‘ദൈവദൂതനാണ് മമ്മൂട്ടി, സ്നേഹത്തിന്റെ നീരുറവയായ് നിലകൊള്ളട്ടെ...’ പിറന്നാൾ ആശംസ നേർന്ന് കാതോലിക്കാ ബാവ
text_fieldsമലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മമ്മൂട്ടി
കോട്ടയം: മമ്മൂട്ടി എന്ന മഹാനടൻ ഒരുപാട് കുഞ്ഞുങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നടന്റെ മഹാമനസ്കതയെ പുകഴ്ത്തിയത്.
പ്രതിഫലം വേണ്ടെന്ന് വെച്ച് ഒരു സംരംഭത്തെ കൈപിടിച്ച് ഉയർത്തിയ ദൈവദൂതനാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ജീവകാരുണ്യ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള വരുമാനമാർഗമായ 'പ്രിയ പ്രതിഭ' കറിപ്പൊടി കോവിഡ് കാലത്ത് പ്രതിസന്ധിയിലായപ്പോൾ ഫേസ്ബുക്കിലൂടെ മമ്മൂട്ടി മാർക്കറ്റിങ് നടത്തിയത് ഓർമിപ്പിച്ച് ബാവ പറഞ്ഞു. ‘പ്രിയ പ്രതിഭ എന്ന കറി പൗഡറിനെ ഇന്ന് താങ്ങി നിർത്തുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ മഹാമനസ്കതയാണ്. പ്രതിഫലം വേണ്ടെന്ന് വെച്ച് ഒരു സംരംഭത്തെ കൈപിടിച്ച് ഉയർത്തിയ ദൈവദൂതനാണ് മമ്മൂട്ടി. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായ് മമ്മൂട്ടി നിലകൊള്ളട്ടെ.. ആ സ്നേഹത്തിന്റെ നീർച്ചാൽ മലയാളിയുടെ ഹൃദയങ്ങളെ നിർമ്മലമാക്കട്ടെ... പിറന്നാൾ ആശംസകൾ സ്നേഹിതാ..’ -അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ 75ാം പിറന്നാളിന് സിനിമാ ലോകത്തെ സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ആശംസ നേർന്നു. ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ എളംകുളത്തെ മമ്മൂട്ടിയുടെ വീടിന് മുന്നിലായിരുന്നു പിറന്നാൾ സംഗമം. ഈ സമയം പുതിയ മമ്മൂട്ടി ചിത്രമായ ‘മേള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതോടെ ആരാധകരുടെ ആവേശം അലതല്ലി. ഈ സമയം ചെന്നൈയിലായിരുന്ന മമ്മൂട്ടി വിഡിയോകാളിൽ എത്തുകയും ചെയ്തു. ധനുഷ് നായകനാകുന്ന ‘ഓം -ചാപ്റ്റർ1’എന്ന തമിഴ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്ററും പിറന്നാൾ ദിനത്തിൽ പുറത്തുവന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കി.
പുതിയ ചിത്രത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട യാത്രക്കിടെ ഫുക്കറ്റിൽനിന്ന് നടൻ മോഹൻലാൽ ‘പ്രിയ ഇച്ചാക്കക്ക്’ഹൃദയ സ്പർശിയായ കുറിപ്പിലൂടെ ജന്മദിന ആശംസകൾ നേർന്നു. നിവിൻ പോളി, രമേഷ് പിഷാരടി, മാല പാർവതി, മുൻകാല നായികമാരായ സുമലത, സുഹാസിനി, ശോഭന, സീമ, സംവിധായകൻ വൈശാഖ് തുടങ്ങി സിനിമാ രംഗത്തെ താരങ്ങളും അണിയറ പ്രവർത്തകരുമായ നിരവധി പേർ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ മമ്മൂട്ടിയെ ‘മലയാള സിനിമയുടെ അഭിമാനം’എന്നാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ച കുറിപ്പിൽ വിശേഷിപ്പിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മലയാളത്തിന്‍റെ പ്രിയ നടന് ആശംസ നേർന്നു. നിരന്തര പരീക്ഷണങ്ങളിലുടെ സ്വന്തം പ്രയത്നത്താൽ വളർന്ന പ്രതിഭയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം കുറിച്ചു.
കാതോലിക്കാ ബാവയുടെ കുറിപ്പിന്റെ പൂർണരൂപം:
നിറക്കൂട്ടുകളില്ലാത്ത മമ്മൂട്ടി
പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഈ ദിവസത്തെ ശേഷിക്കുന്ന പിറന്നാൾ ആശംസ ഒരുപക്ഷേ എന്റെ വകയാകാം. നിങ്ങളെല്ലാം മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മുഹൂർത്തങ്ങളിൽ വിസ്മയിക്കുമ്പോൾ എന്നെ സംബന്ധിച്ച് മമ്മൂട്ടി ഒരുപാട് കുഞ്ഞുങ്ങളുടെ പ്രതീക്ഷയാണ്, പ്രത്യാശയാണ്. പ്രിയ പ്രതിഭ എന്ന കറി പൗഡറിനെ ഇന്ന് താങ്ങി നിർത്തുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ മഹാമനസ്കതയാണ്. പ്രതിഫലം വേണ്ടെന്ന് വെച്ച് ഒരു സംരംഭത്തെ കൈപിടിച്ച് ഉയർത്തിയ ദൈവദൂതനാണ് മമ്മൂട്ടി. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായ് മമ്മൂട്ടി നിലകൊള്ളട്ടെ..
ആ സ്നേഹത്തിന്റെ നീർച്ചാൽ മലയാളിയുടെ ഹൃദയങ്ങളെ നിർമ്മലമാക്കട്ടെ...
പിറന്നാൾ ആശംസകൾ സ്നേഹിതാ..


