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. റാക്കുകളില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന മൂന്നു കിലോ തൂക്കമുള്ള വിവിധ ആഭരണങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പിറകുവശത്തെ ചുമര് തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്.
മോഷണത്തിനു ശേഷം തറയില്‍ മുളകുപൊടി വിതറിയിട്ടാണ് മോഷ്ടാവ് സ്ഥലം വിട്ടത്. എന്നാല്‍ കടയുടെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖവും ശരീരവുമെല്ലാം മറച്ചെത്തിയ ഇയാള്‍ ഒറ്റക്കാണോ ഇതിനു പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയാണ് മോഷണം നടന്നത്. വണ്ടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ സി.സി.ടി.വികളും പൊലീസ് പരിശോധിക്കുന്നുണ്ട്.


